തിരുവനന്തപുരം : കിടപ്പുരോഗികൾ ഉൾപ്പെടെ അവശത അനുഭവിക്കുന്നവർക്കായി ഓൺലൈൻ സർക്കാർ സേവനങ്ങൾ വീട്ടിലെത്തിക്കുന്ന വാതിൽപ്പടി സേവനം കൂടുതൽ ജനപങ്കാളിത്തത്തോടെ ഊർജ്ജിതമാക്കുമെന്ന് മന്ത്രി എം.വി.ഗോവിന്ദൻ അറിയിച്ചു. വിരലടയാളവും മിഴിപടലങ്ങളും സ്കാൻ ചെയ്യുന്നതിന് ആവശ്യമായ ബയോമെട്രിക് ഉപകരണങ്ങൾക്കും ലാപ്‌ടോപ്പിനും യാത്രാ ചെലവുകൾക്കുമായി ഗ്രാമപഞ്ചായത്തുകൾക്ക് ഒരു ലക്ഷം രൂപയും മുനിസിപ്പാലിറ്റികൾക്ക് രണ്ട് ലക്ഷം രൂപയും കോർപ്പറേഷനുകൾക്ക് അഞ്ച് ലക്ഷം രൂപയും വിനിയോഗിക്കാം. സംഭാവനകളും സി.എസ്.ആർ ഫണ്ടുകളും സ്‌പോൺസർഷിപ്പും സ്വീകരിച്ച് പ്രത്യേക അക്കൗണ്ട് വഴി ചെലവ് നടത്താം. കലാ, കായിക, വിനോദ, സാംസ്‌കാരിക, വാണിജ്യ മേളകൾ സംഘടിപ്പിച്ചും ധനസമാഹരണം നടത്താം.
മസ്റ്ററിംഗ്, ലൈഫ് സർട്ടിഫിക്കറ്റ്, സാമൂഹ്യ സുരക്ഷ പെൻഷൻ അപേക്ഷ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള സഹായത്തിനുള്ള അപേക്ഷ, ജീവൻ രക്ഷാ മരുന്നുകൾക്കുള്ള അപേക്ഷ എന്നിവയാണ് ആദ്യഘട്ടത്തിൽ ലഭ്യമാക്കുന്നത്. വീട്ടിൽ ചെന്ന് മസ്റ്ററിംഗ് നടത്തുന്നതിന് 30 രൂപയും ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷ വീട്ടിലെത്തി ഓൺലൈനായി നൽകി പ്രിന്റ് നൽകുന്നതിന് 20 രൂപയും ഉദ്യോഗസ്ഥനെ വീട്ടിലെത്തിച്ച് ലൈഫ് സർട്ടിഫിക്കറ്റ് നൽകുന്നതിന് 30 രൂപയും സാമൂഹ്യ സുരക്ഷാപെൻഷൻ ഓൺലൈനായി അപേക്ഷ നൽകി പ്രിന്റെടുത്ത് നൽകുന്നതിന് 50 രൂപയും വളണ്ടിയർമാർക്ക് റീഇമ്പേഴ്സ്‌മെന്റായി നൽകും. സേവന കേന്ദ്രത്തിൽ നിന്നും ഗുണഭോക്താക്കളുടെ വീടുകളിലേക്ക് പോകുന്നതിന് കിലോമീറ്ററിന് അഞ്ചു രൂപ നിരക്കിൽ ഇന്ധന ചിലവ് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |