അമൃത്സർ: പ്രശസ്ത വനിതാവകാശ പ്രവർത്തകയും എഴുത്തുകാരിയും സാമാധാനവാദിയുമായ കമല ഭാസിൻ (75) അന്തരിച്ചു.
അർബുദം ബാധിച്ച് ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ മൂന്നുമണിയോടെ ഭടിൻഡയിലെ വസതിയിലായിരുന്നു അന്ത്യം. ആക്ടിവിസ്റ്റ് കവിത ശ്രീവാസ്തവയാണ് കമലയുടെ മരണവാർത്ത
പുറത്തുവിട്ടത്.
1946 ഏപ്രിൽ 24ന് പഞ്ചാബിലായിരുന്നു (ഇപ്പോൾ പാകിസ്ഥാനിൽ) കമലയുടെ ജനനം. സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയ കമലയുടെ രചനകളേറെയും ലിംഗസമത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഗ്രാമത്തിൽ ജനിച്ചുവളർന്നതിനാൽ ഇന്ത്യൻ സ്ത്രീകളുടെ ജീവിത സാഹചര്യങ്ങളെക്കുറിച്ച് കമലയ്ക്ക് വ്യക്തമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു. 1970 മുതൽ ഇന്ത്യ, പാകിസ്ഥാൻ തുടങ്ങിയ ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ സ്ത്രീകളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടങ്ങളിലെ ഉറച്ച ശബ്ദമായിരുന്നു അവർ. അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കപ്പെട്ട ഗ്രാമീണ മേഖലയിലെയും ആദിവാസി മേഖലയിലെയും സ്ത്രീകളെ കോർത്തിണക്കി 2020ൽ ‘സംഗത്’ എന്ന ഫെമിനിസ്റ്റ് ശൃംഖല രൂപീകരിച്ചു.
ലിംഗ സിദ്ധാന്തവും ഫെമിനിസവും വിഷയമാകുന്ന നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ഇതിൽ മിക്കതും മുപ്പതോളം ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തി. കമലയുടെ 'ക്യോംകി മേ ലഡ്കീ ഹും' എന്ന കവിത വളരെ ശ്രദ്ധേയമായിരുന്നു.
വിവാഹമോചിതയാണ്. ഒരു മകനുണ്ട്.
കമല ഭാസിന് ആദരാഞ്ജലികൾ അർപ്പിച്ച് ശശി തരൂർ, മുതിർന്ന അഭിഭാഷകർ പ്രശാന്ത് ഭൂഷൺ അടക്കം നിരവധിപ്പേർ ട്വീറ്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |