മുരിക്കാശേരി: ഒന്നിൽ പിഴച്ചാൽ മൂന്നെന്നാണ് ചൊല്ല്, അശ്വതിയുടെ കാര്യത്തിൽ അത് ശരിയായി. തുടർച്ചയായി രണ്ട് വട്ടം പരാജയപ്പെട്ടിട്ടും പിന്തിരിയാതെ അശ്വതി നടത്തിയ നിരന്തരപരിശ്രമത്തിന് കിട്ടിയ പ്രതിഫലം സിവിൽ സർവീസിൽ 41-ാം റാങ്കായിരുന്നു. ഒപ്പം ഇടുക്കിയിലെ ഉൾനാടൻ ഗ്രാമമായ മുരിക്കാശേരിയിൽ ആദ്യമായൊരു സിവിൽ സർവീസും. മുരിക്കാശേരി ചിന്നാർ വരമ്പൻപ്ലാക്കൽ ജിജിയുടെയും ഓമനയുടെയും മകൾ അശ്വതി ജിജിയാണ് സ്വപ്നനേട്ടം കൈവരിച്ചത്. പിതാവ് ജിജി വ്യോമസേനയിൽ ഉദ്യോഗസ്ഥനായിരുന്നതിനാൽ അശ്വതിയുടെ ബാല്യകാലം വടക്കേ ഇന്ത്യയിലായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം രാജസ്ഥാൻ കേന്ദ്രീയ വിദ്യാലയത്തിലും ചെന്നൈ കേന്ദ്രീയ വിദ്യാലയത്തിലുമായി പൂർത്തിയാക്കി. പിന്നീട് നാട്ടിലെത്തി കോതമംഗലം ഊന്നുകല്ല് സ്‌കൂളിൽ നിന്ന് ഹൈസ്‌കൂൾ പഠനം. പത്താം ക്ലാസിൽ സ്കൂളിലെ ടോപ്പറായിരുന്നു. തിരികെ കാൺപൂരിലെത്തി ഹയർസെക്കൻഡറി പഠനം പൂർത്തീകരിച്ചു. ശേഷം മൂന്നാർ എൻജിനീയറിംഗ് കോളേജിൽ നിന്ന് ബി. ടെക് മൂന്നാം റാങ്കോടെ പാസായി. തുടർന്ന് ഇൻഫോസിസിൽ ജോലി ലഭിച്ചു. എന്നാൽ മകളെ കാനഡയിലയക്കണമെന്നായിരുന്നു പിതാവ് ജിജിയുടെ ആഗ്രഹം. ഇതിനായി ഐ.ഇ.എൽ.ടി.എസ് പഠിക്കാൻ എറണാകുളത്തെത്തി. ട്രെയിനറും സിവിൽ സർവീസ് ഗൈഡുമായ റോയി മാമന്റെ ഉപദേശമാണ് അശ്വതിയുടെ ജീവിതത്തിലെ ടേണിംഗ് പോയിന്റ്. റോയിയുടെ നിർദേശപ്രകാരം ചെന്നൈയിലെത്തി സിവിൽ സർവീസ് കോച്ചിംഗ് ആരംഭിച്ചു. ആദ്യ രണ്ട് തവണയും നിരാശയായിരുന്നു ഫലം. എന്നാൽ അവർ തളർന്നില്ല. വീണ്ടും പരിശ്രമിച്ചു. അത് അഭിനാനനേട്ടമായി. ഐ.പി.എസ് തിരഞ്ഞെടുക്കാനാണ് അശ്വതിക്ക് താൽപര്യം. പിതാവ് ജിജി ഇപ്പോൾ കൊച്ചിൻ ആധാർസേവാ കേന്ദ്രത്തിൽ മാനേജരാണ്. പഠനകാര്യത്തിൽ പിതാവ് ജിജിയും മോശമായിരുന്നില്ല. കട്ടപ്പന വിദ്യാഭ്യാസ ജില്ലയിൽ നിന്ന് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയായിരുന്നു ജിജി 10-ാം ക്ലാസ് പാസായത്. ഇരട്ട സഹോദരൻമാരിൽ അശ്വത് എം.സി.എ വിദ്യാർത്ഥിയും അശ്വി റിലയൻസിൽ ഉദ്യോഗസ്ഥനുമാണ്. ഇപ്പോൾ ചെന്നൈയിലുള്ല അശ്വതി അടുത്ത ആഴ്ച നാട്ടിലെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |