വില്ലൻ ഓൺലൈൻ ഗെയിമെന്ന് സംശയം
കോട്ടയം: ടെറസിനു മുകളിൽ പതിമൂന്നുകാരൻ കഴുത്തിൽ കയർ കുരുങ്ങി മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. ഓൺലൈൻ ഗെയിമിന്റെ ഭാഗമായി ടാസ്ക് ചെയ്യുന്നതിനിടെ ഉണ്ടായ അപകടമാണെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു.
ഇടുക്കി വാഴവര പരപ്പനങ്ങാടി മടത്തുംമുറിയിൽ ബിജു ഫിലിപ്പ് - സൗമ്യ ദമ്പതികളുടെ മകൻ ജെറോൾഡാണ് (അപ്പു) മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.45 ഓടെ ബന്ധുവിന്റെ വീട്ടിലായിരുന്നു സംഭവം. കഴുത്തിൽ പ്ലാസ്റ്റിക് കയർ കുരുങ്ങിയ നിലയിലാണ് കുട്ടിയെ കണ്ടത്. കാലുകൾ കയർ ഉപയോഗിച്ച് ബന്ധിച്ചിരുന്നു.
ഒരു മാസമായി ജെറോൾഡ് ഇവിടെയായിരുന്നു താമസം. വീട്ടുകാരുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തിയാണ് ആശുപത്രിയിലെത്തിച്ചത്.
രക്ഷാപ്രവർത്തനത്തിനിടയിലാണ് കാലുകൾ ബന്ധിച്ചിരിക്കുന്നത് ശ്രദ്ധയിൽപെട്ടത്. സമീപത്ത് കസേരയും ഉണ്ടായിരുന്നു. നെടുങ്കണ്ടം പൊലീസെത്തി പരിശോധന നടത്തി. കാൽ കെട്ടിയിരുന്ന കയർ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ബന്ധുക്കളുടെ മൊഴിയും രേഖപ്പെടുത്തി.
അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. നെടുങ്കണ്ടം സി.ഐ ബി.എസ്. ബിനുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. വാഴവര സെന്റ് മേരീസ് സ്കൂളിലെ വിദ്യാർത്ഥിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |