SignIn
Kerala Kaumudi Online
Friday, 26 April 2024 9.07 AM IST

'ദർശന'മേകിയ ഗുരുനാഥൻ ഇനി ഓർമ്മ...

photo

നെടുമങ്ങാട്: പൊതുവിദ്യാഭ്യാസം വ്യാപകമല്ലാതിരുന്ന കാലത്ത് സമാന്തര വിദ്യാഭ്യാസ ശൃംഖലയിലൂടെ തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നേകിയ ഗുരുനാഥൻ ഇനി ദീപ്തസ്മരണ. ദർശന സ്കൂൾ സ്ഥാപകരായ ജി. ശശിധരൻനായരുടെ വേർപാട് മലനാടിന്റെ വിദ്യാഭ്യാസ മേഖലയിൽ കനത്ത നഷ്ടമാണ് വരുത്തിയിട്ടുള്ളത്. നാടക, സിനിമ, സാഹിത്യ, സാംസ്‌കാരിക പ്രവർത്തകനും ഇടതുരാഷ്ട്രീയ പ്രവർത്തകനുമായി തിളങ്ങി നിൽക്കുന്ന കാലത്താണ് ദർശന ശശിസാർ സമാന്തരവിദ്യാഭ്യാസ മേഖലയിൽ കാലൂന്നിയത്. 1972ൽ കാളിദാസ കലാകേന്ദ്രത്തിൽ അഭിനേതാവായും സംവിധാന സഹായിയായും പ്രവർത്തിക്കുമ്പോഴാണ് ജന്മസ്ഥലമായ കുറുപുഴയിലും പരിസരത്തുമുള്ള ആളുകൾ മക്കളെ പഠിപ്പിക്കാൻ കഴിയാതെ അനുഭവിക്കുന്ന ബുദ്ധിമുട്ട് മനസിലാക്കി സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിന് തുടക്കംകുറിച്ചത്.

എം.എ ഇക്കണോമിക്സ് ബിരുദാനന്തര ബിരുദധാരിയായ അദ്ദേഹം ദീഘവീക്ഷണത്തോടെയാണ് സ്കൂളുകൾക്ക് 'ദർശന" എന്ന പേര് നല്കിയത്. ഇരിഞ്ചയം സ്വദേശിനിയായ മോഹനകുമാരി അമ്മ ഭർത്താവിന്റെ പ്രയത്നങ്ങൾക്ക് താങ്ങും തണലുമായി മാറി. ശിഷ്യസമൂഹത്തിനും വിദ്യാഭ്യാസ പ്രവർത്തകർക്കും ഇരുവരും മികച്ച വഴികാട്ടികളായിരുന്നു. പ്രതിഭാധനരായ നൂറുകണക്കിന് വിദ്യാർത്ഥികളെ കണ്ടെത്തി സമൂഹത്തിന്റെ ഉന്നതസ്ഥാനങ്ങളിൽ എത്തിക്കാൻ ദർശന കുടുംബത്തിനായി. മോഹനകുമാരിഅമ്മ മരിച്ച് നാലുമാസം പിന്നിടുമ്പോഴാണ് ശശിസാറിന്റെ വിയോഗം.

ആത്മകഥാംശമുള്ള 'തിരക്കഥ"എന്ന നോവൽ രചന പൂർത്തിയാക്കി പ്രസിദ്ധീകരിക്കാനുള്ള ആലോചനയിലായിരുന്നു ശശിധരൻ നായർ. ഓഗസ്റ്റ് 15 ന് നെടുമങ്ങാട്ടെ സ്കൂളിലെത്തി ദേശീയ പതാക ഉയർത്തി മടങ്ങിയ അദ്ദേഹം വീട്ടിൽ, വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് ശനിയാഴ്ച രാവിലെ മരിച്ചത്. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തിയ പൊതുദർശനത്തിനു ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. മന്ത്രി അഡ്വ. ജി.ആർ. അനിൽ, മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി, നഗരസഭാ ചെയർപേഴ്സൺ സി.എസ്. ശ്രീജ, സി.പി.എം ഏരിയാ സെക്രട്ടി അഡ്വ. ആർ. ജയദേവൻ, മുൻ എം.എൽ.എ മാങ്കോട് രാധാകൃഷ്ണൻ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.