കോട്ടയം: സ്‌കൂൾ ബസിലെ യാത്ര സംബന്ധിച്ച് സർക്കാർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചതോടെ ജില്ലയിലെ വർക്ക് ഷോപ്പുകളിൽ തിരക്കേറി. ഒന്നര വർഷമായി ഓടാതെ കിടക്കുന്ന വാഹനങ്ങളുടെ തകരാറുകൾ പരിഹരിച്ച് ഫിറ്റ്‌നസ് നേടിയെടുക്കാനുള്ള ശ്രമത്തിലാണ് സ്‌കൂൾ അധികൃതർ. അറ്റുകുറ്റപ്പണിയ്ക്ക് സ് കൂളുകളെ നാട്ടുകാർ കൂടി സഹായിക്കണമെന്ന മന്ത്രിയുടെ നിർദേശം സ്കൂൾ അധികൃതർക്ക് ആശ്വാസവും പകരുന്നു. ഒക്ടോബർ 20 ന് മുൻപ് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്‌കൂളിലെത്തി വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കണമെന്ന മന്ത്രി ആന്റണി രാജുവിന്റെ നിർദേശത്തെ തുടർന്നാണ് വാഹനങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്നത്. എന്നാൽ ഒരു സീറ്റിൽ ഒരു കുട്ടി മാത്രമെ യാത്ര ചെയ്യാവൂ എന്ന നിർദേശം അപ്രായോഗികമാണെന്ന വിമർശനവും ഉയരുന്നുണ്ട്. ഒന്നോ രണ്ടോ വാഹനങ്ങളാണ് ഭൂരിഭാഗം സ്കൂളുകൾക്കുമുള്ളത്. ഈ സാഹചര്യത്തിൽ വാഹനങ്ങൾ 10 ട്രിപ്പിലധികം നടത്തേണ്ടി വരും. പി.ടി.എ ഫണ്ടും മറ്റും ഉപയോഗിച്ചാണ് ഇവയുടെ പ്രവർത്തനം. ഇത് വലിയ സാമ്പത്തിക ബാദ്ധ്യതയാണ് ഉണ്ടാക്കുന്നത്. ഇങ്ങനെ ട്രിപ്പുകൾ വർദ്ധിപ്പിക്കണമെങ്കിൽ വാഹനം അതിരാവിലെ ഓടി തുടങ്ങണം. ക്ലാസ് തുടങ്ങുന്നതിന് മണിക്കൂറുകൾ മുൻപ് കുട്ടികൾ സ്‌കൂളിൽ എത്തേണ്ടിയും വരും. അദ്ധ്യാപകർ 9.30 ആവും സ്‌കൂളുകളിൽ എത്താൻ. ഇത്രയും സമയം കുട്ടികളെ ആര് നിയന്ത്രിക്കും എന്നതും പ്രശ്നമാണ്.
സർക്കാർ നിർദേശങ്ങൾ
രോഗ ലക്ഷണമുള്ള വിദ്യാർത്ഥികൾക്ക് യാത്ര അനുവദിക്കരുത്
വാഹനങ്ങളിൽ തെർമൽ സ്‌കാനറും സാനിറ്റൈസറും കരുതണം
ഒരു സീറ്റിൽ ഒരു കുട്ടി മാത്രം. നിന്നുള്ള യാത്ര പാടില്ല
എല്ലാ കുട്ടികളും മാസ്‌ക് ധരിക്കണം, സ്പർശനം ഒഴിവാക്കണം
എ.സിയും തുണി കൊണ്ടുള്ള സീറ്റ് കവറും കർട്ടനും പാടില്ല
ഓരോ ദിവസവും വാഹനം അണുവിമുക്തമാക്കണം
ഒക്ടോബർ ആദ്യ വാരം പ്രത്യേക തീയതിയും സ്ഥലവും നിശ്ചയിച്ച് സ്കൂൾ ബസുകളുടെ ഫിറ്റ്നസ് പരിശോധന നടത്തും. എല്ലാ സ്കൂൾ ബസുകളും പരിശോധിക്കാനുള്ള സൗകര്യം ഒരുക്കും
ഇ.വി സജീവ്, ആർ.ടി.ഒ കോട്ടയം
ടയർ മുതൽ ബാറ്ററിയും എൻജിനും വരെ തകരാറായ അവസ്ഥയിലാണ് ഭൂരിഭാഗം സ്കൂൾ ബസുകളും. ഓടാതെ കിടന്ന് വയറിംഗും സീറ്റും മറ്റും എലി കരണ്ട് നശിപ്പിച്ചിട്ടുണ്ട്. നല്ല മെയിന്റനൻസുണ്ട്
അനൂപ്, വർക്ക് ഷോപ്പ് ഉടമ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |