നടപടി കേരള കൗമുദി വാർത്തയെ തുടർന്ന്
തിരുവനന്തപുരം: ഭിന്നശേഷിക്കാരോ, ഓട്ടിസം ബാധിച്ചവരോ ഉള്ള കുടുംബങ്ങൾക്ക് മുൻഗണനാ റേഷൻ കാർഡ് നൽകും. നിലവിലെ വ്യവസ്ഥകളിൽ ഇതിനാവശ്യമായ മാറ്റം വരുത്തി സിവിൽ സപ്ലൈസ് വകുപ്പ് ഉത്തരവിറക്കും.
നിലവിൽ ഒരു കാറോ, ആയിരം ചതുരശ്രഅടിയിൽ കൂടുതലുള്ള വീടോ ഉണ്ടായാൽ ഭിന്നശേഷിക്കാരുള്ള കുടുംബവും മുൻഗണനാ പട്ടികയ്ക്കു പുറത്താവും. ഭിന്നശേഷിക്കാർക്ക് ഇതുകാരണം സൗജന്യ ചികിത്സ കിട്ടാതെ വരുന്നു.ഓട്ടിസവും ബാധിച്ചവരുള്ള കുടുംബത്തിന്റെയും സ്ഥിതി ഇതാണ്. ഇത് സംബന്ധിച്ച് സെപ്തംബർ 24ന് 'ഭിന്നശേഷിക്കാരായാലും കാർഡ് കൊടുക്കുന്നത് വീട് നോക്കി' എന്ന തലക്കെട്ടിൽ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ഭക്ഷ്യ മന്ത്രി ജി.ആർ.അനിൽ വാർത്തയുടെ കട്ടിംഗും വച്ച്, നിലവിലെ വ്യവസ്ഥകളിൽ മാറ്റത്തിനു വേണ്ട നിർദേശങ്ങൾ സമർപ്പിക്കാൻ സിവിൽ സപ്ലൈസ് ഡയറക്ടറോട് ആവശ്യപ്പെട്ടു. ഓട്ടിസം ബാധിച്ചവരിൽ ആധാർ ലിങ്ക് ചെയ്യാൻ കഴിയാത്തവരുടെ കാര്യത്തിൽ, പകരം നിർദേശം നൽകാനും ആവശ്യപ്പെട്ടു. ഭക്ഷ്യസുരക്ഷാ കമ്മീഷൻ ചെയർമാൻ കെ.വി.മോഹൻകുമാറും, അംഗങ്ങളുമായി മന്ത്രി ഇക്കാര്യം ചർച്ച ചെയ്തു.സംസ്ഥാനത്ത് നാലു ലക്ഷത്തിലേറെ ഭിന്നശേഷിക്കാരാണുള്ളത്.
ആ ഗൃഹനാഥന്
മുൻഗണനാ കാർഡ്
വീടിന്റെ വിസ്തൃതി 1200 ചതുരശ്ര അടിയാണെന്നത് ചൂണ്ടിക്കാട്ടി ഭിന്നശേഷിക്കാരായ രണ്ട് മക്കളുള്ള പിതാവിന് മുൻഗണനാ കാർഡ് നിഷേധിച്ച നടപടി സിവിൽ സപ്ലൈസ് വകുപ്പ് പുനഃപരിശോധിക്കും. 90 ശതമാനവും 60 ശതമാനവും ഭിന്നശേഷിക്കാരായ രണ്ട് മക്കളുടെ ചികിത്സയ്ക്കായി കൊല്ലം പൂതക്കുളം സ്വദേശിയായ വയോധികൻ നൽകിയ അപേക്ഷയാണ് നിരസിച്ചത്. പത്രവാർത്ത വന്നതോടെ സിവിൽ സപ്ലൈസ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരും കൊല്ലം താലൂക്ക് സപ്ലൈ ഓഫീസറും ഇദ്ദേഹത്തെ ഫോണിൽ വിളിച്ച് ,, മുൻഗണനാ കാർഡ് ലഭ്യമാക്കുമെന്ന് ഉറപ്പു നൽകി.
''അവശരായ ഒരു വിഭാഗത്തിന്റെ വേദനയാണ് കേരളകൗമുദി പ്രതിഫലിപ്പിച്ചത്.. ഭിന്നശേഷിക്കാരേയും ഓട്ടിസം ബാധിച്ചവരേയും സഹായിക്കുന്ന ഉത്തരവ് ഉടൻ പുറത്തിറങ്ങും''
-ജി. ആർ. അനിൽ,
ഭക്ഷ്യമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |