തൃശൂർ: വാഹനാപകടമുണ്ടാക്കി മൂന്നരക്കോടി രൂപ കൊടകരയിൽ കവർന്ന കേസിൽ രണ്ടാം ഘട്ട തെളിവെടുപ്പ് ഇന്ന് തുടങ്ങും. കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ 22 പ്രതികളിൽ നിന്നുള്ള തെളിവെടുപ്പാണ് നടത്തുക. ഇതിനായി കേസന്വേഷിക്കുന്ന പ്രത്യേക സംഘം നൽകിയ അപേക്ഷ ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതി അനുവദിച്ചു. തുടർന്നാണ് പ്രതികളെ ഘട്ടമായി വിളിച്ച് തെളിവെടുക്കാൻ അന്വേഷണ സംഘം തീരുമാനിച്ചത്. നിലവിൽ കോടതിയിൽ സമർപ്പിച്ച ആദ്യ കുറ്റപത്രത്തിൽ പണം തട്ടിയെടുക്കാനും ഒളിപ്പിക്കാനും നേരിട്ട് പങ്കാളികളായ 22 പേരെയാണ് പ്രതി ചേർത്തിരിക്കുന്നത്. ബി.ജെ.പി നേതാക്കളെ പ്രതി ചേർത്തിട്ടില്ല. പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അടക്കം 19 നേതാക്കൾ കേസിൽ സാക്ഷികളാണ്. ഒന്നരക്കോടിയോളം കണ്ടെത്താനുണ്ട്.ഇതിനായി പ്രതികളെ വീണ്ടും ചോദ്യം ചെയ്യണമെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചത്. ജൂലായ് 23 നാണ് കേസിൽ ആദ്യ കുറ്റപത്രം നൽകിയത്. ഇതിന് ശേഷം രണ്ട് മാസം കഴിഞ്ഞാണ് തുടരന്വേഷണ നീക്കം. കേസിൽ പ്രധാന സാക്ഷിയായ ധർമ്മരാജൻ കോടതിയിൽ നല്കിയ സത്യവാങ്മൂലത്തിലുള്ളത് തന്റെയും സുനിൽ നായിക്കിന്റെയും പണമാണ് നഷ്ടപ്പെട്ടതെന്നാണ്. പണം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായെത്തിച്ചതാണെന്നും ബംഗളുരുവിൽ നിന്ന് ആലപ്പുഴ ജില്ലാ ട്രഷറർ കർത്തയ്ക്ക് കൈമാറാനായി കൊണ്ടുപോകുന്നതിനിടെ തട്ടിയെടുത്തതാണെന്നും ആദ്യ കുറ്റപത്രത്തിലുണ്ട്. തൃശൂരിൽ 6.3 കോടി കൈമാറിയ ശേഷം 3.5 കോടിയുമായി പോകുമ്പോഴായിരുന്നു കവർച്ച.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |