കാബൂൾ: താലിബാനെതിരെ പഞ്ച്ഷീർ താഴ്‌വരയിൽ പോരാടുന്ന വിമതസൈന്യത്തിലെ അംഗമെന്ന് സംശയിക്കുന്ന വ്യക്തിയുടെ കുഞ്ഞിനെ താലിബാൻ വെടിവച്ചു കൊന്നു.അഫ്ഗാനിസ്ഥാനിലെ തഖാർ പ്രവിശ്യയിലാണ് സംഭവം. താലിബാനെതിരെ പഞ്ച്ഷീർ താഴ്‌വരയിൽ നടക്കുന്ന പോരാട്ടങ്ങൾ പുറംലോകത്തെ അറിയിക്കുന്ന പഞ്ച്ഷീർ ഒബ്സർവർ എന്ന മാദ്ധ്യമമാണ് സംഭവം റിപ്പോർട്ട് ചെയ്തത്.
സംഭവം പുറത്തായതോടെ താലിബാനെതിരെ അഫ്ഗാനിസ്ഥാനിൽ നിലവിലുള്ള ഏതാനും സ്വതന്ത്ര മാദ്ധ്യമങ്ങൾ കടുത്ത നിലപാടെടുത്തിട്ടുണ്ട്. പഞ്ച്ഷീർ താഴ്‌വര കേന്ദ്രീകരിച്ചു നടക്കുന്ന വിമതപ്രവർത്തനങ്ങൾക്കെതിരെയുള്ള താലിബാന്റെ അസഹിഷ്ണുതയാണ് ഈ സംഭവം വെളിവാക്കുന്നതെന്ന് ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മുമ്പ് അഫ്ഗാനിസ്ഥാൻ ഭരിച്ചിരുന്ന താലിബാനിൽ നിന്നും ഏറെ വ്യത്യസ്ഥരാണ് തങ്ങളെന്ന് ഇപ്പോഴത്തെ നേതൃത്വം ലോകരാഷ്ട്രങ്ങൾക്കു മുന്നിൽ തെളിയിക്കാൻ ബുദ്ധിമുട്ടുകയാണ്. അപ്പോഴാണ് മറ്റൊരു വശത്തു നിന്നും ഇത്തരം വാർത്തകൾ വരുന്നത്. ഇത്തരം ക്രൂരതകൾ താലിബാനെ ലോകത്തിനു മുന്നിൽ വീണ്ടും അപഹാസ്യരാക്കുമെന്ന് ഒരു വിഭാഗം നിരീക്ഷകർ വിലയിരുത്തുന്നു.
യുദ്ധവും അക്രമങ്ങളും ഇല്ലാതെ താലിബാന് നിലനിൽക്കാൻ സാധിക്കില്ലെന്നും ചോര ഒഴുക്കാതെ കാബൂൾ പിടിച്ചടക്കി എന്ന അവകാശവാദം അവരുടെ മുഖം മിനുക്കാൻ വേണ്ടിയുള്ള അടവായിരുന്നെന്നും ഇൻസൈഡർ പത്രം വിമർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |