ഇസ്ലാമാബാദ് : ദേശീയതയ്ക്കും മുകളിൽ മതതീവ്രവാദത്തിന് ഫലമുണ്ടെന്ന് കണ്ടതിനെ തുടർന്നാണ് പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ തീവ്രവാദ സംഘടനകളെ നിയോഗിക്കാൻ തീരുമാനിച്ചത്. സൈന്യത്തിന്റെ പിന്തുണയാൽ നടത്തുന്ന ഈ നിഴൽ യുദ്ധത്തിന് വേണ്ടി യുവാക്കളെ വഴിതെറ്റിക്കുന്നതിനായി നിരവധി തീവ്രവാദ സംഘടനകളും പാക് മണ്ണിൽ ആരംഭിച്ചു. എന്നാൽ ഇന്ന് തീവ്രവാദികളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് പാകിസ്ഥാൻ. സ്വന്തം നാട്ടിൽ ബോംബ് സ്‌ഫോടനവും അരാജകത്വവും നിറയ്ക്കുന്നതിൽ തത്പരരായ ഭീകരവാദികളുടെ എണ്ണം കൂടിയതാണ് ഇതിനുള്ള പ്രധാനകാരണം. രാജ്യത്ത് സ്‌ഫോടനങ്ങൾ പതിവായതിന്റെ കാരണത്തിലേക്ക് വെളിച്ചം വീശുന്ന യു എസ് റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്.
യുഎസ് കോൺഗ്രഷണൽ റിസർച്ച് സർവീസ് റിപ്പോർട്ടിൽ പാകിസ്ഥാനിൽ ഇപ്പോൾ പന്ത്രണ്ട് തീവ്രവാദ സംഘടനകൾ പ്രവർത്തിക്കുന്നു എന്നാണ് കണക്കാക്കുന്നത്. ഇതിൽ അഞ്ചെണ്ണമാണ് ഇന്ത്യയെ ലക്ഷ്യമാക്കി രൂപീകരിച്ചത്. കാശ്മീരിനെ ഇന്ത്യയിൽ നിന്നും അടർത്തിമാറ്റുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. ലഷ്‌കർ ഇ തൊയ്ബ, ജെയ്ഷ് ഇ മുഹമ്മദ് എന്നീ ഭീകര സംഘടനകളാണ് ഇതിൽ പ്രധാനപ്പെട്ടവ. 1980 മുതലാണ് പാകിസ്ഥാൻ ഇത്തരത്തിൽ ഭീകരസംഘടനകൾക്ക് രൂപം നൽകാൻ ആരംഭിച്ചതെന്ന് റിപ്പോർട്ട് അടിവരയിടുന്നു. ഇന്ത്യയിൽ നിരവധി ആക്രമണങ്ങൾ ഈ സംഘടനകൾ നടത്തിയിട്ടുണ്ട്. യു എസ് റിപ്പോർട്ടിൽ 2001 ലെ ഇന്ത്യൻ പാർലമെന്റിനു നേരെയുണ്ടായ ആക്രമണത്തിലും, 2008ലെ മുംബയ് ആക്രമണത്തിലും പാക് ഭീകരസംഘടനകളുടെ പങ്ക് വിശദമാക്കുന്നുമുണ്ട്. എന്നാൽ ജമ്മു കാശ്മീരിൽ വേരുകളുള്ള പാകിസ്ഥാനിലെ ഹിസ്ബുൾ മുജാഹിദ്ദീന്റെ പ്രവർത്തനത്തെ കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. ഇവയ്ക്ക് പുറമേ കറാച്ചിയിലും, അഫ്ഗാനിസ്ഥാനിലും പ്രവർത്തിക്കുന്ന അൽഖ്വയ്ദ അടക്കമുള്ള ചെറുതും വലുതുമായി തീവ്രവാദ സംഘടനകളെ കുറിച്ചും അവയുടെ പ്രവർത്തനരീതികളെ കുറിച്ചും റിപ്പോർട്ട് വിശദമാക്കുന്നു.
ഭീകരരുടെ സുരക്ഷിത താവളമായി പാകിസ്ഥാൻ മാറുന്നതിന്റെ നേർചിത്രമാണ് യു എസ് റിപ്പോർട്ടിലുള്ളത്. തീവ്രവാദ ഗ്രൂപ്പുകളുടെ സാന്നിദ്ധ്യം തങ്ങളുടെ മണ്ണിൽ ചെറുക്കുന്നതിന് കാര്യമായ നടപടികൾ പാക് ഭരണകൂടം സ്വീകരിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |