കൊച്ചി: പുരാവസ്തു വില്പനയുടെ പേരിൽ പത്തു കോടി രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിനെ ചോദ്യം ചെയ്യാൻ മൂന്നു ദിവസത്തേക്ക് ക്രൈംബ്രാഞ്ച് സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടു. ജാമ്യാപേക്ഷ തള്ളിയാണ് എറണാകുളം അഡി. സി.ജെ.എം കോടതിയുടെ ഉത്തരവ്.
ഇന്നലെ രാവിലെ 11 മണിയോടെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ തീരുമാനം. മുന്നോടിയായി വൈദ്യപരിശോധനയ്‌ക്ക് എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ചപ്പോൾ രക്തസമ്മർദ്ദം ഉയർന്ന നിലയിലാണെന്ന് കണ്ട് വീൽചെയറിൽ ഒബ്സർവേഷൻ റൂമിലേക്ക് മാറ്റി. സാധാരണ നിലയിലായശേഷം വൈകിട്ട് നാലു മണിയോടെയാണ് കോടതിയിൽ ഹാജരാക്കിയത്.
സാമ്പത്തിക സ്രോതസും കുറ്റകൃത്യത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെ കണ്ടെത്താനും എച്ച്.എസ്.ബി.സി ബാങ്കിന്റെ അക്കൗണ്ട് രേഖകൾ വ്യാജമായി ചമച്ചതിന്റെ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാനും അഞ്ചു ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടത്. അഡി. ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് പി.വി. റെജുല മൂന്നു ദിവസം അനുവദിച്ചു.
പരാതിക്കാരെ ചതിക്കുകയെന്ന ലക്ഷ്യത്തോടെ പ്രതി ഇതൊക്കെ ചെയ്തതിനാൽ പ്രോസിക്യൂഷൻ ആരോപിക്കുന്ന കേസ് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും അന്വേഷണ ഘട്ടവും
പ്രതി തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഒളിവിൽ പോകാനുമുള്ള സാദ്ധ്യതയും വിലയിരുത്തിയാണ് ജാമ്യാപേക്ഷ തള്ളുന്നതെന്നും കോടതി പറഞ്ഞു.
ജാമ്യാപേക്ഷയിലെ വാദം
പരാതി സിവിൽ സ്വഭാവത്തിലുള്ളതാണ്. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. സെഷൻസ് കോടതിയുടെ നിർദ്ദേശമുണ്ടായിരുന്നിട്ടും ഹാജരാകാൻ നോട്ടീസ് നൽകാതെയാണ് അറസ്റ്റ്. ആരോഗപ്രശ്നങ്ങളുണ്ട്.
പ്രോസിക്യൂഷൻ വാദം
പത്തു കോടി തട്ടി. ഇതിനായി വ്യാജ രേഖകൾ ചമച്ചു. രാഷ്ട്രീയ നേതാക്കൾ, ഉന്നത ഉദ്യോഗസ്ഥർ, ഉന്നത വ്യക്തികൾ തുടങ്ങിയവരിൽ പ്രതിക്ക് വലിയ സ്വാധീനമുണ്ട്. ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഇടയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |