SignIn
Kerala Kaumudi Online
Friday, 26 April 2024 2.21 PM IST

പൊലീസ് ഫോൺ ചോർത്തും, അടുപ്പക്കാർക്ക് കൈമാറും

phone

തിരുവനന്തപുരം: കുറ്റകൃത്യങ്ങൾ ചെയ്യുന്ന വേണ്ടപ്പെട്ടവർക്ക് പൊലീസ് തന്നെ അനധികൃത ഫോൺ ചോർത്തൽ നടത്തി വിവരങ്ങൾ കൈമാറുന്നുവെന്ന വെളിപ്പെടുത്തലാണ് മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട കേസിൽ പുറത്തുവരുന്നത്.

പരാതി നൽകിയവരുടെയും ജീവനക്കാരുടെയും ഫോൺവിളി വിവരങ്ങൾ (സി.ഡി.ആർ) ശേഖരിക്കുന്നതായി ഐ.ജിയോട് മോൻസൺ വെളിപ്പെടുത്തുന്ന വീഡിയോ പുറത്തായിട്ടുണ്ട്. പൊലീസിനാണ് മൊബൈൽ സേവനദാതാക്കളിൽ നിന്ന് സി.ഡി.ആർ ശേഖരിക്കാനാവുക. കൊവിഡ് രോഗികളുടെ സമ്പർക്കപ്പട്ടിക കണ്ടെത്താനെന്ന പേരിൽ പൊതുജനങ്ങളുടെ ഫോൺവിളി വിവരങ്ങൾ ശേഖരിക്കാനുള്ള പൊലീസിന്റെ ശ്രമം വിവാദമായപ്പോൾ സർക്കാർ തടഞ്ഞിരുന്നു.

തിരുവനന്തപുരത്ത് പേരൂർക്കടയിലെ വീട്ടിൽ ഫോൺ ചോർത്താനുള്ള ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഒരു മുൻ പൊലീസ് മേധാവി വെളിപ്പെടുത്തിയിരുന്നു. വിജിലൻസ് ഡയറക്ടറായിരിക്കെ, ഫോൺ പൊലീസ് ചോർത്തിയെന്ന് ഡോ.ജേക്കബ് തോമസും പ്രതിപക്ഷ കക്ഷിനേതാക്കളുടെ ഫോൺ പൊലീസ് ചോർത്തുന്നതായി 2019 ഒക്ടോബറിൽ രമേശ് ചെന്നിത്തലയും പരാതി നൽകിയിരുന്നു. സോളാർ വിവാദം കത്തിനിൽക്കെ, മാദ്ധ്യമപ്രവർത്തകരുടെയും രാഷ്ട്രീയക്കാരുടെയും ഫോൺ ഇന്റലിജൻസ് ചോർത്തിയിരുന്നു.

കേസന്വേഷണത്തിനായി ഫോൺ ചോർത്തൽ, ഫോൺരേഖകൾ ശേഖരിക്കൽ എന്നിവയ്ക്ക് അനുമതി നൽകാൻ ആഭ്യന്തരസെക്രട്ടറിക്കാണ് അധികാരം. രാജ്യസുരക്ഷയെ ബാധിക്കുന്നത്, സാമ്പത്തിക കുറ്റകൃത്യം, ഭീകരവിരുദ്ധനിയമം ചുമത്തിയ കേസുകൾ എന്നിവയുടെ അന്വേഷണത്തിന് ഫോൺ ചോർത്താം.മാവോയിസ്റ്റ്, തീവ്രവാദബന്ധം സംശയിക്കുന്നവരുടെ ഫോണുകളാണ് നിയമപ്രകാരം ചോർത്തുന്നത്.

ക്രിമിനൽ കേസുകളുടെ അന്വേഷണത്തിനായി ടെലിഗ്രാഫ് ആക്ട് ചട്ടം 5(2) പ്രകാരമാണ് ടെലികോം കമ്പനികളിൽ നിന്ന് വ്യക്തികളുടെ ലൊക്കേഷൻ വിവരങ്ങളും കാൾ റെക്കാർഡുകളും ശേഖരിക്കുന്നത്.

മുൻകരുതലോടെ കൈകാര്യം ചെയ്യണമെന്നും വിവരങ്ങൾ സൂക്ഷിക്കുന്നതിലും വിശകലനം ചെയ്യുന്നതിലും സൂക്ഷ്‌മത പുലർത്തണമെന്നും സർക്കാർ ഉത്തരവുണ്ട്. വിവരങ്ങൾ ദുരുപയോഗം ചെയ്യരുത്. ആവശ്യം കഴിഞ്ഞാൽ ഡേറ്റ സൂക്ഷിക്കാൻ പാടില്ല.

 അനുമതിയോടെ ഐ.ജിക്ക് ചോർത്താം

ആഭ്യന്തരസെക്രട്ടറിയുടെ അനുമതിയോടെ ഐ.ജി മുതലുള്ളവർക്ക് ഫോൺവിളികൾ ചോർത്തിയെടുക്കാം. അടിയന്തരസാഹചര്യത്തിൽ മുൻകൂർ അനുമതിയില്ലാതെ ഏഴുദിവസം ഫോൺ ചോർത്താം. പിന്നീട് അംഗീകാരം നേടിയാൽ മതി. ചോർത്തലിന് മാസംതോറും പൊലീസ് അമ്പത് അപേക്ഷയെങ്കിലും നൽകുമെങ്കിലും പത്തെണ്ണം പോലും അനുവദിക്കാറില്ല.

ബെഹ്റയുടെ നിയമം

 സംഘടിത കുറ്റകൃത്യങ്ങൾ തടയാനെന്ന പേരിൽ വിരമിക്കും മുൻപ് ലോകനാഥ് ബെഹ്റ കൊണ്ടുവന്ന കരടുനിയമത്തിൽ ആരുടെയും ഫോൺ എത്രകാലത്തേക്കും ചോർത്താനുള്ള വ്യവസ്ഥകളുണ്ട്.
 എ.ഡി.ജി.പി മുതലുള്ള ഉദ്യോഗസ്ഥർക്ക് മുൻകൂർ അനുമതിയില്ലാതെ ആരുടെയും ഫോൺ ചോർത്താമെന്നാണ് കരടുനിയമത്തിലുള്ളത്.

ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നിയമ സെക്രട്ടറി ഹരിനായർ, ബെഹ്റയുടെ കരടുനിയമം ആഭ്യന്തര സെക്രട്ടറിക്ക് തിരിച്ചയച്ചിരിക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MONSON MAVUNKAL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.