കൊച്ചി: ഒരു വർഷം മുമ്പ് 500 കിലോ കഞ്ചാവുമായി ലോറിയും പ്രതികളും പിടിയിലായത് ആറ്റിങ്ങലിൽ നിന്നല്ലെന്നും മൈസൂരിൽ നിന്നാണെന്നുമുള്ള പരാതിയിൽ എക്സൈസ് അന്വേഷണ സംഘത്തിന്റെ കാൾ രേഖകളും ടവർ ലൊക്കേഷനുകളും സൂക്ഷിച്ചു വയ്ക്കാൻ മൊബൈൽ സേവന ദാതാക്കൾക്ക് ഹൈക്കോടതി നിർദ്ദേശം. കേസിലെ അഞ്ചാം പ്രതി ജിതിൻ രാജിന്റെ പിതാവ് വി.കെ. രാജൻ നൽകിയ ഹർജിയിൽ ജസ്റ്റിസ് മേരി ജോസഫിന്റെ ബെഞ്ചാണ് ബി.എസ്.എൻ.എൽ, വൊഡാഫോൺ കമ്പനികൾക്ക് നിർദ്ദേശം നൽകിയത്.
2020 സെപ്തംബർ ആറിനാണ് ആന്ധ്രയിൽ നിന്ന് കഞ്ചാവുമായെത്തിയ ലോറി ആറ്റിങ്ങൽ കോരാണി ടോൾ മുക്കിൽ നിന്ന് എക്സൈസ് എൻഫോഴ്സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്. പഞ്ചാബ് സ്വദേശിയായ ലോറി ഡ്രൈവർ ഖുൽവന്ത് സിംഗ് ഖൽസിയും ക്ളീനർ ജാർഖണ്ഡ് സ്വദേശി കൃഷ്‌ണയാദവും അറസ്റ്റിലായിരുന്നു. ആന്ധ്രയിൽ നിന്ന് മൈസൂർ വഴി കേരളത്തിലെത്തിച്ച് കഞ്ചാവ് മൊത്തവിതരണ സംഘങ്ങൾക്ക് കൈമാറുകയായിരുന്നു ലക്ഷ്യമെന്നും കണ്ടെത്തിയിരുന്നു. തുടരന്വേഷണത്തിൽ കണ്ണൂർ സ്വദേശിയായ ജിതിൻ രാജ്, തിരുവനന്തപുരം മുടപുരം സ്വദേശി ജയചന്ദ്രൻ, തൃശൂർ സ്വദേശി സെബു, ആഭേഷ് തുടങ്ങിയവരെ പ്രതി ചേർത്തു.
എന്നാൽ ലോറിയടക്കം കഞ്ചാവ് പിടികൂടിയത് 2020 സെപ്തംബർ നാലിന് മൈസൂരിൽ നിന്നാണെന്നും ഇതു കേരളത്തിലേക്ക് കൊണ്ടുവന്ന് കേസ് രജിസ്റ്റർ ചെയ്തതാണെന്നുമാണ് ഹർജിക്കാരന്റെ ആരോപണം. ഇതു തെളിയിക്കാൻ എക്സൈസ് സ്ക്വാഡിലുണ്ടായിരുന്ന പത്തു ഉദ്യോഗസ്ഥരുടെയും മൊബൈൽ കാൾ രേഖകളും ടവർ ലൊക്കേഷനും പരിശോധിച്ചാൽ മതിയെന്നും ഹർജിക്കാരൻ വാദിച്ചു. തുടർന്നാണ് ഇവ സൂക്ഷിച്ചുവയ്ക്കാൻ മൊബൈൽ സേവന ദാതാക്കൾക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയത്.
വിചാരണവേളയിൽ തിരുവനന്തപുരം ജില്ലാ അഡി. സെഷൻസ് കോടതിക്ക് ആവശ്യമെങ്കിൽ ഇതു തെളിവായി സ്വീകരിക്കാമെന്നും അതിനു മുമ്പ് എക്സൈസ് ഉദ്യോഗസ്ഥരുടെ വാദം കൂടി കേൾക്കണമെന്നും വിധിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |