തിരുവനന്തപുരം: നഗരസഭയിൽ നികുതിവെട്ടിപ്പ് സംബന്ധിച്ച വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കൗൺസിൽ യോഗത്തിൽ ബഹളം. ബഹളത്തിനിടെ ഡെപ്യൂട്ടി മേയറെ കൈയേറ്റം ചെയ്തെന്ന് ആരോപിച്ച് ബി ജെ പി കൗൺസിലർ വി ജി ഗിരികുമാറിനെ മേയർ സസ്പെൻഡ് ചെയ്തു.
നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട വിഷയം ഇന്നത്തെ കൗൺസിൽ യോഗത്തിൽ വിശദമായി ചർച്ച ചെയ്യണമെന്ന് ബി ജെ പി അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം അംഗീകരിക്കുവാൻ മേയർ തയ്യാറായില്ല. തുടർന്ന് ബി ജെ പി അംഗങ്ങൾ നടുത്തളത്തിലിരുന്ന് പ്രതിഷേധിച്ചു. ഈ ബഹളത്തിനിടയ്ക്ക് ഡെപ്യൂട്ടി മേയറെ കൈയേറ്റം ചെയ്തുവെന്നാരോപിച്ചാണ് ബി ജെ പി അംഗം ഗിരികുമാറിനെ സസ്പെൻഡ് ചെയ്തത്.
ബി ജെ പി അംഗത്തെ സസ്പെൻഡ് ചെയ്തതുൾപ്പെടെയുള്ള നടപടികൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നഗരസഭയിൽ പ്രതിഷേധം ആരംഭിച്ചു. സസ്പെൻഷൻ പിൻവലിക്കുന്നതു വരെയും പ്രതിഷേധവുമായി തുടരാനാണ് പാർട്ടി തീരുമാനം.
നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടിയെടുക്കണമെന്നും വെട്ടിപ്പ് നടത്തിയ 11 ഉദ്യോഗസ്ഥർ ആരൊക്കെയെന്ന് വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു ബി ജെ പി പ്രതിഷേധം. ഉദ്യോഗസ്ഥരെ സഹായിക്കുന്ന നടപടിയാണ് ഭരണപക്ഷം കൈക്കൊള്ളുന്നതെന്നും തനിക്കെതിരെ അസഭ്യപരാമർശം നടത്തിയ ഡെപ്യൂട്ടി മേയറോട് സഭ്യമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് അടുത്തുച്ചെന്നതിനെയാണ് അദ്ദേഹത്തെ കൈയേറ്റം ചെയ്തുവെന്ന രീതിയിൽ വളച്ചൊടിച്ചതെന്ന് ബി ജെ പി കൗൺസിലർ ഗിരികുമാർ പറഞ്ഞു. "നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥൻ ആരെന്ന് അടുത്ത കൗൺസിൽ യോഗത്തിൽ വെളിപ്പെടുത്തണം. ഇല്ലെങ്കിൽ ആ ഉദ്യോഗസ്ഥന് സസ്പെൻഡ് ചെയ്ത നടപടിക്കെതിരായി കോടതിയെ സമീപിക്കാൻ സാധിക്കും. വെട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥനെ സഹായിക്കുന്നതിനു വേണ്ടിയാണ് ഭരണപക്ഷം ഈ വിഷയം അജണ്ടയിൽ പോലും ഉൾപ്പെടുത്താത്തത്," ഗിരികുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |