തൃശൂർ : തടവുകാരുടെ ജയിലിലെ ഫോൺ വിളിയുമായി ബന്ധപ്പെട്ട് വിയ്യൂർ സെൻട്രൽ സൂപ്രണ്ട് എ.ജി സുരേഷിനെ സസ്‌പെൻഡ് ചെയ്തു. ജയിൽ ഡി.ജി.പി അഭ്യന്തര സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ചീമേനി തുറന്ന ജയിൽ സൂപ്രണ്ട് ആർ. സാജനാകും വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ട്. ജോയിന്റ് സൂപ്രണ്ടായിരുന്ന രാജു എബ്രഹാമിനെ അതി സുരക്ഷാ ജയിലിലേക്ക് സ്ഥലം മാറ്റി. ഇവിടെ ജോയിന്റ് സൂപ്രണ്ടായിരുന്ന അഖിൽ എസ്. നായരാണ് സെൻട്രൽ ജയിലിലെ പുതിയ ജോയിന്റ് സൂപ്രണ്ട്. ജയിൽ ഡി.ഐ.ജി വിനോദ് കുമാറാണ് അന്വേഷണം നടത്തിയത്. സുനിയെയും റഷീദിനെയും സൂപ്രണ്ട് ഓഫീസിലെ ഓർഡലിയായി നിയമിച്ച് അവർക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകിയെന്നും ഓഫീസിൽ നിന്ന് വരെ ഫോൺ ചെയ്യാൻ അനുവാദം നൽകിയെന്നുമായിരുന്നു ഡി.ഐ.ജിയുടെ റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സൂപ്രണ്ടിനോട് ഡി.ജി.പി വിശദീകരണം തേടിയിരുന്നു. വിശദീകരണം ലഭിച്ചതിന് പിന്നാലെയാണ് സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ്.
ഫോൺ വിളി സംബന്ധിച്ച് ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന ശുപാർശയിൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബിജു അലക്‌സാണ്ടറിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുകയാണ്. അതേസമയം ഉദ്യോഗസ്ഥ തലത്തിലുള്ള പകപോക്കലാണ് സൂപ്രണ്ടിനെതിരെയുള്ള റിപ്പോർട്ടെന്നും പറയുന്നു. ഫോൺ വിളികൾ നടന്നിട്ടുള്ളത് കൂടുതൽ എ.ജി സുരേഷ് ചാർജ്ജെടുക്കുന്നതിന് മുമ്പുള്ള കാലയളവിലാണെന്നുമാണ് വിവരം. സസ്‌പെൻഡ് ചെയ്ത എ.ജി സുരേഷിന് ഇനി എട്ട് മാസം മാത്രമാണ് സർവീസുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |