കോഴിക്കോട്: മോൻസൺ തട്ടിപ്പുകേസിൽ കുടുക്കി രാഷ്ട്രീയമായി തന്നെ ഇല്ലാതാക്കാനാണ് സി.പി.എം നോക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. കോൺഗ്രസിലെ മാറ്റങ്ങളെ സി.പി.എം ഭയക്കുകയാണ്. പിണറായിക്കെതിരെയുള്ള ഫൈറ്റ് അവസാനിപ്പിച്ചതായിരുന്നു. വീണ്ടും തുടങ്ങണോയെന്ന കാര്യം ആലോചനയിലുണ്ടെന്നും സുധാകരൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
മോൻസണുമായി ഒരു സാമ്പത്തിക ഇടപാടുമില്ല. അഞ്ച് പൈസ അയാളിൽ നിന്നു വാങ്ങിയിട്ടില്ല. അങ്ങനെ ഒരാരോപണം അയാൾ ഉന്നയിക്കുന്നുവെങ്കിൽ ക്രിമിനലായും സിവിലായും നിയമനടപടി കൈക്കൊള്ളും. വ്യാജചികിത്സയ്ക്കെതിരെയും നിയമപരമായി മുന്നോട്ടുനീങ്ങും. അയാളൊരു വലിയ തട്ടിപ്പുകാരനാണെന്ന് വ്യക്തമായിരിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ സംരക്ഷണത്തിലായിരുന്നു മോൻസൺ ഇതുവരെയും. മുഖ്യമന്ത്രിയെ സ്വർണവിഗ്രഹം പോലെ കാക്കുന്ന ഉന്നതോദ്യോഗസ്ഥരുടെ താവളമായിരുന്നല്ലോ ആ വീട്.
പരാതിക്കാരനായ അനൂപുമായും ഒരിടപാടുമുണ്ടായിട്ടില്ല, അവിടെവച്ചു കണ്ടുവെന്നേയുള്ളൂ. തന്റെ പേരു പറഞ്ഞാണോ അനൂപിന്റെ കൈയിൽ നിന്ന് മോൻസൺ പണം വാങ്ങിയതെന്ന് ഇപ്പോൾ സംശയമുണ്ട്. യാദൃച്ഛികമായാണ് ചികിത്സ തേടി മോൻസണെ കണ്ടത്. കണ്ണിനു താഴെയുള്ള പാട് മാറ്റാനായിരുന്നു അത്. എറണാകുളത്തെ പ്രവർത്തകനാണ് അവിടെ എത്തിച്ചത്. ചികിത്സയ്ക്കായി നാലഞ്ച് തവണ പോയിട്ടുണ്ട്. ഒരു മാറ്റവുമില്ലെന്നു കണ്ട് ആ ചികിത്സ നിറുത്തി. പത്ത് ദിവസം അവിടെ കിടത്തി ചികിത്സിച്ചെന്നൊക്കെ പറയുന്നത് വാസ്തവവിരുദ്ധമാണ്.
ഏതു ഇന്ദ്രൻ പറഞ്ഞാലും
ജാഗ്രതക്കുറവില്ല
'ഡോക്ടറെ കാണാൻ പോകുന്നതിൽ എന്ത് ജാഗ്രതയാണ് ഞാൻ കാണിക്കേണ്ടത്. സീനിയർ ഐ.പി.എസുകാർ പോലും തമ്പടിക്കുന്ന സ്ഥലമെന്ന് അറിയുമ്പോൾ സംശയിക്കേണ്ടതുണ്ടോ.
ഏതു ഇന്ദ്രൻ പറഞ്ഞാലും അങ്ങനെ ശങ്കിക്കേണ്ട കാര്യമില്ല' ബെന്നി ബഹനാന്റെ 'ജാഗ്രതക്കുറവ്" പ്രയോഗം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ സുധാകരൻ പറഞ്ഞു. മോൻസന്റെ വീട് നഗരത്തിലാണ്. പാതിരാത്രിയിലൊന്നും അവിടെ കയറിച്ചെന്നിട്ടില്ല. പ്രശസ്ത നടൻ മോഹൻലാലിനെപ്പോലുള്ളവരും അവിടെ ചെല്ലാറുണ്ടെന്ന് അറിഞ്ഞിരുന്നു. അവർക്കൊന്നും തോന്നാത്ത സംശയം എനിക്കുണ്ടാവണമെന്നാണോ?-സുധാകരൻ ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |