SignIn
Kerala Kaumudi Online
Thursday, 25 April 2024 3.37 AM IST

ക്ഷയിക്കുന്നു, എസ്.എം.പി പാലസും ബ്രിട്ടീഷ് റസിഡൻസി ബംഗ്ളാവും

smp-palace
എസ്.എം.പി പാലസ്

കൊല്ലം: നഗര ഹൃദയത്തിൽ അവഗണം പേറുന്ന ചരിത്രസ്മാരകങ്ങളാണ് എസ്.എം.പി പാലസും (ശ്രീമൂലം തിരുനാൾ ഷഷ്ഠ്യബ്ദപൂർത്തി കൊട്ടാരം) ബ്രിട്ടീഷ് റസിഡൻസി ബംഗ്ളാവും.

തിരുവിതാംകൂർ രാജാവായിരുന്ന ശ്രീമൂലം തിരുനാൾ രാമവർമയുടെ അറുപതാം പിറന്നാളിനോടനുബന്ധിച്ച് നിർമ്മിച്ച കൊട്ടാരം 1936ലാണ് പൂർത്തിയാക്കിയത്. കൊല്ലം കോർപ്പറേഷന്റെ നിയന്ത്രണത്തിലുള്ള ട്രസ്റ്റിന്റെ ഉടമസ്ഥതയിലേക്ക് കൊട്ടാരം മാറ്റിയെങ്കിലും പിന്നീട് അവകാശത്തർക്കങ്ങളും കേസുകളുമൊക്കെയായി. തിരുവിതാംകൂറിന്റെ രാജമുദ്ര പതിഞ്ഞ കൊട്ടാരം പിൽക്കാലത്ത് തിയേറ്ററായി. പിന്നീട് കോർപ്പറേഷൻ ഇടപെട്ട് സിനിമാപ്രദർശനം നിറുത്തിവച്ചു. ജില്ലാ പൈതൃക മ്യൂസിയം സ്ഥാപിക്കാൻ എസ്.എം.പി പാലസ് പുരാവസ്തു വകുപ്പിന് അനുയോജ്യമായ സ്ഥലമാണെങ്കിലും നിമയക്കുരുക്കുകളിൽ കുടുങ്ങിക്കിടക്കുകയാണ്.

ആശ്രാമത്തെ ബ്രിട്ടീഷ് റെസിഡൻസി ബംഗ്ളാവ് (ഗവ. റസ്റ്റ് ഹൗസ്) തിരുവിതാംകൂറിലെ ആദ്യത്തെ ബ്രിട്ടീഷ് ദിവാനായിരുന്ന കേണൽ മൺറോയ്ക്ക് താമസിക്കാൻ 1810 ൽ നിർമിച്ച മാളികയാണ്. കുഴികളും കൊടുംകാടുമായിരുന്ന അഷ്ടമുടിക്കായലോരം വെട്ടിത്തെളിച്ചു നികത്തിയാണ് മന്ദിരം നിർമ്മിച്ചത്. കൊട്ടാരത്തിൽ നിന്നു കായലിലേക്ക് ഇറങ്ങാൻ പടികളുണ്ട്. മുറികൾക്ക് 15 അടിയും വാതിലുകൾക്ക് 10 അടിയും ഉയരം. കൊട്ടാരത്തിൽ നിന്ന് ഏതു വാതിലും ജനാലയും തുറന്നാൽ അഷ്ടിമുടിക്കായൽ കാണാവുന്ന തരത്തിലാണു രൂപകല്പന.

മയൂര സന്ദേശത്തിലും

ബംഗ്ലാവിനെക്കുറിച്ച് കേരളവർമ വലിയ കോയിത്തമ്പുരാൻ മയൂരസന്ദേശത്തിൽ പരാമർശിക്കുന്നുണ്ട്. തിരുവിതാംകൂറിലെ സുപ്രധാന രാഷ്ട്രീയ-ഭരണ തീരുമാനങ്ങളെടുക്കാൻ ഇവിടം വേദിയായിരുന്നു. ദിവാന്റെ ആസ്ഥാന മന്ദിരമായ ഇവിടെ നിന്നാണു നാടിന്റെ കുതിപ്പും കിതപ്പും നിയന്ത്രിച്ച പല തീരുമാനങ്ങളും വന്നിരുന്നത്. ഇന്ത്യയിലെ വൈസ്രോയിയായിരുന്ന കഴ്സൺ പ്രഭു, മഹാത്മാഗാന്ധി, മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്രു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, വി.പി. സിംഗ് തുടങ്ങി നിരവധി പ്രമുഖർക്ക് ഈ കൊട്ടാരം ആതിഥ്യമരുളിയിട്ടുണ്ട് .നവീകരണ പ്രവർത്തനങ്ങൾ ഇടയ്ക്ക് നടന്നെങ്കിലും പൈതൃക സ്മാരകം എന്ന നിലയിൽ സർക്കാർ ഇവ സംരക്ഷിച്ചു, പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്ന തരത്തിൽ ഒരു പൈതൃക മ്യൂസിയം ആക്കി മാറ്റണമെന്നാണ് ആവശ്യം.

ചരിത്ര സ്മാരകങ്ങൾ വേണ്ടവിധം പരിപാലിക്കാൻ കോർപ്പറേഷൻ നടപടി സ്വീകരിക്കണം. നഗരത്തിലെത്തുന്ന ടൂറിസ്റ്റുകൾക്ക് എം.എസ്.പി കൊട്ടാരത്തിന്റെ ചരിത്രം മനസിലാക്കാനുള്ള സൗകര്യങ്ങളുണ്ടാക്കി ഒരു പൈതൃക മ്യൂസിയമാക്കി മാറ്റണം

അരുൺ കൊച്ചൂസ് , കൊല്ലം ടൂറിസം വികസന കൂട്ടായ്മ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.