ഒരുദിവസം സൂര്യനെ കാണാൻ പറ്റിയില്ലെങ്കിൽ രാമയ്യർക്ക് വലിയ വിഷമമാണ്. സ്വന്തം കുടുംബാംഗത്തെപ്പോലെയാണ് സൂര്യൻ. തൊഴുതുനിൽക്കുമ്പോൾ മനസ് തുറക്കും. പിന്നെ രഹസ്യങ്ങളും ദുഃഖങ്ങളും ഇരുട്ടും ബാക്കിയുണ്ടാവില്ല. വിശുദ്ധ ഗ്രന്ഥങ്ങൾ സൂര്യന്റെ മാഹാത്മ്യം വാഴ്ത്തുന്നു. വേദങ്ങൾ ആദിത്യ സ്തുതികളാൽ പ്രകാശിക്കുന്നു. വൈദ്യശാസ്ത്രം സൂര്യൻ പ്രദാനം ചെയ്യുന്ന പോഷകാംശത്തെക്കുറിച്ച് സൂചിപ്പിക്കുന്നു.
മുഖപ്രസാദവും മനഃപ്രസാദവും സൂര്യപ്രകാശം തന്നെ. കർമ്മസാക്ഷിയും സകലസാക്ഷിയും സൂര്യൻ തന്നെയല്ലേ എന്ന് രാമയ്യർ ചോദിക്കാറുണ്ട്. ചിന്തകളിൽ പതിക്കുന്ന പ്രകാശമാണ് സാഹിത്യവും സംഗീതവും ശാസ്ത്രനേട്ടങ്ങളും. ചിന്തകളിൽ ഇരുട്ടുപരക്കുമ്പോൾ മനസ് തെറ്റായ മാർഗങ്ങളിൽ സഞ്ചരിക്കുന്നു. ഫലമോ പൊലീസ് കേസ്, കോടതി വരാന്ത, ജയിൽ വാസം. 'ചിന്തയാം മണി മന്ദിരത്തിൽ വിളങ്ങുമീശൻ" എന്ന് മഹാകവി കുമാരനാശാൻ പാടിയത് സൂര്യനെപ്പറ്റിയല്ലേ എന്നും അദ്ദേഹം പറയാറുണ്ട്. കുട്ടിക്കാലത്ത് മനസിലിരിപ്പിടം നേടിയ നങ്ങേലിയെന്ന പാവപ്പെട്ട സ്ത്രീയും സൂര്യനും ബന്ധപ്പെട്ട ഒരു അനുഭവവും രാമയ്യർ അയവിറക്കാറുണ്ട്. നങ്ങേലിയുടെ മകൻ ജോലിയന്വേഷിച്ച് ദശാബ്ദങ്ങൾക്ക് മുമ്പ് ചെന്നുപെട്ടത് ആസാമിലെ ഒരു തേയിലത്തോട്ടത്തിൽ. കുടുംബം രക്ഷപ്പെട്ടുവെന്ന് കരുതിയിരിക്കുമ്പോഴാണ് ആ ദുരന്തവാർത്തയെത്തുന്നത്. പാമ്പുകടിയേറ്റ് മകൻ മരിച്ചു. നങ്ങേലി സഹായിക്കാൻ നിന്ന വീട്ടിലുള്ളവർ ആശ്വസിപ്പിച്ചു.
മാസങ്ങൾ കഴിഞ്ഞപ്പോൾ പോസ്റ്റോഫീസിൽ നിന്ന് 1000 രൂപ സഹായധനമായി ലഭിക്കുന്നു. ഇന്നത്തെ കാലത്തെ വലിയ തുക. തേയിലക്കമ്പനി അയച്ച പണം. ആ പണം കൊണ്ട് അല്പം സ്ഥലവും ഒരു കിടപ്പാടവും ശരിയാക്കണമെന്ന് രാമയ്യരുടെ മുത്തശ്ശി ഉപദേശിച്ചു. അതിനായി ആ തുക വീട്ടിലെ കാരണവരെ ഏല്പിക്കുന്നു. സാമാന്യം ആദായം കിട്ടുന്ന സ്ഥലത്തോടുകൂടിയ സ്ഥലത്തിനായുള്ള അന്വേഷണം തുടരവേ നങ്ങേലിയുടെ ബന്ധുക്കളിലാരുടെയോ വാക്കുകൾ ചിന്തകളിൽ ഇരുട്ടുപരത്തുന്നു. നങ്ങേലിയുടെ പെരുമാറ്റത്തിൽ നേരിയ വ്യത്യാസം. അവർ ആവശ്യപ്പെട്ടപ്രകാരം 1000 രൂപ തിരികെ ഏല്പിക്കുന്നു. ആ പണവുമായി നങ്ങേലി പോകുന്നു. ഒരാഴ്ച കഴിഞ്ഞ് വരുമ്പോൾ പുതിയ പുളിയിലക്കരമുണ്ടും നേര്യതും. തലയിൽ പിച്ചിപ്പൂ. ഒരാഴ്ച ബന്ധുവിന്റെ വീട്ടിൽ വിഭവസമൃദ്ധമായ ഭക്ഷണമായിരുന്നത്രേ. മീനും ഇറച്ചിയുമെല്ലാം. ബന്ധുവായ കാരണവർ ഒന്നാന്തരം സ്ഥലവും വീടും വാങ്ങിക്കൊടുക്കാമെന്ന് ഏറ്റിരിക്കുകയാണത്രേ. വഴിപാടുപോലെ നങ്ങേലി വീട്ടുജോലികൾ ചെയ്തു. പൊതുവേ അസംതൃപ്തി. സന്തോഷത്തോടെ ബന്ധുവിനെ കാണാൻ വീണ്ടും പോകുന്നു. ഒരാഴ്ചകഴിഞ്ഞ് മടങ്ങിയെത്തുമ്പോൾ ആകെ തകർന്നിരുന്നു. പണവും പോയി വാഗ്ദാനങ്ങളും പെരുവഴിയിലായി. എങ്ങനെയും പണമുണ്ടാക്കാനുള്ള ബന്ധുവിന്റെ കൈയിൽ ചെന്നു പെട്ടതാണെന്ന് നങ്ങേലിയുടെ കുറ്റസമ്മതം. പശ്ചാത്താപം.
നങ്ങേലി പിന്നെ എല്ലാദിവസവും കുളിച്ചു സൂര്യോദയത്തിൽ പ്രാർത്ഥിക്കും. പ്രാർത്ഥനയെന്നോ ശാപമെന്നോ വേർതിരിക്കാനാകാത്ത ഉള്ളുരുകിയുള്ള വാക്കുകൾ. ആ വാക്കുകൾ കൊച്ചുരാമയ്യരുടെ മനസിൽ പതിഞ്ഞു. പാമ്പുകടിയേറ്റ് മരിച്ച മകന്റെ നഷ്ടപരിഹാരം കൈക്കലാക്കിയവന് ശിക്ഷ നൽകണേ എന്ന്. പ്രാർത്ഥനയുടെ ശക്തിയോ ശാപത്തിന്റെ തിരിച്ചടിയോ കർമ്മഫലമോ എന്നറിയില്ല കബളിപ്പുകാരനായ ആ ധനമോഹി കടത്തിൽ പെട്ട് ബന്ധുക്കളിൽ നിന്ന് ഒറ്റപ്പെട്ടു. അനർഹമായി വെട്ടിപ്പിടിച്ചതൊക്കെ കൈവിട്ടുപോകുന്നത് നിസഹായനായി നോക്കിനിന്ന അയാൾ ഒടുവിൽ കൈവിരലിൽ ശേഷിച്ച വജ്രമോതിരം വിഴുങ്ങി ജീവനൊടുക്കി. ആ മരണവീട്ടിൽ സൂര്യൻ സാക്ഷി. രാമയ്യരുടെ കണ്ണുകളും സാക്ഷി. പലദിവസങ്ങളിലും സൂര്യനെ വണങ്ങി നിൽക്കുമ്പോൾ രാമയ്യർ ഇത്തരം അനുഭവങ്ങൾ ഓർത്തെടുക്കും. പിന്നെ ചിന്തകളിലും മനസിലും പ്രകാശം നിറയ്ക്കും. അപ്പോൾ കണ്ണുകൾക്ക് തിളക്കം കൂടുന്നപോലെ തോന്നും.
(ഫോൺ: 9946108220)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |