കണ്ണൂർ: ഇരിക്കൂർ കല്യാട്ടെ അന്താരാഷ്ട്ര ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് 46.6241 ഹെക്ടർ ഭൂമി കൈമാറാൻ മന്ത്രിസഭാ യോഗം തീരുമാനമായതോടെ കണ്ണൂരിന്റെ സ്വപ്ന പദ്ധതിയ്ക്ക് അതിവേഗം.ഭൂമി അനുവദിക്കുന്ന തീയതി മുതൽ ഒരുവർഷത്തിനകം നിർമ്മാണം ആരംഭിക്കാനും നിർദേശം നൽകിയിട്ടുണ്ട്.ഇരിട്ടി, കല്യാട് വില്ലേജിൽ 41.7633 ഹെക്ടർ അന്യം നിൽപ്പ് ഭൂമിയും ലാൻഡ് ബോർഡ് പൊതു ആവശ്യത്തിന് നീക്കിവച്ച 4.8608 ഹെക്ടർ മിച്ചഭൂമിയും ഉൾപ്പെടെ 46.6241 ഹെക്ടർ ഭൂമിയാണ് ഇൻസ്റ്റിറ്റ്യൂട്ടിന് കൈമാറാൻ ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
രണ്ട് സേവന വകുപ്പുകൾ തമ്മിലുള്ള ഭൂമി കൈമാറ്റ വ്യവസ്ഥകൾ പ്രകാരമാണിത്. നിബന്ധനകൾക്ക് വിധേയമായി ഉടമസ്ഥാവകാശം റവന്യു വകുപ്പിൽ നിലനിർത്തി കൈവശാവകാശം ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കൈമാറും.
ആയുർവേദത്തിന്റെ സമഗ്ര വികസനത്തിനും അമൂല്യമായ ഔഷധ സസ്യങ്ങളെ സംരക്ഷിക്കുന്നതിനും സംസ്ഥാന വികസനത്തിന് ആയുർവേദത്തിന്റെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനുമാണ് ആയുർവേദ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്. 20 കോടി രൂപ ഇതിനായി നേരത്തെ അനുവദിച്ചിരുന്നു.
കിറ്റ്‌കോയ്ക്കാണ് നിർമാണച്ചുമതല. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് 15 കിലോമീറ്റർ ദൂരം മാത്രമുള്ളതുകൊണ്ട് വിദേശികളെയും ആകർഷിക്കാനാകും. ശാസ്ത്രജ്ഞന്മാർക്കും ജീവനക്കാർക്കുമുള്ള താമസ സൗകര്യം, ഉപകരണങ്ങൾ, ലാബ് സൗകര്യം, അതിഥി മന്ദിരം, പ്ലാന്റ് കെട്ടിടം എന്നിവയും സ്ഥാപിക്കും. കാര്യമായ കുടിയൊഴിപ്പിക്കലുകളില്ലാതെ സ്ഥലം ഏറ്റെടുക്കാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു. രോഗശമനം, പ്രതിരോധ പുനരധിവാസ ചികിത്സ ,ഗവേഷണത്തിലൂടെ കണ്ടെത്തുന്ന ഔഷധങ്ങളുടെ ക്ലിനിക്കൽ പരീക്ഷണം, ഉത്പാദനം എന്നിവ ഇവിടെയുണ്ടാകും.
ക്ളിനിക്കൽ റിസർച്ച് മുതൽ അന്താരാഷ്ട്ര മ്യൂസിയം വരെ
ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യ സമന്വയിപ്പിച്ചുകൊണ്ടുള്ള ക്ലിനിക്കൽ റിസർച്ച്, അന്താരാഷ്ട്ര നിലവാരത്തിലുള്ള ആശുപത്രി എന്നിവ ഗവേഷണ കേന്ദ്രത്തിലുണ്ടാവും. ജീവിത ശൈലീ രോഗങ്ങൾ, വാർദ്ധക്യകാല രോഗ ചികിത്സ എന്നിവയിൽ ഗവേഷണ പരിപാടികൾ ആരംഭിക്കും. അമൂല്യമായ വൈദ്യശാസ്ത്ര താളിയോലകളും കൈയെഴുത്തു പ്രതികളും സംരക്ഷിക്കുകയും ഡിജിറ്റൈസ് ചെയ്ത് സൂക്ഷിക്കുകയും ചെയ്യും. ആയുർവേദ ജ്ഞാനങ്ങളും ലോകത്തിലെ വിവിധ പാരമ്പര്യ ചികിത്സാ രീതികളും പ്രദർശിപ്പിക്കുന്ന അന്താരാഷ്ട്ര മ്യൂസിയം ഇതിന്റെ ഭാഗമായി നിലവിൽ വരും.
അന്താരാഷ്ട്ര ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
311 ഏക്കർ
300 കോടി
46.6241 കൈമാറും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |