കൊച്ചി: മോൻസൺ മാവുങ്കൽ പണം തട്ടിയതിന് ഡിജിറ്റൽ രേഖകളടക്കം തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച്. 10 കോടിരൂപ തട്ടിയെന്ന കോഴിക്കോട് സ്വദേശികളായ ആറ് പേരുടെ പരാതിയിൽ വ്യക്തമായ തെളിവ് ഇനിയും ലഭിച്ചിട്ടില്ല.നാല് കോടിയോളം രൂപ മോൻസണിന്റെ അക്കൗണ്ടിലേക്കെത്തിയതിന്റെ രേഖകളാണ് ലഭിച്ചത്.
മോൻസണിന്റെ ബന്ധുക്കളുടെയും അടുപ്പക്കാരുടെയും അക്കൗണ്ടുകൾ പരിശോധിക്കും. അന്വേഷണം ഏകോപിപ്പിക്കാൻ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്. ശ്രീജിത്ത് ഇന്നലെ സ്ഥലത്തെത്തി. മോൻസണെ മൂന്ന് ദിവസം കൂടി കസ്റ്റഡിൽ വിട്ടു. ചോദ്യം ചെയ്യൽ ഇന്നും നടക്കും.
നാല് കേസുകൾ
₹10 കോടി രൂപ തട്ടിയെന്ന് കോഴിക്കോട് സ്വദേശികൾ നൽകിയ പരാതി.
₹മദ്ധ്യപ്രദേശ് സർക്കാരിന്റെ കീഴിൽ വയനാട്ടിലുള്ള 500 ഏക്കർ കാപ്പിത്തോട്ടം ലീസിന് വാങ്ങിക്കൊടുക്കാമെന്നു വിശ്വസിപ്പിച്ച് പത്തനംതിട്ട സ്വദേശി രാജീവിൽ നിന്ന് 1.62 കോടി രൂപ തട്ടിയെന്ന പരാതി
₹വ്യാജ ഡോക്ടർ ചമഞ്ഞ് ചികിത്സ നടത്തിയതിന്.
₹ടി.വി സംസ്‌കാരയുടെ പേരിലുള്ള തട്ടിപ്പിന്
പണം എവിടെ?
അക്കൗണ്ട് വഴി വാങ്ങിയ, നേരിട്ട് തെളിവുകളുള്ള പണത്തിന്റെ കാര്യം മാത്രമാണ് ഇന്നലെത്തെ ചോദ്യം ചെയ്യലിലും മോൻസൺ ആവർത്തിച്ചത്. മോൻസണിന്റെ അക്കൗണ്ടിൽ കൂടുതൽ പണമില്ല. തട്ടിപ്പു തുക എന്തുചെയ്തെന്ന് കണ്ടെത്തലാണ് തലവേദന. കലൂരിലെയും ചേർത്തലയിലെയും വീടുകളിൽ നിന്ന് പിടിച്ചെടുത്ത രേഖകൾ പരിശോധിക്കുകയാണ്. തന്റെ അക്കൗണ്ടിലൂടെ എത്തിയ പണം ആഡംബരങ്ങൾക്കായി ഉപയോഗിച്ചെന്നാണ് മോൻസണിന്റെ മൊഴി. ചിലയിടങ്ങളിൽ വസ്തു വാങ്ങി. പള്ളിപ്പെരുനാളും നടത്തി. പരാതിക്കാരായ യാക്കൂബിനും അനൂപിനും ആഡംബര കാറുകളും മോൻസൺ കൈമാറിയിട്ടുണ്ട്.
മ്യൂസിയം
വീട്ടിൽ വീണ്ടും
മോൻസണെ ഇന്നലെ കലൂരിലെ വീട്ടിലെത്തിച്ച് വീണ്ടും തെളിവെടുപ്പ് നടത്തി. മുൻ ഡ്രൈവർ ഇ.വി. അജിത്, പുരാവസ്തു വാങ്ങുന്നതിൽ ഇടനിലക്കാരനായിരുന്ന സന്തോഷ്, പരാതിക്കാരായ അനൂപ് മുഹമ്മദ് ഉൾപ്പെടെയുള്ളവരെ വിളിച്ചുവരുത്തി മൊഴിയെടുത്തു. മോൻസൺ പരാതിക്കാരെ വിശ്വസിപ്പിച്ചിരുന്ന എച്ച്.എസ്.ബി.സി ബാങ്കിലെ അക്കൗണ്ട് വിവരങ്ങളും ഫെമ പ്രശ്‌നങ്ങളും തട്ടിപ്പെന്ന് അറിയാമായിരുന്നെന്ന് അജിത് മൊഴി നൽകി. അമേരിക്കയിലുള്ള മോൻസന്റെ ബന്ധു ഷിബുവാണ് ബാങ്കിന്റെ പേരിൽ ഉൾപ്പെടെ വ്യാജരേഖകൾ നിർമ്മിച്ചു നൽകിയത്. ഇക്കാര്യം താൻ പരാതിക്കാരെ അറിയിച്ചിരുന്നതായും അജിത് സ്ഥിരീകരിച്ചു.
പുരാവസ്തു ശേഖരം സംബന്ധിച്ച പരിശോധനയ്ക്ക് പുരാവസ്തുവകുപ്പ് ഉദ്യോഗസഥരും കലൂരിലെ വീട്ടിലെത്തി പരിശോധന നടത്തി. വീട്ടിൽനിന്ന് കണ്ടെത്തിയ ആനക്കൊമ്പ് വ്യാജമാണെന്നാണ് വനംവകുപ്പ് കണ്ടെത്തൽ. തിരുവനന്തപുരത്തെ ആശാരിയുടെ പരാതിയിൽ, ഇയാൾനിർമ്മിച്ചു നൽകിയ വിഷ്ണുവിന്റ വിശ്വരൂപം ഉൾപ്പെടെയുള്ള വിഗ്രഹങ്ങൾ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |