തൃശൂർ: കുതിരാനിലെ രണ്ടാം തുരങ്കം അടുത്ത വർഷം ഏപ്രിലോടെ എല്ലാ പ്രവൃത്തികളും പൂർത്തീകരിച്ച് സഞ്ചാര യോഗ്യമാക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. ജില്ലാ കളക്ടർ ഹരിത വി. കുമാർ, പദ്ധതി സ്‌പെഷൽ ഓഫീസർ എസ്. ഷാനവാസ് തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ നടത്തിയ പദ്ധതി അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
രണ്ടാം തുരങ്ക നിർമ്മാണം ജനുവരിയോടെ തീർക്കാനാവുമെന്നാണ് കരുതുന്നത്. അനുബന്ധ റോഡ് ഉൾപ്പെടെയുള്ള മുഴുവൻ പ്രവൃത്തികളും ഏപ്രിലോടെ പൂർത്തീകരിക്കും. കോൺക്രീറ്റ് ലൈനിംഗ് പണികൾ നവംബർ 15ഓടെ പൂർത്തിയാവും. അതിന് സമാന്തരമായി റോഡ് കോൺക്രീറ്റിംഗ്, സുരക്ഷാ സംവിധാനങ്ങളൊരുക്കൽ, ബോക്‌സ് കൾവർട്ട് നിർമ്മാണം തുടങ്ങിയ പ്രവൃത്തികളും നടക്കും. നിലവിൽ 22ഓളം പേരാണ് നിർമ്മാണ പ്രവൃത്തികൾ ചെയ്യുന്നത്. സമയബന്ധിതമായി തീർക്കാൻ അവരുടെ എണ്ണം നാലിരട്ടിയായി വർദ്ധിപ്പിക്കാൻ മന്ത്രി നിർദ്ദേശം നൽകി.
നിർമ്മാണ പുരോഗതി വിലയിരുത്താൻ ജില്ലയിലെ മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും സാന്നിദ്ധ്യത്തിൽ രണ്ടാഴ്ച കഴിഞ്ഞ് യോഗം ചേരും. മൂന്നാഴ്ചയിലൊരിക്കൽ മന്ത്രിയുടെ നേതൃത്വത്തിൽ അവലോകനം നടത്താനും യോഗത്തിൽ തീരുമാനമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |