തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ ലോകായുക്ത വിധി ശരിവച്ച സുപ്രീം കോടതി വിധിയിൽ കെ.ടി, ജലീലിനെ പരിഹസിച്ച് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുമെന്ന പഴയ വാക്ക് ജലീൽ മറന്നിട്ടുണ്ടാകില്ലെന്ന് കരുതുന്നുവെന്ന് പി എം എ സലാം പറഞ്ഞു.. സുപ്രീം കോടതി രാജ്യത്തെ ഏറ്റവും വലിയ നിയമ സംവിധാനമാണ്. സുപ്രിം കോടതിക്ക് അപ്പുറത്തേക്ക് ഇനി മറ്റൊരു വിധിയും വരാനില്ല. ജലീൽ പൊതുപ്രവർത്തനം അവസാനിപ്പിക്കണം എന്ന് ലീഗ് ആവശ്യപ്പെടുന്നില്ല. പക്ഷേ വാക്ക് ജലീൽ മറന്നിട്ടില്ലെന്നാണ് കരുതുന്നതെന്നും സലാം വ്യക്തമാക്കി.
ബന്ധുനിയമന വിവാദത്തില്‍ കെ ടി ജലീലിന് തിരിച്ചടിയാണ് സുപ്രീംകോടതിയിൽ നിന്നും ഉണ്ടായത്. ലോകായുക്ത വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കെ ടി ജലീൽ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ജലീലിന്റെ വാദങ്ങൾ കോടതി പൂർണമായും തള്ളി. ലോകായുക്ത റിപ്പോർട്ടിൽ ഇടപെടാനാകില്ലെന്നും അപേക്ഷ ക്ഷണിക്കാതെയുള്ള ബന്ധു നിയമനം ഭരണഘടനാ വിരുദ്ധമാണെന്നും വ്യക്തമാക്കി. ലോകായുക്തയുടെ കണ്ടെത്തലുകളെ പൂർണമായും ശരിവച്ച കോടതി ജലീലിന്റെ ഹർജി തള്ളുകയാണെന്ന് അറിയിച്ചു. ജസ്റ്റിസ് എൽ നാഗേശ്വര റാവു അദ്ധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജി തള്ളുകയാണെങ്കിൽ അത് പിൻവലിക്കാൻ അനുവദിക്കണമെന്ന് കെ ടി ജലീലിന്റെ അഭിഭാഷകൻ അറിയിച്ചതനുസരിച്ച് ഹർജി പിൻവലിക്കാൻ കോടതി അനുവദിച്ചു..
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |