ആലപ്പുഴ: ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങും മുമ്പ് ഇളവുകൾ സ്വയം നടപ്പിലാക്കുകയാണ് ആലപ്പുഴ ബീച്ചിലെത്തുന്ന സഞ്ചാരികൾ. ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ തീരുമാനപ്രകാരം വരുന്ന തിങ്കളാഴ്ച മുതലാണ് ബീച്ചിൽ പ്രവേശനം അനുവദിച്ചിരിക്കുന്നത്.
അതും സാമൂഹിക അകലം അടക്കം കൊവിഡ് പ്രോട്ടോക്കോളുകൾ പാലിക്കണമെന്ന കർശന നിർദേശത്തോടെ. മാസങ്ങളായി ആളനക്കമില്ലാതെ കിടന്നിരുന്ന ബീച്ച് കഴിഞ്ഞ മൂന്ന് ദിവസമായി ഉത്സവ പറമ്പിന് സമാനമാണ്. മുമ്പ് തീരത്ത് എത്തുന്നവരെ പൊലീസ് തടഞ്ഞിരുന്നു. ഇന്നും നാളെയും അവധി ദിനങ്ങളായതിനാൽ തിരക്ക് വർദ്ധിക്കും.
ഇതര ജില്ലകളിൽ നിന്നടക്കം കുടുംബസമേതമാണ് സഞ്ചാരികളെത്തുന്നത്. വരും ദിവസങ്ങളിൽ ബീച്ച് സന്ദർശനം കൂടി ഉൾപ്പെടുത്തി ടൂർ പാക്കേജുകൾ വിപുലമാക്കാനുള്ള ആലോചനയിലാണ് വിനോദ സഞ്ചാര മേഖലയിലുള്ളവർ.
ഉന്തുവണ്ടിയിലേറി പ്രതീക്ഷകൾ
തീരത്ത് കച്ചവടം നടത്തിയിരുന്ന താത്കാലിക കടകളിൽ ഭൂരിഭാഗവും ഇരുമ്പ് ഉന്തുവണ്ടികളിലാണ് പ്രവർത്തിച്ചിരുന്നത്. ലോക്ക് ഡൗൺ കാലത്ത് പൂട്ടുവീണ കടകൾക്ക് ബീച്ചിൽ ആളെത്താത്തതിനാൽ ഇതുവരെ തുറക്കാനായിരുന്നില്ല. തിങ്കളാഴ്ച മുതൽ കടകൾ വീണ്ടും തുറക്കാനുള്ള ശ്രമത്തിലാണ് വ്യാപാരികൾ. ഉന്തുവണ്ടികളിൽ ബഹുഭൂരിപക്ഷവും തുരുമ്പെടുത്തു. ഇവ പെയിന്റടിച്ച് പുതുക്കി വീണ്ടും സജീവമാക്കാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചുകഴിഞ്ഞു. സഞ്ചാരികൾ കൂടുതലായി വരുന്നതോടെ ബലൂൺ, ഐസ് ക്രീം, കപ്പലണ്ടി, ഫാസ്റ്റ് ഫുഡ്, കളിപ്പാട്ടങ്ങൾ തുടങ്ങിയ വിറ്റ് ഉപജീവനം തേടുന്ന നിരവധി പേർക്ക് ആശ്വാസത്തിന് കൂടി വഴിയൊരുങ്ങുകയാണ്.
നിർദേശങ്ങൾ
1. ബീച്ചിലെത്തുന്നവർ സ്വയം നിയന്ത്രിക്കണം
2. കച്ചവടക്കാർ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണം
3. കൂട്ടം കൂടി നൽക്കരുത്
""
തീരത്തെ കടകളെല്ലാം തുറക്കാനുള്ള ഒരുക്കത്തിലാണ്. വണ്ടി ഉൾപ്പെടെ നശിച്ചതിനാൽ വീണ്ടും മുതൽമുടക്ക് നടത്തിവേണം കച്ചവടം പുനരാരംഭിക്കാൻ.
സലിം, കച്ചവടക്കാരൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |