കൊച്ചി: ഭക്ഷ്യസുരക്ഷാ ജോയിന്റ് കമ്മിഷണറായി കെ. അനിൽകുമാറിനെ നിയമിച്ചത് ശരിവച്ച വിധി പുന:പരിശോധിക്കണമെന്ന റിവ്യൂഹർജിയും ഹൈക്കോടതി തള്ളി. റിട്ട. ജോയിന്റ് ഭക്ഷ്യസുരക്ഷാ (ഫുഡ് ലബോറട്ടറി) കമ്മിഷണർ കൊച്ചി തൃക്കാക്കര സ്വദേശി ബി. സുധർമ്മ, കായംകുളം സ്വദേശി ജോസഫ് ഷാജി ജോർജ്, എറണാകുളം സ്വദേശി വി.എൻ. അശോകൻ, ഒറ്റപ്പാലം സ്വദേശി സി.പി. രാമചന്ദ്രൻ എന്നിവർ നൽകിയ റിവ്യൂ ഹർജിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് തള്ളിയത്.
അനിൽകുമാറിനെ ഭക്ഷ്യസുരക്ഷാ (അഡ്മിനിസ്ട്രേഷൻ ആൻഡ് ലീഗൽ) ജോയിന്റ് കമ്മിഷണറായി നിയമിച്ചത് മതിയായ യോഗ്യതയില്ലാതെയാണെന്ന ഹർജി കഴിഞ്ഞ ജനുവരി 28ന് ഹൈക്കോടതി തള്ളിയിരുന്നു. ഹർജിക്കാർക്കെതിരെ വിധിയിൽ ഡിവിഷൻബെഞ്ച് നടത്തിയ പരാമർശങ്ങൾ തെറ്റാണെന്നും വിധി പുന:പരിശോധിക്കണമെന്നുമായിരുന്നു റിവ്യൂ ഹർജിയിലെ ആവശ്യം.
ഭക്ഷ്യസുരക്ഷാ ഡയറക്ടറേറ്റിനെ വിഭജിച്ചാണ് കെ. അനിൽകുമാറിനെ അഡ്മിനിസ്ട്രേഷൻ ആൻഡ് ലീഗൽ ജോയിന്റ് കമ്മിഷണറായും സുധർമ്മയെ ഫുഡ് ലബോറട്ടറി ജോയിന്റ് കമ്മിഷണറായും നിയമിച്ചത്. ഇങ്ങനെയൊരു ഉത്തരവിന്റെ ആനുകൂല്യംനേടി വിരമിച്ചശേഷം ഹർജിക്കാരി ഉത്തരവിനെതിരെ പരാതി ഉന്നയിക്കുന്നത് വിചിത്രമാണെന്ന് ഹൈക്കോടതി നേരത്തെ വിമർശിച്ചിരുന്നു. അനിൽകുമാറിന് ഐ.എ.എസ് ലഭിക്കാതിരിക്കാൻ യു.പി.എസ്.സി ചെയർമാന് പരാതി നൽകിയതിന് തെളിവുണ്ടെന്നും പ്രൊമോഷനും പെൻഷൻ ആനുകൂല്യങ്ങളും വൈകാൻ കാരണം അനിൽകുമാറാണെന്ന് ആരോപിച്ച് ഹർജിക്കാരി കെ.എ.ടിയിലെ കേസിൽ അദ്ദേഹത്തെ എതിർ കക്ഷിയാക്കിയിരുന്നെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇൗ പരാമർശങ്ങൾ ഒഴിവാക്കി വിധി പുന:പരിശോധിക്കണമെന്നാണ് ഇപ്പോൾ ആവശ്യപ്പെട്ടത്.
ചീഫ് ഗവ. അനലിസ്റ്റ് എന്ന പദവിയിലിരിക്കെ താഴെയുള്ള ജോയിന്റ് കമ്മിഷണറുടെ അധികച്ചുമതലയാണ് വഹിച്ചതെന്നും ജോയിന്റ് കമ്മിഷണർ നിയമന ഉത്തരവിന്റെ ആനുകൂല്യം ലഭിച്ചെന്ന പരാമർശം ശരിയല്ലെന്നും സുധർമ്മ വാദിച്ചു. അനിൽകുമാറിന് ഐ.എ.എസ് നൽകുന്നതിനെതിരെ ഒരു പരാതിയേ നൽകിയിട്ടുള്ളൂവെന്നും മുമ്പും പരാതികൾ നൽകിയെന്ന തരത്തിലാണ് വിധിന്യായത്തിൽ പറഞ്ഞതെന്നും ചൂണ്ടിക്കാട്ടി. എന്നാൽ മുമ്പുള്ള പരാതികളുടെ തുടർച്ചയായി മറ്റുള്ളവരും പരാതി നൽകിയെന്നാണ് വിധിയിൽ ഉദ്ദേശിച്ചതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജോയിന്റ് കമ്മിഷണർ നിയമനത്തിനുള്ള ഉത്തരവിന്റെ ആനുകൂല്യം നേടിയൊരാൾക്ക് അതിനെ ചോദ്യംചെയ്യാൻ ധാർമ്മികമായി അവകാശമില്ലെന്നാണ് പറഞ്ഞത്. ഇൗ നിരീക്ഷണങ്ങൾ ഹർജിക്കാരെ പ്രതികൂലമായി ബാധിക്കുന്നതല്ല. എങ്കിലും ഹർജിക്കാരിക്കെതിരായ പരാമർശങ്ങൾ ഒഴിവാക്കുന്നു. എന്നാൽ ഇവയൊന്നും ഹർജി പുന:പരിശോധിക്കാൻ മതിയായ കാരണമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |