ജില്ലയിൽ പിരിച്ചുവിടുന്നത് 52 കൊവിഡ് ബ്രിഗേഡിയർമാരെ
പത്തനംതിട്ട : കൊവിഡിൽ നാട് പകച്ചുനിന്നപ്പോൾ ഞങ്ങളുണ്ട് കൂടെയെന്ന് ധൈര്യംനൽകി ഒപ്പംനിന്ന ഒരു കൂട്ടം പോരാളികൾ ഇന്നലെ മുതൽ പടിയിറങ്ങിത്തുടങ്ങി. കൊവിഡ് ബ്രിഗേഡിയർമാരുടെ കാലാവധി അവസാനിച്ചതോടെ ജില്ലയിലെ 52 പേരെയാണ് പിരിച്ചുവിടുന്നത്. കൊവിഡിനെ പേടിച്ച് നാട്ടിലിറങ്ങാൻ പോലും ഭയന്നുനിന്നവരിൽ നിന്ന് വ്യത്യസ്തമായി കൊവിഡ് രോഗികളെ ശുശ്രൂഷിക്കാൻ ഇറങ്ങിത്തിരിച്ചവരാണിവർ. ജോലി പതിനഞ്ച് ദിവസം വീതം. പിന്നീട് ക്വാറന്റൈനും കഴിഞ്ഞ് മാത്രം വീട്ടിൽ എത്താൻ കഴിഞ്ഞിരുന്നവരാണിവർ. വോളണ്ടിയർമാർ മുതലുണ്ട് ഇക്കുട്ടത്തിൽ .
അവധിക്ക് നാട്ടിലെത്തി തിരിച്ചുപോകാൻ കഴിയാത്ത പ്രവാസിയായ യുവാവും മാസങ്ങൾ മാത്രം പ്രായമായ കുഞ്ഞിനെ വിട്ട് ജോലിക്കെത്തിയവരുമുണ്ട് . സങ്കടത്തോടെയായിരുന്നു എല്ലാവരുടേയും പടിയിറക്കം. നഴ്സുമാർ, ഡ്രൈവർമാർ, അറ്റൻഡർമാർ, ഡേറ്റ എൻട്രി ഓപ്പറേറ്റർമാർ എന്നിവരെയാണ് ആദ്യഘട്ടത്തിൽ പിരിച്ചുവിട്ടത്.
" നാളെ വരേണ്ട, ടെർമിനേറ്റ് ചെയ്തു എന്നു പറഞ്ഞപ്പോൾ സങ്കടമായിരുന്നു. ഡൽഹിയിൽ നഴ്സായിരുന്നു ഏഴ് വർഷം. അവിടെ ഉണ്ടായ അപകടത്തെ തുടർന്നാണ് നാട്ടിൽ എത്തുന്നത്. വിശ്രമത്തിനിടയിലാണ് കൊവിഡ് പടർന്നത്. അപ്പോൾത്തന്നെ കൊവിഡ് ബ്രിഗേഡിൽ രജിസ്റ്റർചെയ്തു. ഇങ്ങനൊരവസരത്തിൽ ജോലി ചെയ്തത് വലിയ സന്തോഷം നൽകിയിരുന്നു. അടുത്തതവണ എന്തെങ്കിലും അവസരം വരുമ്പോൾ വിളിക്കാം എന്നറിയിച്ചിട്ടുണ്ട്. വീട്ടുകാരും വലിയ ബുദ്ധിമുട്ടിലായി. "
ലിനു വർഗീസ്, നഴ്സ്
"വോളണ്ടിയറായി കൊവിഡ് പ്രതിരോധ നിരയിലുണ്ടായിരുന്നു. അങ്ങനെയാണ് തുടങ്ങിയത്. പിന്നീട് അറ്റൻഡറായി ജോലി ആരംഭിച്ചു. ആദ്യമൊക്കെ എല്ലാവർക്കും പേടിയായിരുന്നു. ചില കൊവിഡ് രോഗികളുടെ മരണത്തിനും സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്. വീട്ടുകാരുടെ പിന്തുണ ഉണ്ടായിരുന്നു. ഒരു വർഷം ജോലിചെയ്തു. പ്രതീക്ഷിച്ചതാണെങ്കിലും ടെർമിനേറ്റ് ചെയ്തു എന്നറിഞ്ഞപ്പോൾ വിഷമം വന്നു. . "
നിഖിൽ ദാസ് (അറ്റൻഡർ)
"കൊവിഡ് റാൻഡം ടെസ്റ്റ് നടത്തുന്നതിനായി കൂടുതൽ സമയവും ഫീൽഡിലായിരുന്നു. ഇത് നിറുത്തിയപ്പോൾ കുന്നന്താനം പി.എച്ച്.സിയിലേക്ക് മാറി. ജോലിചെയ്യാനുള്ള താൽപര്യം കൊണ്ടാണ് കൊവിഡ് ബ്രിഗേഡിൽ രജിസ്റ്റർ ചെയ്തത്. ഇപ്പോഴും വോളണ്ടറിയായി ജോലി ചെയ്യാൻ ആഗ്രഹമുണ്ട്. ആദ്യ സമയത്തൊക്കെ നിരവധിപ്പേർ പ്രായമായവരെയും കുടുംബത്തെയും വിട്ട് കൊവിഡ് പ്രതിരോധത്തിനായി വന്നിട്ടുണ്ട്. കരാർ ജോലി ആണെന്ന് അറിയാമെങ്കിലും പിരിച്ചുവിട്ടപ്പോൾ നല്ല വിഷമമുണ്ട്. ."
അഞ്ജു മേരി തോമസ്, (നഴ്സ്)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |