പാലാ : ''കോളേജ് റോഡിൽ ഞാൻ നിന്നതിന് 50 മീറ്റർ അകലെ മരച്ചുവട്ടിൽ ശബ്ദം കേട്ടാണ് തിരിഞ്ഞുനോക്കിയത്. ഒരു പയ്യനും പെൺകുട്ടിയും തമ്മിൽ കശപിശകൂട്ടുന്നു. അവൻ പെൺകുട്ടിയെ തള്ളിമാറ്റുന്നത് കണ്ട് ഞാൻ ഒച്ചവച്ച് അവരുടെ അടുത്തേക്ക് ചെല്ലാൻ തുടങ്ങവെ 'നീ പോടീ ' എന്നലറിക്കൊണ്ട് പെൺകുട്ടിയുടെ കഴുത്തിന് കുത്തിപ്പിടിച്ചവൻ നിലത്തുവീഴിച്ചു". സംഭവം നേരിൽക്കണ്ട കോളേജ് സെക്യൂരിറ്റി ജീവനക്കാരൻ ജോസിന് ഞെട്ടൽ വിട്ടുമാറിയിട്ടില്ല. ഇതിനിടെ രണ്ട് വിദ്യാർത്ഥികൾ ഓടിവന്ന് അവനെ ഓടിച്ചുവിടൂ, അവനാ കുട്ടിയെ കൊല്ലാൻ പോകുന്നെന്ന് വിളിച്ചുപറഞ്ഞു. ഞാൻ ഓടി അവരുടെ അടുത്തെത്തിയപ്പോൾ പൈപ്പ് പൊട്ടിയപോലെ ചോരചീറ്റിത്തെറിക്കുന്നതാണ് കണ്ടത്. അവൻ സ്വന്തം കൈ കൂടി മുറിച്ചിട്ട് കത്തി താഴെയിടുന്നതും കണ്ടു.
ഒരു നിമിഷം അമ്പരപ്പോടെ നിന്ന ഞാൻ ഉടൻ പ്രിൻസിപ്പലിനെ വിളിച്ചു. പ്രിൻസിപ്പലും ഒന്നു രണ്ട് ജീവനക്കാരും ഓടിവന്നു. അപ്പോൾ പെൺകുട്ടിക്ക് അനക്കമുണ്ടായിരുന്നു. ഉടൻ സ്റ്റാഫിന്റെ കാറിൽ കയറ്റി ആശുപത്രിയിലേക്ക് പാഞ്ഞു. ഈ സമയം, ഒരു കൂസലുമില്ലാതെ സംഭവസ്ഥലത്തിനെതിർവശത്തെ തിട്ടയിൽ അവൻ ഇരിക്കുകയായിരുന്നു. കോളേജ് സ്റ്റാഫും മറ്റ് വിദ്യാർത്ഥികളും വളഞ്ഞപ്പോഴും യാതൊരു ഭാവഭേദവും ഉണ്ടായിരുന്നില്ല. അവന്റെ കൈത്തണ്ടയിൽ നിന്ന് ചോര ഒഴുകുന്നുണ്ടായിരുന്നു ' -ജോസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |