അമ്പത് ശതമാനം പ്രേക്ഷകരെ അനുവദിച്ചും എ.സി. പ്രവർത്തിപ്പിച്ചും ഈ മാസം 25 മുതൽ സംസ്ഥാനത്തെ സിനിമാ തിയേറ്ററുകൾ പ്രവർത്തിപ്പിക്കാൻ സർക്കാർ അനുമതി നൽകി.രണ്ട് കൊവിഡ് വാക്സിനുകളും എടുത്തവർക്കുമാത്രമെ പ്രവേശനാനുമതിയുള്ളു.സെക്കൻഡ് ഷോ നടത്താനും അനുമതി നൽകിയിട്ടുണ്ട്.തിയറ്ററുകൾ തുറക്കുന്നതിനുള്ള വിശദമായ മാർഗ്ഗരേഖ ഉടൻ പുറത്തിറക്കുമെന്ന് സിനിമാമന്ത്രി സജി ചെറിയാൻ അറിയിച്ചു.അതേസമയം രണ്ട് വാക്സിനും എടുത്തിരിക്കണമെന്ന സർക്കാർ നിബന്ധന തിയറ്ററുകളിൽ കൂടുതൽ പ്രേക്ഷകർ എത്താൻ തടസ്സമാകുമെന്നാണ് തിയറ്റർ ഉടമകളുടെ വാദം. ഭക്ഷണശാലകളിൽ പതിനെട്ട് വയസ്സിൽ താഴെയുള്ളവർക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ടെങ്കിലും തിയറ്ററുകളുടെ കാര്യത്തിൽ അക്കാര്യത്തിൽ വ്യക്തത ഉണ്ടായിട്ടില്ല.നിബന്ധനകൾ ബാധകമായതിനാൽ സമ്പൂർണ്ണമായും തിയറ്ററുകൾ അന്നുമുതൽ പ്രവർത്തിപ്പിക്കാൻ ഉടമകൾ തയ്യാറാകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.
സംസ്ഥാനത്ത് സമ്പൂർണ്ണ വാക്സിൻ വിതരണം പൂർത്തീകരിച്ചിട്ടില്ലാത്തതിനാൽ രണ്ട് വാക്സിൻ വേണമെന്ന തീരുമാനം യുവാക്കളെ അകറ്റുമെന്ന ആശങ്കയും പൊതുവെയുണ്ട്.വൈദ്യുതി ഫിക്സഡ് ചാർജ്ജും വിനോദ നികുതിയും ഒഴിവാക്കുക, കേരള ബാങ്കിൽ നിന്ന് രണ്ട് വർഷത്തേക്ക് പലിശരഹിത വായ്പ തിയറ്റർ ഉടമകൾക്ക് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ചലച്ചിത്ര മേഖല മുന്നോട്ടുവച്ചിട്ടുണ്ട്.ഇക്കാര്യത്തിൽ ഉടൻ തന്നെ സർക്കാർ ചർച്ചയ്ക്കു തയ്യാറാകുമെന്ന പ്രതീക്ഷയിലാണ് ചലച്ചിത്ര പ്രവർത്തകർ.
മരയ്ക്കാർ റിലീസ് വൈകും
മരയ്കാർ അറബിക്കടലിന്റെ സിംഹം പോലുള്ള ബിഗ് ബജറ്റ് ചിത്രങ്ങൾ അമ്പത് ശതമാനം പ്രേക്ഷകരെ വച്ച് റിലീസ് ചെയ്യാനാകില്ലെന്ന നിലപാടിലാണ് നിർമ്മാതാക്കൾ.ഇത്രയും കാലം അടഞ്ഞുകിടന്ന ശേഷം പൂർണ്ണമായും തിയറ്ററുകൾ തുറന്നു പ്രവർത്തിപ്പിക്കാത്തതിൽ ചലച്ചിത്രമേഖല നിരാശയിലാണ്. എഴുപത്തഞ്ചോളം ചിത്രങ്ങൾ ഉടൻ റിലീസ് ചെയ്യാൻ തയ്യാറായിരിക്കെ ഇപ്പോഴത്തെ സർക്കാർ നിലപാട് ചലച്ചിത്ര വ്യവസായത്തിന് ഗുണകരമാകില്ലെന്ന കാഴ്ചപ്പാടാണ് പൊതുവെയുള്ളത്. സർക്കാർ ഇക്കാര്യത്തിൽ അനുഭാവപൂർണ്ണമായ സമീപനം കൈക്കൊള്ളുമെന്ന പ്രതീക്ഷ ചലച്ചിത്രരംഗം കൈവിടുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |