തിരുവനന്തപുരം: ഭിന്നശേഷിക്കാരിൽ ഒരു നിശ്ചിതശതമാനത്തിനു മുകളിൽ അംഗപരിമിതി ഉള്ളവർക്ക് മുൻഗണന കാർഡ് നൽകുന്നത് പരിഗണനയിലാണെന്ന് മന്ത്രി ജി.ആർ. അനിൽ നിയമസഭയെ അറിയിച്ചു.
ഗുരുതര ശാരീരിക മാനസിക പ്രശ്നമുള്ളവർ ഉൾപ്പെട്ട കുടുംബങ്ങളെ പ്രത്യേക പരിഗണന നൽകി മുൻഗണനാപ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിനും ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടുന്ന കുടുംബങ്ങളിലെ ആർക്കെങ്കിലും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ അവരെയും പ്രത്യേകമായി പട്ടികയിൽ ഉൾപ്പെടുത്താനും സിവിൽ സപ്ലൈസ് ഡയറക്ടറോട് നിർദ്ദേശിച്ചിട്ടുണ്ട്.
റേഷൻകടയിലൂടെ പലവ്യഞ്ജനങ്ങൾ വിതരണം ചെയ്യാനായി പശ്ചാത്തല സൗകര്യം വികസിപ്പിക്കും. ഭക്ഷ്യകിറ്റ് വിതരണം ചെയ്തതിനു റേഷൻ വ്യാപാരികൾക്ക് നിലവിലെ സാഹചര്യത്തിൽ കമ്മിഷൻ നൽകാൻ കഴിയില്ല.
കൊവിഡ് പ്രതിസന്ധി മാറിവരുന്ന സാഹചര്യത്തിൽ സൗജന്യ കിറ്റ് വിതരണം തുടരണമോയെന്ന കാര്യം ആലോചിക്കേണ്ടതുണ്ട്. ഓണക്കിറ്റിലേക്ക് ഏലക്ക വാങ്ങിയതിൽ അഴിമതിയില്ല. 7814163 പാക്കറ്റുകൾ ടെൻഡർ നടപടികൾ പാലിച്ചാണ് വാങ്ങിയത്. 26.81 കോടിയാണ് ചെലവായത്.
മുൻഗണന കാർഡുകൾ അനർഹമായി കൈവശം വച്ചിരിക്കുന്നവർക്ക് ഒക്ടോബർ 15വരെ പിഴകൂടാതെ സറണ്ടർ ചെയ്യാം. ഒരു കാർഡിലും പേരില്ലാത്ത ആധാർ കാർഡുള്ളവർക്ക് പുതിയ റേഷൻ കാർഡ് അനുവദിച്ച് ഭക്ഷ്യധാന്യം വിതരണം ചെയ്യാൻ ഉത്തരവായിട്ടുണ്ട്. വാടകവീടുകളിൽ താമസിക്കുന്നവർക്ക് സാധുവായ വാടക കരാറോ കെട്ടിട ഉടമയുടെ സമത പത്രമോ ഇല്ലാതെ തന്നെ അപേക്ഷയോടൊപ്പം നൽകുന്ന സ്വയം സാക്ഷ്യപത്രവും അധാർ കാർഡും പരശോധിച്ച് പുതിയ റേഷൻ കാർഡ് നൽകുന്നുണ്ട്. റദ്ദാക്കിയ 599 റേഷൻകടകൾ പുതിയ ലൈസൻസികൾക്ക് കൊടുക്കുന്നതിനുള്ള നടപടികൾ നവംബറോടെ പൂർത്തിയാകുമെന്നും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |