ന്യൂയോർക്ക്: ഇന്നലെ രാത്രി ഇന്ത്യൻ സമയം ഒൻപതു മണിയോടു കൂടി പ്രവർത്തനം നിലച്ചു പോയ ഫേസ്ബുക്കും അനുബന്ധ ആപ്പുകളായ വാട്സാപ്പും ഇൻസ്റ്റാഗ്രാമും ഏഴു മണിക്കൂറിനു ശേഷം രാവിലെ ആറ് മണിയോടുകൂടിയാണ് പുനസ്ഥാപിച്ചത്. ലോകത്താകമാനമുള്ള എല്ലാ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് അക്കൗണ്ടുകളേയും ഇത് ബാധിച്ചിരുന്നു.
എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്നതിനെകുറിച്ച് വ്യക്തമായ ധാരണയില്ലെങ്കിലും ഫേസ്ബുക്കിന്റെ വൈസ് പ്രസിഡന്റ് സന്തോഷ് ജനാർദ്ദനന്റെ ബ്ളോഗിൽ വന്ന വിശദീകരണം അനുസരിച്ച് ഫേസ്ബുക്കിന് ഉള്ളിൽ തന്നെ സംഭവിച്ച ഒരു കോൺഫിഗറേഷൻ പാളിച്ചയായിരുന്നു എല്ലാ പ്രശ്നങ്ങളും സൃഷ്ടിച്ചത്. ഫേസ്ബുക്കിനുള്ളിൽ വിവരങ്ങൾ കൈമാറുന്ന റൂട്ടറുകളിൽ ചില മാറ്റങ്ങൾ വരികയും അതിനാൽ കമ്പനിക്കുള്ളിൽ തന്നെയുള്ള കമ്പ്യൂട്ടറുകൾക്ക് പരസ്പരം വിവരങ്ങൾ കൈമാറാൻ സാധിക്കാതെ വരികയും ചെയ്തു. ഫേസ്ബുക്കിലെ കമ്പ്യൂട്ടറുകൾ തമ്മിൽ വിവരങ്ങൾ കൈമാറാൻ ഉപയോഗിക്കുന്ന ബോർഡർ ഗേറ്റ്‌വേ പ്രോട്ടോക്കോൾ സംവിധാനം തകരാറിലായതിനെ തുടർന്ന് ഫേസ്ബുക്ക് അക്കൗണ്ടുകളുടെ അഡ്രസ് കണ്ടെത്താൻ ഉപയോഗിക്കുന്ന ഡി എൻ എസ് സംവിധാനം പ്രവർത്തിക്കാതെയായി. ഇതിനാലാണ് ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സാമൂഹിക മാദ്ധ്യമങ്ങൾ എല്ലാം ഒരേ സമയം നിലച്ചു പോയത്.
ഈ തകരാറിനുള്ള കാരണം എന്താണെന്ന് ഫേസ്ബുക്ക് വ്യക്തമാക്കുന്നില്ലെങ്കിലും കമ്പനിക്ക് ഉള്ളിൽ തന്നെയുണ്ടായ പിഴവാണ് ഇതിനു കാരണമെന്നും അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. അതേസമയം സാധാരണ ഉണ്ടാകാൻ സാദ്ധ്യതയുള്ള പിഴവാണ് നടന്നതെന്നും എന്നാൽ കൊവിഡ് കാരണം ജീവനക്കാർ കുറവായതിനാൽ തകരാർ കണ്ടുപിടിക്കാൻ താമസമുണ്ടായതായി ഒരു ഫേസ്ബുക്ക് ജീവനക്കാരൻ റെഡ്ഡിറ്റിൽ വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |