തിരുവനന്തപുരം: പിണറായിക്കാലം തട്ടിപ്പുകാരുടെ വിളയാട്ടുകാലമായെന്ന് നിയമസഭയിൽ ഇന്നലെ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച പി.ടി. തോമസ് ആരോപിച്ചു. മോൻസണ് സംരക്ഷണം ഒരുക്കിയ ബഹ്റയെ പുറത്താക്കുന്നതിന് പകരം ലക്ഷക്കണക്കിന് രൂപ ശമ്പളം നൽകി കൊച്ചി മെട്രോയുടെ എം.ഡിയാക്കി. പൊലീസ് സേനയിലെ നവീകരണത്തിൽ 150 കോടിയുടെ ക്രമക്കേടുണ്ടെന്ന് സി.എ.ജി വ്യക്തമാക്കിയിട്ടും വിനീത വിധേയനായ ബഹ്റയെ മുഖ്യമന്ത്രി സംരക്ഷിച്ചു. നരേന്ദ്ര മോദിയുടെ വിശ്വസ്തനായ ബഹ്റ പിണറായി വിജയന്റെയും പ്രിയപ്പെട്ടവനാകുന്നതാണ് കൗതുകം. കൈകൊണ്ടുള്ള ഒരു പ്രത്യേക ആക്ഷൻ കാട്ടി ചിലരെ വിരട്ടിയിട്ടുണ്ടെന്ന് പറയുന്ന മുഖ്യമന്ത്രി, അതേ കൈകൊണ്ട് ബഹ്റയെ പുറത്താക്കുന്ന ഉത്തരവിൽ ഒപ്പിടുമോ? ബഹ്റയ്‌ക്ക് ഉയർന്ന ശമ്പളം നൽകുന്ന ഉത്തരവിലാണ് മുഖ്യമന്ത്രി ഒപ്പിട്ടതെന്നും പി.ടി. തോമസ് പറഞ്ഞു.
മോൻസൻ മാവുങ്കലിന്റെ വ്യാജപുരാവസ്തു ശേഖരത്തിലെ ചെമ്പോല ഉപയോഗിച്ച് ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംബന്ധിച്ച് ജനങ്ങളെ കബളിപ്പിക്കാൻ സർക്കാർ ശ്രമിച്ചെന്നും പി.ടി തോമസ് പറഞ്ഞു.
കഴിഞ്ഞമാസമാണ് മോൻസണെതിരെ പരാതി ലഭിച്ചതെന്ന മുഖ്യമന്ത്രിയുടെ വാദം ജനം വിശ്വസിക്കില്ല. രണ്ടുവർഷം മുമ്പുള്ള ഇന്റലിജൻസ് റിപ്പോർട്ട് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി അറിഞ്ഞില്ലേ? അതിന് ശേഷമാണ് മോൻസണ് പൊലീസ് സംരക്ഷണം നൽകിയത്. പുതിയ ഡി.ജി.പിക്ക് മോൻസൺ ഉപഹാരം നൽകുമ്പോഴും തട്ടിപ്പുകാരനാണെന്ന് അറിഞ്ഞിരുന്നില്ലേയെന്നും പി.ടി. തോമസ് ചോദിച്ചു.
ലോക കേരള സഭയിൽ പങ്കെടുത്ത ഇറ്റലിയിൽ നിന്ന് വന്ന ഏക മലയാളി വനിത പൊലീസിന്റെ ഉന്നത യോഗത്തിൽ പങ്കെടുത്തത് എങ്ങനെയാണ്. ഏഴ് എസ്.പിമാർ, രണ്ട് ഡി.ഐ.ജിമാർ, രണ്ട് ഐ.ജിമാർ എന്നിവർക്ക് പോലും പ്രവേശനം അനുവദിക്കാതെ ഈ വനിതയെയും മോൻസണെയും കൊക്കൂൺ മീറ്റിംഗിൽ പങ്കെടുപ്പിച്ചത് ആരാണെന്നതിനെക്കുറിച്ച് ശക്തമായ അന്വേഷണം വേണം. ബഹ്റയും എ.ഡി.ജി.പി മനോജ് എബ്രഹാമും മോൺസന്റെ വീട്ടിൽ നിൽക്കുന്ന ചിത്രം ഉയർത്തികാട്ടിയായിരുന്നു പി.ടി. തോമസിന്റെ ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |