തിരുവനന്തപുരം: നികുതിതട്ടിപ്പ് വിവാദം കെട്ടടങ്ങും മുമ്പ്, കോർപറേഷനിൽ പുതിയ വിവാദം. അടച്ച കെട്ടിടനികുതി കമ്പ്യൂട്ടർ രേഖകളിൽ കാണാനില്ലെന്ന പരാതിയുമായാണ് നിരവധിപേരെത്തുന്നത്. അടച്ച കരം കമ്പ്യൂട്ടറിൽ അപ്‌ഡേറ്റ് ചെയ്യാത്തതിനാലാണ് ഇവർ പ്രതിസന്ധിയിലായത്. പണം അടച്ച രസീതുകൾ കൈവശമില്ലാത്തവർക്ക് വീണ്ടും നികുതി ഒടുക്കേണ്ട ഗതികേടാണ്. രണ്ടുദിവസമായി പരാതിയുമായി എത്തുന്നവരിൽ മൂന്ന് വർഷം കരടമടച്ച രസീത് കൈയിലില്ലാത്തതിനെ തുടർന്ന് വീണ്ടും പണം അടയ്ക്കേണ്ടിവന്നവരുമുണ്ട്.
അദാലത്ത് മുതൽ ഊർജിത നികുതി പിരിവ് കേന്ദ്രങ്ങളിൽവരെ നികുതി ഒടുക്കിയവരുടെ വിവരങ്ങളാണ് സഞ്ചയ സോഫ്റ്റ്‌വെയറിൽ ഇല്ലാത്തത്.
ഇതോടെയാണ് കൃത്യമായി അടയ്ക്കുന്നവർക്കും വർഷങ്ങളുടെ കുടിശിക കാണിക്കുന്നത്. നികുതി അടച്ചുകൊണ്ടിരുന്ന പലരുടേയും ടി.സി നമ്പർ പോലും ഇപ്പോൾ സോഫ്റ്റ്‌വെയറിലില്ല. രസീതുണ്ടെങ്കിലും ഇത് ക്രമീകരിക്കാൻ ഏറെ ബുദ്ധിമുട്ടാണെന്നാണ് ഉദ്യോഗസ്ഥരുടെ പക്ഷം.
സോഫ്റ്റ്‌വെയർ തയാറാക്കിയ ഐ.കെ.എം ഉദ്യോഗസ്ഥർ സഹകരിച്ചാലേ ഇതിന് പരിഹാരം കാണാനാകൂ എന്നും ഉദ്യോഗസ്ഥർ പറയുന്നു. മേഖലാ ഓഫീസുകളിൽ ഇത്തരം പരാതികൾ പരിഹരിക്കുന്നതിന് പ്രത്യേക സംവിധാനം ഏർപ്പെടുത്തുമെന്നും ഇതിന് കോർപറേഷൻ സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നും മേയർ ആര്യ രാജേന്ദ്രൻ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. എന്നാൽ നിലവിൽ ഉയരുന്ന പരാതികൾക്ക് മറുപടി പറയാൻ ബന്ധപ്പെട്ടവർ തയാറായിട്ടില്ല.
പരാതികളുടെ കുത്തൊഴുക്ക്
ചെറുവയ്ക്കൽ സ്വദേശി സദാശിവൻ കൃത്യമായി നികുതി അടച്ചിരുന്നു. എന്നാൽ 2017 മുതൽ 2700 രൂപ കുടിശികയുണ്ടെന്നാണ് സോഫ്റ്റ്‌വെയറിലുള്ളത്. നേമം സ്വദേശിനി സുഭദ്രകൃഷ്ണൻ 2019 വരെ നികുതി അടച്ചിരുന്നു. എന്നാൽ 2016 മുതൽ കുടിശിക കാണിക്കുന്നുണ്ട്. ഇത്തരത്തിൽ നിരവധി പരാതികളാണ് പ്രതിദിനം കോർപറേഷൻ ഓഫീസിൽ എത്തുന്നത്. ബി.ജെ.പി കക്ഷിനേതാവും പൊന്നുമംഗലം കൗൺസിലറുമായ എം.ആർ. ഗോപന്റെ വീടിന്റെ ടി.സി. നമ്പരും നികുതി സോഫ്റ്റ്‌വെയറിലില്ല. 2016 മുതലുള്ള കുടിശികയായ 20820 രൂപ 2020 നവംബറിൽ ഈ ടി.സിയിൽ കെട്ടിടനികുതിയായി അടച്ച രസീത് ഇദ്ദേഹത്തിന്റെ കൈയിലുണ്ട്. എന്നാൽ ഇപ്പോൾ പരിശോധിക്കുമ്പോൾ ഇങ്ങനെ ഒരു ടി.സി നമ്പർ തന്നെയില്ലെന്നാണ് കാണിക്കുന്നത്. രാജുതോമസ് എന്നയാൾ തന്റെ മൂന്ന് വർഷത്തെ കരമടച്ച രസീതുകൾ ബാങ്കിൽ നൽകിയിരിക്കുകയായിരുന്നു. 2021 ലെ കരമടക്കാൻ 2017ലെ രസീതുമായാണ് ഇദ്ദേഹം എത്തിയത്. എന്നാൽ മൂന്ന് വർഷത്തെ രസീത് കൈയിൽ ഇല്ലാത്തതിനാൽ ഇത് വീണ്ടും അടയ്ക്കണമെന്നായിരുന്നു ഉദ്യോഗസ്ഥർ പറഞ്ഞത്. ഇത് ചെയ്തില്ലെങ്കിൽ വീണ്ടും പണിയാവുമോ എന്ന പേടി കാരണം തർക്കിക്കാതെ പണം അടച്ചെന്നും രാജു തോമസ് പറയുന്നു.
കരം അടച്ച രസീത് ഇല്ലെങ്കിൽ പൊല്ലാപ്പ്
കരം അടച്ച രസീതുകൾ കൈവശമുള്ളവർക്ക് നിയമപോരാട്ടം നടത്താനുള്ള സാദ്ധ്യതയുണ്ട്. എന്നാൽ, പണം അടച്ച ബിൽ നഷ്ടപ്പെട്ടുപോയവരുടെ കാര്യം അവതാളത്തിലാകും. ഇവർ വീണ്ടും നികുതി ഒടുക്കേണ്ടിവരുമെന്നാണ് ഇപ്പോഴുള്ള കാര്യങ്ങൾ തെളിയിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |