എം.ഡി.എം.എ 2.850 ഗ്രാം, ഹാഷിഷ് 105.146 ഗ്രാം
കൊല്ലം: മാരക ലഹരിമരുന്നായ എം.ഡി.എം.എയും ഹാഷിഷുമായി 4 യുവാക്കൾ പിടിയിൽ. കിളികൊല്ലൂർ പ്രിയദർശിനി നഗർ പണയിൽ വീട്ടിൽ അഭിലാഷ് (27), ഞാറമൂട് കർമ്മലി സദനത്തിൽ ഡോൺ (21) എന്നിരെ 1.850 ഗ്രാം എം.ഡി.എം.എയുമായി ആലുകടവിലെ സ്വകാര്യ റിസോർട്ടിലേക്കുള്ള റോഡിൽ നിന്നാണ് പൊലീസ് പിടികൂടിയത്. കാട്ടിൽകടവ് ബോട്ട് ജട്ടിക്ക് സമീപത്തു നിന്ന് പിടിയിലായ തൊടിയൂർ നോർത്ത് മുറിയിൽ കുറ്റിയിൽ വീട്ടിൽ സുഫിയാൻ (21), ക്ലാപ്പന വില്ലേജിൽ വരവിള മുറിയിൽ തലവടികുളങ്ങര പടിഞ്ഞാറ്റതിൽ തൻവീർ (21) എന്നിവരിൽ നിന്ന് 1.100 ഗ്രാം എം.ഡി.എം.എയും 105.146 ഗ്രാം ഹാഷിഷും കണ്ടെടുത്തു. പ്രദേശത്തെ ലഹരി വ്യാപാരം സംബന്ധിച്ച് കൊല്ലം ജില്ലാ പൊലീസ് മേധാവി ടി. നാരായണന് ലഭിച്ച രഹസ്യ വിവരങ്ങളെ തുടർന്നുളള പരിശോധനകളിലാണ് യുവാക്കൾ പിടിയിലായത്.
കൊച്ചി കേന്ദ്രീകരിച്ച് ലഹരി വ്യാപാരം നടത്തുന്ന സംഘങ്ങളിൽ നിന്നാണ് യുവാക്കൾക്ക് ഇതു ലഭിച്ചത്.
കൊല്ലം സിറ്റി ഡി.സി.ആർ.ബി അസിസ്റ്റന്റ് കമ്മിഷണർ എ. പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ കരുനാഗപ്പളളി ഇൻസ്‌പെക്ടർ ജി.ഗോപകുമാർ, എസ്.ഐമാരായ അലോഷ്യസ് അലക്‌സാണ്ടർ, ജയശങ്കർ, വിനോദ്, ഓമനക്കുട്ടൻ, സിദ്ദിഖ്, എ.എസ്.ഐമാരായ ഷാജിമോൻ, നന്ദകുമാർ, ശ്രീകുമാർ, സി.പി.ഒമാരായ രാജീവ്, ശ്രീകാന്ത്, ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.
എം.ഡി.എം.എ മാരകം
ഒരു ഗ്രാം എം.ഡി.എം.എയ്ക്ക് 20,000 രൂപവരെയാണ് ഈടാക്കുന്നത്. അന്താരാഷ്ട്ര മാർക്കറ്റിലുള്ള വിലയുടെ ഇരട്ടിയാണിത്. ലഹരി പാർട്ടികളിൽ ഉപയോഗിക്കുന്നതിനാൽ പാർട്ടി ഡ്രഗ് എന്നും പേരുണ്ട്. എക്സ്റ്റസി, മോളി, മാൻഡി എന്നിവയാണ് മറ്റ് വിളിപ്പേരുകൾ. ഉപയോഗിക്കുന്നതിന്റെ അളവനുസരിച്ച് 45 മിനുട്ട് മുതൽ ആറു മണിക്കൂർ വരെ ഉൻമാദാവസ്ഥയിലാവും. മാരകമായ ദൂഷ്യഫലങ്ങളും ഉണ്ടാകും. അധികമായി ഉപയോഗിച്ചാൽ രക്തസമ്മർദ്ദമുയർന്ന് മരണം വരെ സംഭവിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |