തിരുവനന്തപുരം: മരുന്ന് വാങ്ങാൻ റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച് കൊല്ലം സ്വദേശികളായ ദമ്പതികൾക്ക് ദാരുണാന്ത്യം. തിരുവനന്തപുരം ഫോർട്ടിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ കൊല്ലം മൈലക്കാട് സ്വദേശിയായി ഡെന്നീസ് അനിയൻ (45) ഭാര്യ നിർമ്മല (33) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി 8.45 നായിരുന്നു അപകടം.
ഗൾഫിലായിരുന്ന ഡെന്നീസ് ശാരീരിക അവശതകളെ തുടർന്നാണ് ചികിത്സയ്ക്കെത്തിയത്. ചികിത്സയ്ക്ക് ശേഷം കാറിൽ വീട്ടിലേക്ക് മടങ്ങവേ മരുന്ന് വാങ്ങാനായി മേലെ പഴവങ്ങാടിയിൽ കാർ നിറുത്തി റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം. പാഞ്ഞെത്തിയ ബൈക്കുകളിൽ ഒരെണ്ണം ഇരുവരെയും ഇടിച്ചിട്ട ശേഷം നിറുത്താതെ പോയതായി പൊലീസ് പറഞ്ഞു. നാട്ടുകാർ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡെന്നീസ് ബുധനാഴ്ച രാത്രി 11ഓടെയും നിർമ്മല ഇന്നലെ പുലർച്ചെയും മരിച്ചു. അപകടം നടന്നതിന് സമീപം മറിഞ്ഞുകിടന്ന ഒരു ബൈക്ക് ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. ബൈക്കിലുണ്ടായിരുന്ന രണ്ടു യുവാക്കൾക്കും പരിക്കുണ്ട്.
അപകടത്തിനിടയാക്കിയത് അമിതവേഗത്തിലെത്തിയ മറ്റൊരു ബൈക്കാണെന്നാണ് യുവാക്കളുടെ വിശദീകരണം. ബൈക്ക് മറിഞ്ഞു വീഴുന്നതായുള്ള സി.സി ടി.വി ദൃശ്യം പൊലീസിനു ലഭിച്ചെങ്കിലും അതിൽ ദമ്പതികളെ ഇടിക്കുന്ന ദൃശ്യങ്ങളില്ല. കസ്റ്റഡിയിലെടുത്ത വാഹനമാണോ അപകടമുണ്ടാക്കിയതെന്നറിയാൻ പൊലീസ് ഫോറൻസിക് പരിശോധന നടത്തും. രണ്ടാമത്തെ ബൈക്കിനായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സി.സി ടി.വി കേന്ദ്രീകരിച്ചാണ് അന്വേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |