അച്ഛന് ഓണസമ്മാനമായി അഞ്ചുഷർട്ടുകൾ സുപ്രിയ നൽകിയപ്പോൾ അച്ഛൻ ശാസിച്ചു. നിന്റെ കൈയിൽ അത്രയ്ക്ക് പണമുണ്ടോ, സ്വകാര്യ സ്ഥാപനത്തിൽ മിതമായ ശമ്പളമേയുള്ളൂ. ഇത് ധൂർത്താണ്. അല്ലെങ്കിൽ സോപ്പിടാൻ. കല്യാണാലോചനയൊക്കെ തുടങ്ങണമെന്ന സന്ദേശമാണോ പെണ്ണേ എന്നൊക്കെ കൂട്ടുകാരികളും കളിയാക്കി. സാധാരണ എന്തിനും തർക്കുത്തരം പറയാറുള്ള സുപ്രിയ അന്നെന്തോ ശാന്തമായിരുന്നു. എല്ലാം കേട്ടിരുന്നതേയുള്ളൂ. പിന്നെ അച്ഛന്റെ സ്നേഹം വാലും തുമ്പുമില്ലാതെ അവതരിപ്പിച്ചു.
വളരെക്കാലം അച്ഛൻ വിദേശത്തായിരുന്നു. ആദ്യം കാണുന്നത് മൂന്ന് വയസായപ്പോൾ. മിഠായിയെക്കാൾ മധുരമായിരുന്നു അച്ഛന്റെ സ്നേഹത്തിന്. കിന്നരിവച്ച നീല ഉടുപ്പ്, അത്രത്തോളം പ്രിയപ്പെട്ട ഒരു വസ്ത്രം പിന്നെ ഒരു തുണിക്കടയിലും കാണാനായിട്ടില്ല. ആ നീലയുടുപ്പിട്ട് നടക്കുമ്പോൾ രാജകുമാരിയെന്ന് പലരും കളിയാക്കുമായിരുന്നു. അത്ര നല്ല മിഠായി പിന്നെ കിട്ടിയിട്ടില്ല. സുപ്രിയയുടെ ശ്വാസതാളം ഇടയ്ക്കിടെ മാറുന്നത് കൂട്ടുകാരികൾ ശ്രദ്ധിച്ചു. ഞങ്ങൾക്കുമുണ്ട് അച്ഛൻ. നിന്റെയൊരു താതപുരാണം എന്നൊക്കെ സഹപാഠികൾ കളിയാക്കി.
അച്ഛനിപ്പോ ചിട്ടിക്കമ്പനിയാണോ സ്വർണപ്പണയക്കട നടത്തുന്നോ എന്ന ചോദ്യത്തോട് സുപ്രിയ അത്ര പ്രതികരിച്ചില്ല. ഒരു സ്വകാര്യസ്ഥാപനത്തിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥൻ എന്ന് ഒഴുക്കൻ മട്ടിലായിരുന്നു പ്രതികരണം.
സമയം കിട്ടുമ്പോൾ കടൽ കാണാൻ പോകണം, അതാണ് സുപ്രിയയ്ക്ക് ഏറ്റവും ഇഷ്ടം. കടലെന്താ നിനക്ക് കൈവിഷം തന്നോ എന്നൊക്കെ ചില കൂട്ടുകാരികൾ ആക്ഷേപിക്കാറുമുണ്ട്. അച്ഛൻ കടലിനക്കരെ പോയി കാശുണ്ടാക്കിയതിന്റെ നന്ദിയായിരിക്കും എന്ന് ചിലർ കളിയാക്കി. അച്ഛൻ, കടൽ എന്നിവയെ കളിയാക്കുന്നതും കുറ്റപ്പെടുത്തുന്നതും അത്ര രസിക്കുന്നില്ലെന്ന് മുഖഭാവം കണ്ട് മറ്റുള്ളവർ മനസിലാക്കും.
രണ്ടാഴ്ച മുമ്പ് ആരോടും ഒന്നും പറയാതെ സുപ്രിയ മുങ്ങി. ഏതോ ബന്ധു കാറിൽ വന്ന് കൂട്ടിക്കൊണ്ടുപോയെന്ന് ചില കൂട്ടുകാരികൾ. ആരൊക്കെ വിളിച്ചിട്ടും ഫോണെടുക്കുന്നില്ല. തിരിച്ച് ആരെയും വിളിച്ചതുമില്ല. മുമ്പ് പറഞ്ഞ വല്ല വാക്കുകളും ഇഷ്ടപ്പെടാതെ പിണങ്ങിയതാണോ അതോ വല്ല പ്രേമക്കുടുക്കിലും പെട്ടതാണോ? കൂട്ടുകാരികളുടെ ചിന്ത പലവഴിക്ക് പാഞ്ഞു. ഓർക്കാപ്പുറത്താണ് നാട്ടിലുള്ള സുപ്രിയയുടെ ഒരു കൂട്ടുകാരി വിളിച്ചത്. വാർത്തകൾ കണ്ടില്ലേ? കടൽക്ഷോഭത്തിൽപ്പെട്ട് ബോട്ട് മറിഞ്ഞ് നാല് മത്സ്യത്തൊഴിലാളികൾ മരിച്ചത്. അതിലൊരാൾ സുപ്രിയയുടെ അച്ഛനായിരുന്നു. കൂട്ടുകാരികൾ പരസ്പരം നോക്കി നിമിഷങ്ങളോളം സ്തബ്ധരായിരുന്നു. അഞ്ചു ഷർട്ടുകൾ അച്ഛന് സമ്മാനിച്ചത്, കടലിനോടുള്ള വല്ലാത്ത സ്നേഹം, അച്ഛൻ മൂന്നുവയസിൽ നൽകിയ സമ്മാനങ്ങളുടെ വിവരണം എല്ലാം അവരുടെ മൗനത്തിലൂടെ കടന്നുപോയി. ''നാട്ടിലെ കൂട്ടുകാരി എന്നെയും വിളിച്ചിരുന്നു. സുപ്രിയ സമ്മാനിച്ച അഞ്ചു ഷർട്ടുകളിൽ ഏറ്റവും കൂടിയ നീലഷർട്ട് ധരിപ്പിച്ചായിരുന്നത്രേ സംസ്കാര ചടങ്ങുകൾ. അത് നിങ്ങളോടു പറയാനുള്ള കരുത്തില്ലായിരുന്നു."" കൂട്ടുകാരി വിതുമ്പി.
കാറിൽ കൂട്ടുകാരികൾ സുപ്രിയയുടെ വീട്ടിലേക്ക് സഞ്ചരിക്കുമ്പോൾ ഇടയ്ക്കിടെ റോഡിന്റെ ഒരു വശം നീലക്കടലായിരുന്നു. സുപ്രിയയെപ്പോലെ കടലിനെ ഇഷ്ടപ്പെട്ടിരുന്ന അവർ അന്നാദ്യമായി ഷാൾ കൊണ്ട് കടലിനെ മറച്ചു. എങ്കിലും ആ കടലിരമ്പം അവരെ പിന്തുടർന്നു. ഉള്ളിലെന്നപോലെ.
(ഫോൺ: 9946108220)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |