പുതുകാലത്തെ പ്രവണതകളിലൂടെ സഞ്ചരിക്കുന്ന
നോവലാണ് ' അഷ്ടമുടി'
യാഥാർത്ഥ്യബോധ നിഷ്ഠയോടെ ആദർശത്തിൽ ഉറച്ചുനിന്ന് ജീവിതത്തെ സത്യസന്ധമായി നേരിട്ട, സമ്പന്ന കുടുംബത്തിൽ ജനിച്ച ദേവകി അമ്മയെന്ന ഒരു സാധാരണ വനിതയുടെ കഥ പറയുന്ന ഒരു കാല്പനിക ദുരന്ത ശുഭാന്ത നോവലാണ് വേണുഗോപാൽ വി. രചിച്ച 'അഷ്ടമുടി"യൗവനത്തിളപ്പിൽ കൗതുകം തോന്നിയ യുവാവുമായി അടുത്തെങ്കിലും പിന്നീട് സൗഭാഗ്യങ്ങൾ ഉണ്ടായപ്പോൾ ഇക്കാര്യം ഗോപ്യമായി വച്ച് സമൃദ്ധിയുടെയും ഉയർന്ന സ്ഥാനമാനങ്ങളുടെയും ജീവിതം നയിക്കാൻ ദേവകിയെന്ന ദേവു തയ്യാറാവുന്നില്ല. മാതാപിതാക്കളുടെ തീരുമാനമനുസരിച്ച് വിവാഹം കഴിപ്പിച്ച ക്യാപ്റ്റൻ ഡോ. വിഷ്ണു എന്ന ആർമി ഉദ്യോഗസ്ഥനോട് അവസരോചിതമായി ദേവു തന്റെ ചെറുപ്പത്തിലുണ്ടായ ബന്ധത്തെപ്പറ്റി തുറന്നു പറയുന്നു.
കഥാവസാനത്തിൽ വിവിധ സാഹചര്യങ്ങളും സംഭവവികാസങ്ങളും ദേവകിയെ സ്വന്തം മാതാപിതാക്കളുടെ അരികിൽ കൊണ്ടെത്തിച്ചു. അവയെല്ലാം സംഭാവ്യമെന്ന് തോന്നിക്കുന്ന രീതിയിൽ കൃതഹസ്തനായി ഗ്രന്ഥകർത്താവ് എഴുതിയിട്ടുണ്ട്. ഏതായാലും നന്മയ്ക്ക് സദ്ഫലവും തിന്മയ്ക്ക് ശിക്ഷയും കിട്ടുന്ന അന്തിമഫലം -പോയറ്റിക് ജസ്റ്റിസ് തന്നെ ദേവുവിന് ലഭ്യമായി. നോവലിന്റെ പുറംചട്ടയിൽ 'കൗമാരത്തിൽ നിന്ന് യൗവനത്തിലേയ്ക്ക് കടക്കുന്ന യുവതികൾക്ക് ഗുണപാഠമാകുന്ന നോവൽ" എന്നെഴുതിയിരിക്കുന്ന തലവാചകം അക്ഷരാർത്ഥത്തിൽ ശരിയാണ്.
ഭൂമിശാസ്ത്രപരമായ അറിവ്, പൊലീസിന്റെ നടപടിക്രമങ്ങൾ, കോടതിയുടെ രീതികൾ, അഭിഭാഷകരുടെ തന്ത്രകുതന്ത്രങ്ങൾ, ആധുനിക വൈദ്യശാസ്ത്രജ്ഞാനം, സ്ത്രീശരീര ഭാവം, സ്ഥലത്തെ ഭക്ഷണവിഭവ വിവരങ്ങൾ തുടങ്ങിയവയെല്ലാം ലളിത ഭാഷയിൽ നോവലിൽ പ്രകാശിപ്പിക്കുന്നുണ്ട്. ബൈബിളിലെ വചനങ്ങൾ, കാളിദാസ ശ്ലോകങ്ങൾ, നീതി സാരോപദേശം എന്നിവയെല്ലാം പ്രസക്ത ഭാഗങ്ങളിൽ ഉദ്ധരിച്ചിട്ടുണ്ട്. നാടൻ പഴഞ്ചൊല്ലുകളും സന്ദർഭോചിതമായി എഴുതിയിട്ടുണ്ട്. ഭാഷാ ശൈലിയിൽ കൃത്യത, മിതവാക്ത്വം, വ്യക്തത എന്നിവയെല്ലാം പാലിച്ചിട്ടുള്ളത് ശ്ലാഘനീയമാണ്. ചുരുക്കത്തിൽ വേണുഗോപാൽ എന്ന സാഹിത്യകാരൻ സമൂഹത്തിൽ നിലനിൽക്കുന്ന പുരുഷമേധാവിത്വവും നാട്ടുനടപ്പുകളും മനോഭാവങ്ങളും കാരണം സ്ത്രീകൾ അനുഭവിക്കുന്ന വിവിധ വൈയക്തിക, സാമൂഹ്യ, സാമ്പത്തിക, സാംസ്കാരിക പ്രശ്നങ്ങളെ അതിസംവേദനത്തോടെ പഠിച്ച് വായനക്കാർക്ക് അനുഭവവേദ്യമാക്കുന്നു. ഇതൊരു നവനവോത്ഥാന പ്രവണതയാണെന്ന് പറയാം.
(വേണുഗോപാൽ വിയുടെ ഫോൺ: 9544231159)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |