തിരുവനന്തപുരം: രാഷ്ട്രീയ വിവാദങ്ങൾക്ക് മറുപടിയുമായി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ശോഭ സുരേന്ദ്രനെ ഒതുക്കിയെന്ന ചിന്ത കേരളത്തിലെ ബി ജെ പി അണികൾക്കിടയിൽ ഇല്ലെന്നും, മാദ്ധ്യമങ്ങൾ അങ്ങനെ ഉണ്ടാക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. പ്രസിഡന്റ് കഴിഞ്ഞാൽ അടുത്ത പദവി വൈസ് പ്രസിഡന്റിനാണെന്നും കൗമുദി ടിവിയുടെ 'സ്‌ട്രെയിറ്റ് ലൈനിൽ' അദ്ദേഹം പറഞ്ഞു.
ശോഭ സുരേന്ദ്രനോട് ഒരു ചിറ്റമ്മ നയം കാട്ടിയെന്ന് അവരെ അനുകൂലിക്കുന്നവർ പറയുന്നില്ലേ എന്ന ചോദ്യത്തിന്, 'അനുകൂലിക്കുന്നവർ എന്ന് നിങ്ങളിപ്പോൾ പറയുന്നുണ്ടല്ലോ, ഇതൊന്നും ഒറിജിനൽ അനുകൂലിക്കുന്നവർ അല്ല.ശത്രുക്കളാണ് അവർ' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ബി ജെ പിയിലെ പുനസംഘടനയുമായി ബന്ധപ്പെട്ടുണ്ടായ റിപ്പോർട്ടുകളെക്കുറിച്ചും സംസ്ഥാന അദ്ധ്യക്ഷൻ പ്രതികരിച്ചു. ഒരു ഔദ്യോഗിക സംവിധാനത്തെ തകർക്കാൻ ചില പാർട്ടി ശത്രുക്കൾ ശ്രമിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 'മുൻ പ്രസിഡന്റുമാർ ആരും തന്നെ നിലവിലുള്ള പ്രസിഡന്റിനെ പിടിച്ചടക്കാനോ, അല്ലെങ്കിൽ അദ്ദേഹത്തെ മൂക്കുകയറിട്ട് നടത്താനോ ഒന്നും ശ്രമിച്ചിട്ടില്ല. അങ്ങനെയൊരു പ്രവണത ബി ജെ പിയിൽ ഇല്ല.'- അദ്ദേഹം പറഞ്ഞു.
സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് സുരേന്ദ്രൻ മാറണമെന്ന് ബി ജെ പി നേതാവ് പി പി മുകുന്ദൻ പറഞ്ഞിരുന്നു. ഇതിനെക്കുറിച്ചും സുരേന്ദ്രൻ പ്രതികരിച്ചു. 'എല്ലാം എനിക്ക് പറയാൻ പറ്റൂല. പിപി മുകുന്ദേട്ടനെ അന്ന് മാറ്റാനുണ്ടായ കാരണങ്ങൾ ഞാൻ വീണ്ടും പറയാൻ പോയാൽ എന്തായിരിക്കും അവസ്ഥ. അദ്ദേഹം കുറച്ചുകൂടി പക്വത കാണിക്കണ്ടേ.അദ്ദേഹം പറയുന്നതിൽ എന്തെങ്കിലും അടിസ്ഥാനമുണ്ടോ.ഞാൻ അതിനെല്ലാം മറുപടി പറയണമെന്നാണോ? വളരെ മുതിർന്ന ഒരു നേതാവായതുകൊണ്ടാണ് ഞാൻ കാര്യങ്ങൾ തുറന്നുപറയാത്തത്.' - അദ്ദേഹം പറഞ്ഞു. അഭിമുഖത്തിന്റെ പൂർണരൂപം ഇന്ന് രാത്രി എട്ട് മണിക്ക് കൗമുദി ടിവിയിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |