ആറ് മാസത്തെ ഇടവേളയ്ക്കുശേഷം ഒക്ടോബർ അവസാനത്തോടെ സംസ്ഥാനത്തെ സിനിമാ തിയേറ്ററുകൾ വീണ്ടും തുറക്കാൻ സർക്കാർ അനുവദിച്ചതിന് പിന്നാലെ ചലച്ചിത്ര രംഗത്തെ പ്രതിസന്ധികൾക്ക് പരിഹാരം തേടി വിവിധ സംഘടനാ പ്രതിനിധികൾ ഇന്ന് മുഖ്യമന്ത്രിയെ കാണും.
മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സാംസ്കാരിക വകുപ്പുമന്ത്രി സജി ചെറിയാനും പങ്കെടുക്കും.
കേരള ഫിലിം ചേംബറിന്റെ നേതൃത്വത്തിൽ നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും തിയേറ്ററുടമകളുടെയുമുൾപ്പെടെ അഞ്ച് സംഘടനകളുടെ പ്രതിനിധികളാണ് മുഖ്യമന്ത്രി വിളിച്ച ചർച്ചയിൽ പങ്കെടുക്കുന്നത്.
കൊവിഡ് പ്രതിസന്ധിയിൽ പൂട്ട് വീണ സംസ്ഥാനത്തെ സിനിമാ തിയേറ്ററുകൾ വീണ്ടും തുറക്കാനൊരുങ്ങുമ്പോൾ സിനിമാ ലോകത്തിനും തിയേറ്ററുടമകൾക്കും ആശങ്കകളനവധിയുണ്ട്. തങ്ങൾ പല തവണ ശ്രദ്ധയിൽപെടുത്തിയിട്ടുള്ള ചലച്ചിത്ര മേഖലയ്ക്ക് സമഗ്ര പാക്കേജ് എന്ന ആവശ്യത്തിൽ അനുകൂല നിലപാടുണ്ടാകണമെന്ന ആവശ്യം ഇപ്പോഴും പൂർണമായി സർക്കാർ അംഗീകരിച്ചിട്ടില്ലെന്ന അഭിപ്രായമാണ് ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഒാർഗനൈസേഷന്റെ (ഫിയോക്ക്)ന്റേത്.
വിനോദ നികുതി ഒഴിവാക്കുക, തിയേറ്ററുകൾ അടഞ്ഞുകിടന്ന സമയത്തെ നിശ്ചിത വൈദ്യുതിനിരക്ക് ഒഴിവാക്കുക, കേരള സ്റ്റേറ്റ്, ഫിലിം ഡവലപ്പ്മെന്റ് കോർപ്പറേഷൻ, ചലച്ചിത്ര അക്കാദമി എന്നിവർക്ക് കൊടുക്കാനുള്ള വിഹിതം ഒരുവർഷത്തേക്ക് ഒഴിവാക്കുക, തുറക്കുന്ന സമയത്ത് തിയേറ്ററുകളുടെ ലൈസൻസിന്റെ ഡേറ്റ് തീർന്നിരിക്കുന്നതിനാൽ തുടർന്ന് പ്രദർശനം നടത്താനുള്ള സാഹചര്യമുണ്ടാക്കുക, കെട്ടിടനികുതി ഒരുവർഷത്തേക്ക് ഒഴിവാക്കുക, കേരളാ സ്റ്റേറ്റ് ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്നും മറ്റ് ബാങ്കുകളിൽ നിന്നും ലോൺ എടുത്തിരിക്കുന്ന തിയേറ്ററുകൾക്ക് പലിശ ഇളവ് ചെയ്ത് തരിക, ഒന്നിൽകൂടുതൽ സ്ക്രീനുകളുള്ള തിയേറ്ററുകളിൽ ലൈസൻസുള്ള ഒരു ഒാപ്പറേറ്ററെയെങ്കിലും നിജപ്പെടുത്തണം, എന്നിങ്ങനെ ഏഴ് ആവശ്യങ്ങളാണ് ഫിയോക്ക് നേരത്തെ സർക്കാരിന് മുന്നിൽവച്ചത്.
വീണ്ടും തിയേറ്ററുകൾ തുറക്കാൻ അനുവദിച്ച സർക്കാർ ഇൗ പാക്കേജും അനുവദിക്കുമെന്ന ശുഭ പ്രതീക്ഷയിലാണ് ഫിയോക്കും മറ്റു ചലച്ചിത്ര സംഘടനകളും.
സർക്കാരിന്റെ തീരുമാനമറിഞ്ഞശേഷം തിയേറ്ററുടമകളുടെ യോഗം വിളിക്കുമെന്ന് ഫിയോക്കിന്റെ ജനറൽ സെക്രട്ടറി എം.സി. ബോബി പറഞ്ഞു. ഇന്നത്തെ ചർച്ചയ്ക്ക് മുന്നോടിയായി രണ്ടുദിവസം മുൻപ് എറണാകുളത്ത് നിർമ്മാതാക്കളുടെ സംഘടന യോഗം കൂടിയിരുന്നു.
തിയേറ്ററുകൾ തുറക്കുമ്പോൾ അമ്പത് ശതമാനം പ്രേക്ഷകരെ അനുവദിക്കുന്നതിന് പുറമേ രണ്ട് ഡോസ് വാക്സിനെടുത്തവരെ മാത്രമേ പ്രവേശിപ്പിക്കാവുവെന്ന സർക്കാർ നിലപാടിനെ സിനിമാസംഘടനകൾ എതിർത്തിരുന്നു.
രജനികാന്തിന്റെ അണ്ണാത്തെ, സുരേഷ് ഗോപിയുടെ കാവൽ, ദുൽഖർ സൽമാന്റെ കുറുപ്പ്, പൃഥിരാജ് അതിഥി വേഷത്തിലെത്തുന്ന സ്റ്റാർ, ആസിഫ് അലിയുടെ എല്ലാം ശരിയാകും, ആന്റണി വർഗീസിന്റെ അജഗജാന്തരം തുടങ്ങിയ ചിത്രങ്ങളാണ് ഒക്ടോബർ ഒടുവിലും നവംബറിലുമായി തിയേറ്ററുകളിലെത്തുന്ന ചിത്രങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |