ന്യൂഡൽഹി: ബി.ജെ.പിയെ പ്രതിരോധിക്കാൻ മുഖ്യ പ്രതിപക്ഷ പാർട്ടിയെന്ന നിലയിൽ കോൺഗ്രസിനെയും ഒപ്പം കൂട്ടേണ്ടതുണ്ടെന്ന് ഡൽഹിയിൽ ചേർന്ന രണ്ടു ദിവസത്തെ സി.പി.എം പോളിറ്റ് ബ്യൂറോ യോഗം വിലയിരുത്തി. കോൺഗ്രസിനെയടക്കം ഉൾപ്പെടുത്തി അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ കക്ഷികളെ ഒറ്റക്കെട്ടായി നിറുത്താനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കാനും നിർദ്ദേശമുയർന്നു.
അടുത്ത വർഷം കണ്ണൂരിൽ നടക്കുന്ന 23-ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള രാഷ്‌ട്രീയ പ്രമേയത്തിന്റെ കരട് തയ്യാറാക്കാനുള്ള ചർച്ചയിലായിരുന്നു നിർദ്ദേശം. 23ന് ചേരുന്ന കേന്ദ്ര
കമ്മിറ്റി യോഗം കരടിന് അന്തിമ രൂപം നൽകും.
ദേശീയ തലത്തിൽ കോൺഗ്രസിനെ ഒഴിവാക്കിയുള്ള മൂന്നാം മുന്നണിക്ക് പ്രസക്തിയില്ല. കോൺഗ്രസിനെയും ഉൾപ്പെടുത്തിയാവണം അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തന്ത്രങ്ങൾക്ക് രൂപം നൽകേണ്ടത്. പ്രതിപക്ഷം ഒറ്റക്കെട്ടല്ലെങ്കിൽ ഏക ഭരണ വർഗ പാർട്ടിയായി മാറിയ ബി.ജെ.പിക്ക് അത് ഗുണം ചെയ്യും. പ്രതിപക്ഷ ഐക്യം നിലനിറുത്താനും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്താനുമുള്ള ദൗത്യം സി.പി.എം ഏറ്റെടുക്കണം. വർഗീയതയ്ക്കെതിരായ പോരാട്ടത്തിലടക്കം കോൺഗ്രസിന് പോരായ്മകളുണ്ട്. എങ്കിലും കേരളം ഒഴികെയുള്ള സ്ഥലങ്ങളിൽ തിരഞ്ഞെടുപ്പ് നീക്കുപോക്കോ സഹകരണമോ ആകാം.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള പാർട്ടി കോൺഗ്രസെന്ന നിലയിലാണ് ബി.ജെ.പിക്കെതിരായ പ്രതിപക്ഷ ഐക്യത്തിന് മുൻഗണന നൽകുന്നത്. കർഷക പ്രക്ഷോഭം,തൊഴിലാളി സമരം എന്നിവയിലൂടെ ബി.ജെ.പിയെ പ്രതിരോധത്തിലാക്കാമെന്നും യോഗം വിലയിരുത്തി. ഇടതു പാർട്ടികളുടെ സംയുക്ത പ്രക്ഷോഭങ്ങൾ ശക്തമാക്കാനും ധാരണയായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |