വർഷങ്ങൾക്കുമുൻപാണ്... നെയ്യാർഡാമിൽ ഒരു സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നു. ബാലൻ കെ. നായരും ഉണ്ണിമേരിയുമടക്കമുള്ള താരനിര അണിനിരക്കുന്ന സിനിമയുടെ ലൊക്കേഷൻ കവറേജിന് ചെന്നതാണ് കേരളകൗമുദി പ്രസിദ്ധീകരണത്തിലെ ലേഖകനായി നെടുമുടിവേണു. ഒപ്പം ഫോട്ടോഗ്രാഫറുമുണ്ട്.
ആദിവാസികളുടെ കഥ പറയുന്ന സിനിമയാണ്. ബാലൻ കെ. നായരും ഉണ്ണിമേരിയുമൊക്കെ ആദിവാസികളുടെ വേഷമണിഞ്ഞ് നിൽക്കുന്നു.
ഒൗട്ട് ഡോർ ഷൂട്ടിംഗാണ്. നിനച്ചിരിക്കാതെ മഴ പെയ്തതോടെ താരങ്ങളും സാങ്കേതിക പ്രവർത്തകരുമൊക്കെ അടുത്ത് കണ്ട മരച്ചോടുകളിലേക്ക് ഒാടിക്കയറി. ഉണ്ണിമേരിക്ക് മാത്രം മഴ നനയാതെ നിൽക്കാനുള്ള സൗകര്യം എങ്ങനെയോ യൂണിറ്റംഗങ്ങൾ ഒരുക്കി നൽകി.
ബാലൻ കെ. നായർ യാതൊരു പരാതിയും പരിഭവവുമില്ലാതെ ഒരു മരച്ചോട്ടിൽ മഴ നോക്കി നിൽക്കുന്നു.
ദേശീയ അവാർഡ് നേടിയ നടൻ മഴ നനയുന്നത് വിപ്ളവവും 'വീര്യ"വും സിരകളിൽ പേറി നിന്ന നെടുമുടി വേണുവിന് സഹിച്ചില്ല.
മഴ കഴിഞ്ഞ് ഷൂട്ടിംഗ് തുടങ്ങിയപ്പോൾ കാമറയ്ക്ക് മുന്നിൽ കൈയും നെഞ്ചും വിരിച്ച് നെടുമുടിവേണു ഒരു നിൽപ്പ് നിന്നു.
''ബാലൻ കെ. നായരെ ബഹുമാനിക്കാത്ത നീയൊന്നും ഇനി ഷൂട്ട് ചെയ്യണ്ട"". അക്രമസക്തനായി നിന്ന പത്രപ്രവർത്തകനെ അന്തംവിട്ട് നോക്കിനിന്ന സിനിമാ സംഘത്തിന്റെ കഥ വേണുച്ചേട്ടൻതന്നെ പറഞ്ഞിട്ടുണ്ട്.
സിനിമാനടനായ ശേഷവും പത്രപ്രവർത്തകനായി കുറച്ചുനാൾ ജോലി ചെയ്തതും സിനിമാസെറ്റുകളിൽ പോലും പലരും തിരിച്ചറിയാതിരുന്നതുമൊക്കെ പറയുമ്പോൾ ആ മുഖത്ത് വിരിഞ്ഞ കുസൃതിച്ചിരി ഇന്നും മായാതെ മനസിലുണ്ട്.
എട്ടൊൻപത് മാസങ്ങൾക്കുമുൻപാണ് അദ്ദേഹത്തെ ഒടുവിൽ കണ്ടത്. പ്രശസ്തമായ ആറ്റുകാൽ ഭഗവതി ക്ഷേത്രട്രസ്റ്റ് ഭാരവാഹികൾ ആവശ്യപ്പെട്ടതനുസരിച്ച് പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കുകയും ഒപ്പം ആറ്റുകാൽ അംബാ പുരസ്കാരം സ്വീകരിക്കുകയും ചെയ്യണമെന്ന ആവശ്യം പറഞ്ഞപ്പോൾ അദ്ദേഹം തന്റെ ആരോഗ്യപ്രശ്നങ്ങളെപ്പറ്റി സൂചിപ്പിച്ചു.
കൊവിഡ് കാലമായതിന്റെ ആശങ്കകൾ വേറെയും. എങ്കിലും അദ്ദേഹം വന്നു. തിരുവനന്തപുരത്ത് വട്ടിയൂർക്കാവ് വേട്ടമുക്കിലുള്ള വീട്ടിൽ പോയി വേണുച്ചേട്ടനെ കണ്ടു. കലാപരിപാടികളുടെ ഉദ്ഘാടനത്തിന് വീട്ടിൽ വിളിക്കാനും തിരികെ കൊണ്ടു ചെന്നാക്കാനും പോയി.
വീടിരിക്കുന്ന ജംഗ്ഷന് നാട്ടുകാർ നൽകിയിരിക്കുന്ന പേര് നെടുമുടി മുക്കാണെന്ന് തമാശ പറഞ്ഞുചിരിച്ചു. വീടിനടുത്തുള്ള ട്രാൻസ്ഫോർമർ ചൂണ്ടിക്കാട്ടി വേണുച്ചേട്ടൻ പിന്നെയും ചിരിച്ചു. ''ആ ട്രാൻസ്ഫോർമറിന്റെ പേരും നെടുമുടിവേണുവെന്നാ...'""
തമ്പ് ശരിക്കും ഒരു കലാകാരന്റെ വീടാണ്. ഗേറ്റിൽ നിന്ന് അകത്തേക്ക് സ്വാഗതം ചെയ്യുന്നത് തണൽ വിരിച്ച് നിൽക്കുന്ന വള്ളിപ്പടർപ്പുകളാണ്. വീടിന്റെ എടുപ്പുകളിലെല്ലാമുണ്ട് ഒരു കലാകാരന്റെ സ്പർശം.
തമ്പ് നെടുമുടി വേണു അഭിനയിച്ച ആദ്യ സിനിമയുടെ പേരാണ്. അരവിന്ദൻ സംവിധാനം ചെയ്ത തമ്പിന് ശേഷം നായകനായും പ്രതിനായകനായും സഹനടനായുമെല്ലാം വിവിധ ഭാഷകളിലായി അഞ്ഞൂറിലധികം സിനിമകളിൽ നെടുമുടിവേണു വേഷമിട്ടു.
ആലപ്പുഴയിലെ നെടുമുടിയിൽ പി.കെ. കേശവൻ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും മകനായി 1948 മേയ് 22ന് ആണ് നെടുമുടിവേണു ജനിച്ചത്. നാടക രംഗത്ത് സജീവമായ ശേഷമാണ് സിനിമയിലേക്കുള്ള വരവ്.
ഭരതന്റെ ആരവം, പത്മരാജന്റെ ഒരിടത്തൊരു ഫയൽവാൻ തുടങ്ങിയ ചിത്രങ്ങളാണ് തുടക്കകാലത്ത് നെടുമുടിയിലെ നടനെ അടയാളപ്പെടുത്തിയത്.
വിദ്യാഭ്യാസ കാലത്ത് തന്നെ കലാപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ആലപ്പുഴ എസ്.ഡി. കോളേജിൽ നിന്ന് ബിരുദമെടുത്ത ശേഷം പത്രപ്രവർത്തകനായും ആലപ്പുഴയിൽ പാരലൽ കോളേജ് അദ്ധ്യാപകനായും ജോലി ചെയ്തു.
ആലപ്പുഴയിൽ നിന്ന് തിരുവനന്തപുരത്തേക്ക് താമസം മാറിയതോടെ അരവിന്ദൻ, പത്മരാജൻ, ഭരത് ഗോപി തുടങ്ങിയവരുമായി സൗഹൃദത്തിലായി. സിനിമാജീവിതത്തിന്റെ തുടക്കകാലത്ത് ആ സൗഹൃദം നെടുമുടിക്ക് വലിയ മുതൽക്കൂട്ടായി. തലസ്ഥാനത്തെ നികുഞ്ജമെന്ന താവളം അക്കാലത്ത് തലസ്ഥാനത്തെ കൂട്ടായ്മയ്ക്ക് അരങ്ങായി.
കാറ്റത്തെ കിളിക്കൂട്, ഒരു കഥ ഒരുനുണക്കഥ, സവിധം തുടങ്ങി എട്ട് ചിത്രങ്ങൾക്ക് കഥയെഴുതിയിട്ടുള്ള അദ്ദേഹം പൂരം എന്ന ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു.
ഹിസ് ഹൈനസ് അബ്ദുള്ളയിലെ അഭിനയത്തിന് 1991 ൽ മികച്ച സഹനടനുള്ള ദേശീയ അവാർഡ് സ്വന്തമാക്കി. 2004 ൽ ദേശീയ അവാർഡ് ജൂറിയുടെ പ്രത്യേക പരാമർശത്തിനും അർഹനായി. 1981, 1987, 2003 വർഷങ്ങളിൽ മികച്ച നടനുള്ള സംസ്ഥാന അവാർഡും സ്വന്തമാക്കി.
റിലീസാകാനുള്ള മമ്മൂട്ടിച്ചിത്രം പുഴു, മോഹൻലാൽ ചിത്രങ്ങളായ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, ആറാട്ട് എന്നിവയിലാണ് ഒടുവിലഭിനയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |