ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ തോഴിയും എ.ഐ.എ.ഡി.എം.കെ മുൻ ജനറൽ സെക്രട്ടറിയുമായ ശശികല രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നതായി പ്രഖ്യാപിച്ചു.
പാർട്ടിയുടെ തകർച്ച കണ്ടുനിൽക്കാനാവില്ലെന്നും എല്ലാവരെയും നേരിൽ കാണാൻ ഉടനെത്തുമെന്നും ശശികല അറിയിച്ചു.
'പാർട്ടിയുടെ അധഃപതനം എനിക്ക് കണ്ടുനിൽക്കാനാവില്ല. പാർട്ടിയെ നേർവഴിക്ക് നടത്താൻ ഉടനെ ഞാനെത്തും. എല്ലാവരെയും ഒരുമിച്ചു നിറുത്തലാണ് പാർട്ടിയുടെ നയം, നമുക്കൊരുമിക്കാം.' -ശശികല പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞടുപ്പിന് മുമ്പാണ് ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് ശശികല പ്രഖ്യാപിച്ചത്. പാർട്ടിയിലെ ആഭ്യന്തര കലഹമാണ് നിലപാട് മാറ്റത്തിന് പിന്നിലെന്നാണ് വിവരം.
ഒക്‌ടോബർ 16ന് മറീന ബീച്ചിലുള്ള ജയലളിതയുടെ സമാധി സ്ഥലം സന്ദർശിക്കാൻ ശശികല പദ്ധതിയിടുന്നുണ്ട്. ഇതിന് ശേഷം പ്രവർത്തകരെ നേരിൽ കാണാനായി സംസ്ഥാന പര്യടനവും നടത്തും.
എ.ഐ.എ.ഡി.എം.കെ.യുടെ സുവർണജൂബിലി ആഘോഷങ്ങൾക്കായി ഒ. പനീർശെൽവവും എടപ്പാടി പളനിസാമിയും നേതൃത്വം നൽകുന്ന ഔദ്യോഗികപക്ഷം ഒരുങ്ങുന്നതിനിടെയാണ് ശശികലയുടെ തിരിച്ചവരവ് വാർത്ത. അടുത്ത വർഷം പാർട്ടി രൂപീകരിച്ചിട്ട് 50 വർഷം തികയും. 1972 ഒക്‌ടോബർ 17നാണ് തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.ജി. രാമചന്ദ്രൻ അണ്ണാ ഡി.എം.കെ രൂപീകരിച്ചത്.
പളനിസാമിയുടെ കൂട്ടാളികൾക്കെതിരായ വിജിലൻസ് കേസുകൾക്കൊപ്പം ഡി.എം.കെ സർക്കാർ കോടനാട് കേസ് കൂടി കുത്തിപ്പൊക്കിയ സാഹചര്യത്തിൽ ശശികലയുടെ തിരിച്ചവരവിന് വലിയ രാഷ്ട്രീയ മാനം കൈവന്നിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |