SignIn
Kerala Kaumudi Online
Thursday, 19 September 2024 2.37 AM IST

ആശ്വാസമായി സിറോ സർവേ ഫലം: സംസ്ഥാനത്ത് 82.6% പേർക്ക് കൊവിഡ് പ്രതിരോധം

Increase Font Size Decrease Font Size Print Page
covid-test

തിരുവനന്തപുരം : കൊവിഡ് വന്നു പോയതിലൂടെയും വാക്‌സിനിലൂടെയും സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള 82.6 ശതമാനം പേർ കൊവിഡ് പ്രതിരോധം കൈവരിച്ചതായി ആരോഗ്യവകുപ്പിന്റെ സിറോ സർവേ ഫലം.

ആദ്യ ഡോസ് വാക്‌സിനേഷൻ 95 ശതമാനത്തിലെത്തിയ സാഹചര്യത്തിൽ സർവേ ഫലം ആശ്വാസകരമാണന്നാണ് വിലയിരുത്തൽ. മൂന്നാം തരംഗമുണ്ടായാലും ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണം വർദ്ധിക്കില്ലെന്നും ആരോഗ്യവകുപ്പ് ആശ്വസിക്കുന്നു.

ഇന്നലെ നിയമസഭയിൽ മന്ത്രി വീണാ ജോർജാണ് സർവേ ഫലം പുറത്തുവിട്ടത്. 18 വയസിന് മുകളിലുള്ളവർ, ഗർഭിണികൾ, 5നും17 വയസിനും ഇടയിലുള്ളവർ, ആദിവാസികൾ, തീരദേശവാസികൾ, നഗരത്തിലെ ചേരികളിലുള്ളവർ എന്നിങ്ങനെ ആറു വിഭാഗങ്ങളിലായി 13339 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. 40.2 ശതമാനം കുട്ടികളിലും 65.4 ശതമാനം ഗർഭിണികളിലും രോഗപ്രതിരോധമുണ്ടെന്ന് കണ്ടെത്തി. ആദിവാസികളിൽ 78.2 ശതമാനവും നഗരത്തിലെ ചേരികളിലുള്ളവരിൽ 85.3 ശതമാനമാണ് ആന്റിബോഡി സാന്നിദ്ധ്യം. അതേസമയം, ഏറ്റവും കൂടുതൽ പ്രതിരോധം തീരമേഖലയിലാണ് - 87.7%.

കുട്ടികളിൽ വാ‌ക്‌സിനേഷൻ ആരംഭിക്കാത്തതിനാൽ 40.2ശതമാനം പേരും രോഗം വന്നുപോയതിലൂടെയാണ് പ്രതിരോധം നേടിയത്. 60 ശതമാനം കുട്ടികൾ ഇനിയും രോഗബാധിതരായിട്ടില്ല. കുട്ടികളെ രോഗവ്യാപനത്തിൽ നിന്ന് സംരക്ഷിക്കാൻ സ്വീകരിച്ച നടപടികൾ ഫലപ്രദമായെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. കുട്ടികളിൽ വൈറസ് അപകടകാരിയല്ലാത്തതിനാൽ സ്കൂളുകൾ തുറക്കുന്നതിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഗർഭകാലത്ത് സ്ത്രീകൾ സ്വീകരിക്കുന്ന മുൻകരുതലും ഇവരിൽ വാക്‌സിനെത്താൻ വൈകിയതുമാണ് പ്രതിരോധം 65ശതമാനത്തിൽ ഒതുങ്ങാൻ കാരണം. കൊവിഡ് രൂക്ഷമായപ്പോൾ രോഗബാധിതരായവരിലേറെയും തീരപ്രദേശത്തായിരുന്നു. ഇവിടങ്ങളിൽ ക്ലസ്റ്ററുകളും രൂപപ്പെട്ടു. അതിനാലാണ് ഇവർക്ക് കൂടുതൽ പ്രതിരോധം കൈവരിക്കാനായത്. ആദിവാസി മേഖലയിൽ ജനസാന്ദ്രത കുറവായതിനാൽ കൂടുതൽ പേരിലേക്ക് രോഗം പകർന്നില്ല. വാക്‌സിനേഷനിലൂടെ നിലവിലുള്ള 78ശതമാനത്തിൽ നിന്ന് സിറോ പ്രിവിലൻസ് വർദ്ധിപ്പിക്കാനാവും. നഗരത്തിലെ ചേരിപ്രദേശങ്ങളിലെ ഉയർന്ന ജനസാന്ദ്രത കാരണം കൂടുതൽ പേർ രോഗബാധിതരായതാണ് 85ശതമാനം പേർ പ്രതിരോധം ആർജിച്ചതിന് കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.

പ്രതിരോധ ശേഷി കണക്ക്

 കുട്ടികളിൽ- 40.2%

 ഗർഭിണികളിൽ- 65.4%

 തീരമേഖലയിൽ - 87.7%

 ആദിവാസികളിൽ- 78.2%

 നഗര ചേരികളിലുള്ളവരിൽ- 85.3%

 ആകെ പരിശോധിച്ചത് - 13339 പേരെ

 രോഗബാധിതരാകാത്ത കുട്ടികൾ- 60%
 ആദ്യ ഡോസ് വാക്‌സിനേഷൻ- 95 %

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: COVIDTEST
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.