കൊല്ലം: അതിക്രൂരമായി ഉത്രയെ കൊലപ്പെടുത്തിയ സൂരജിന് വധശിക്ഷ തന്നെ നൽകണമെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ മോഹൻരാജ് കോടതിയിൽ ആവശ്യപ്പെട്ടു. വധശിക്ഷയിൽ നിന്ന് ഒഴിവാക്കിയാലും സൂരജിന് മാനസാന്തരമുണ്ടാകാനുള്ള സാദ്ധ്യതയില്ല. ഇതിനു തെളിവായി ആദ്യം അണലിയെക്കൊണ്ട് കടിപ്പിച്ച് ഉത്രയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവവും വിശദീകരിച്ചു.
അണലിയുടെ കടിയേറ്റ് ഉത്ര നിലവിളിച്ചിട്ടും ആശുപത്രിയിൽ കൊണ്ടുപോകാൻ ആദ്യം സൂരജ് തയ്യാറായിരുന്നില്ല. ഒടുവിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ഉത്ര മരിച്ചില്ലെന്ന് ഉറപ്പായ നിമിഷം മുതൽ അടുത്ത ശ്രമത്തെക്കുറിച്ചുള്ള ആലോചന ആരംഭിച്ചു. ഒടുവിൽ മൂർഖൻപാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തി. ഉത്രയുടെ ശരീരത്തിൽ വിഷം പടരുന്നത് തൊട്ടടുത്തിരുന്ന് ആസ്വദിച്ചു.
വധശിക്ഷ നൽകേണ്ട
5 സാഹചര്യങ്ങൾ
സുശീൽ മുർമുറും ജാർഖണ്ഡ് സർക്കാരുമായുള്ള കേസിലെ സുപ്രീം കോടതി വിധിയും പ്രോസിക്യൂഷൻ ഉന്നയിച്ചു. ന്യായാധിപന്റെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്കപ്പുറം വധശിക്ഷ നൽകേണ്ട അഞ്ച് സാഹചര്യങ്ങളാണ് ആ വിധിയിലുണ്ടായിരുന്നത്. ആ സാഹചര്യങ്ങളെല്ലാം ഉത്രക്കേസിൽ ബാധകമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.
ക്രൂരവും പൈശാചികവും വിചിത്രവും ദാരുണവുമായ കൊലപാതകം
വിശ്വാസമർപ്പിച്ചയാളെ കൊലപ്പെടുത്തൽ
പണമോ സ്ത്രീധനമോ മോഹിച്ചുള്ള കൊലപാതകം
നിസഹായയായ സ്ത്രീയെ കൊലപ്പെടുത്തൽ
സമൂഹത്തിന് രോഷമുണ്ടാക്കുന്ന കേസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |