തിരുവനന്തപുരം: തൊഴിലുറപ്പ് തൊഴിലാളികൾക്ക് പെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകുന്നതിനുള്ള കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബിൽ നിയമസഭ ഐകകണ്ഠ്യേന അംഗീകരിച്ചു. 40 ലക്ഷം കുടുംബങ്ങളാണ് തൊഴിലുറപ്പ് പദ്ധതികളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധിയിൽ 60 വയസ് വരെ അംശാദായം അടച്ചവർക്കാണ് പെൻഷൻ. തുക തീമുമാനിച്ചിട്ടില്ല. തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദനാണ് ബിൽ അവതരിപ്പിച്ചത്.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് ആക്ടിലെ വ്യവസ്ഥ പ്രകാരം ഗ്രാമപഞ്ചായത്തുകളിൽ രജിസ്റ്റർ ചെയ്ത് തൊഴിലുറപ്പ് കാർഡ് ലഭിച്ചിട്ടുള്ളവർ, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി പ്രകാരം മുനിസിപ്പാലിറ്റിയിലോ, കോർപറേഷനിലോ രജിസ്റ്റർ ചെയ്ത് തൊഴിലുറപ്പ് കാർഡ് ലഭിച്ചിട്ടുള്ളവർ എന്നിവർക്ക് അംഗത്വം നേടാം. 18 വയസ് പൂർത്തിയാക്കിയവരും 55 വയസ് കഴിയാത്തവരുമായിരിക്കണം.
തൊഴിലാളികൾ പ്രതിമാസം 50 രൂപ അംശാദായമായി അടയ്ക്കണം. അത്രയും തുക സർക്കാർ വിഹിതമായും അടയ്ക്കും. പദ്ധതിയുടെ പ്രവർത്തനത്തിന് പ്രതിവർഷം 15.16 കോടിയാണ് വേണ്ടിവരുന്നത്.
കുടുംബ പെൻഷനും സാമ്പത്തിക സഹായവും
പത്ത് വർഷത്തിൽ കുറയാതെ അംശാദായം അടച്ച അംഗം മരിച്ചാൽ കുടുംബ പെൻഷൻ
അംഗഭംഗം മൂലമോ അവശതമൂലമോ തൊഴിൽ ചെയ്യാനാവാതായാൽ അവശതാ പെൻഷൻ
വനിതാ അംഗങ്ങളുടെ വിവാഹം, പ്രസവം, പെൺമക്കളുടെ വിവാഹം എന്നിവയ്ക്ക് സഹായം
ഗുരുതര രോഗങ്ങൾ ബാധിച്ച അംഗങ്ങൾക്ക് ചികിത്സാസഹായം
രോഗം മൂലമോ അപകടം മൂലമോ മരിച്ചാൽ സാമ്പത്തിക സഹായം
മക്കളുടെ വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |