കുറ്റിച്ചൽ: ഇത് ചാങ്ങ സ്വദേശിയായ സോമൻ(75). കഴിഞ്ഞ ഒരുവർഷത്തോളമായി കുറ്റിച്ചൽ-കോട്ടൂർ റോഡിൽ സ്വകാര്യ ആശുപത്രിക്ക് സമീപത്ത് റോഡ് വക്കിൽ ഇലകൾ കൊണ്ട് മറച്ചു കെട്ടിയ ഇരട്ട സൈക്കിളിലാണ് താമസം. രണ്ടു സൈക്കിളും ഈറ്റയും ഇലകളും വള്ളികളും ഒക്കെയാണ് വീടൊരുക്കാൻ ഉപയോഗിച്ചിരിക്കുന്നത്.
കൂലിപ്പണിക്കാരനായിരുന്നു സോമൻ. വാർദ്ധക്യം പിടിപെട്ടതോടെ വീട്ടിൽ നിന്നും പുറത്താക്കപ്പെട്ടെന്നാണ് സോമൻ പറയുന്നത്. ആകെ സമ്പാദ്യമായ സൈക്കിളും പിടിച്ച് യാത്ര തുടർന്നു. ഇങ്ങനെയാണ് ചാങ്ങയിൽ നിന്നും 5 കിലോമീറ്റർ അകലെയുള്ള കുറ്റിച്ചലിൽ എത്തിയത്. ആദ്യം കടവരാന്തയിലും വിശ്രമ കേന്ദ്രത്തിലും ഒക്കെയായിരുന്നു താമസം. തെരുവ് നായ്ക്കളുടെ ശല്യംകൂടിയതോടെ തന്റെ അഭയ കേന്ദ്രങ്ങൾ സുരക്ഷിതമല്ലെന്ന് മനസ്സിലാക്കിയതേടെയാണ് സൈക്കിൾ വീടാക്കുക എന്ന ആശയത്തിലേക്ക് എത്തിച്ചത്. മഴയും വെയിലും ഒക്കെ ഏറ്റ് നാശമായപ്പോൾ തന്റെ സൈക്കിൾ വീട് പുനർ നിർമ്മിച്ചു. ആരോടും ഒന്നും ചോദിച്ചു വാങ്ങുന്ന ശീലം ഇല്ലാത്ത സോമൻ നാട്ടുകാർ അറിഞ്ഞു നൽകുന്ന സഹായം സ്വീകരിച്ചാണ് ജീവിക്കുന്നത്. കൊവിഡ് കാലം പട്ടിണിയും അനുഭവിച്ചു.
സ്വന്തമായി വരുമാനമോ ക്ഷേമപെൻഷനോ ഒന്നും ഈ വയോധികനില്ല. കഴിഞ്ഞ മഴ കാലത്ത് പോലും സൈക്കിളിലാണ് സോമൻ കഴിഞ്ഞത്. സോമന്റെ അവസ്ഥ നാട്ടുകാർ കുറ്റിച്ചൽ പഞ്ചായത്തിനെ അറിയിച്ചെങ്കിലും നാളിതുവരെ ആരും തിരിഞ്ഞുനോക്കിയില്ലെന്ന് പരാതിയുണ്ട്. പുറമ്പോക്കിൽ കാടുപിടിച്ചു കിടക്കുന്നയിടത്ത് ഈ വയോധികന് സുരക്ഷയൊരുക്കാൻ ആരെങ്കിലും വരുമോ അതോ ഈ പെരുമഴക്കാലവും കഴിഞ്ഞ് സോമന്റെ ജീവിതം ഇങ്ങനെ കഴിഞ്ഞു പോകുമോ എന്ന ആശങ്കയും ഉണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |