കാർട്ടൂണിൽ ഒരുപാടുതവണ വരയ്ക്കപ്പെട്ട കൃതിയാണ് ചങ്ങമ്പുഴയുടെ വാഴക്കുല എന്ന കവിത. ജന്മി കുടിയാൻ വ്യവസ്ഥയ്ക്കെതിരായ കവിയുടെ രോഷം വ്യക്തമാക്കുന്ന ഈ കവിതയിലെ അവസാനവരികളാണ് പലപ്പോഴും കാർട്ടൂണിൽ ഉപയോഗിക്കാറുള്ളത്.മോഹിച്ചു നട്ടുനനച്ചുവളർത്തിയ വാഴക്കുല വെട്ടിക്കൊണ്ടുപോകുന്ന ജന്മിയെയും കരയാതെ മക്കളെ, കല്പിച്ചു തമ്പുരാൻ എന്ന നിസഹായാവസ്ഥയിൽ മക്കളെ ആശ്വസിപ്പിക്കുന്ന മലയപ്പുലയനെയും മലയാളികൾ എന്നും ഓർമിക്കും എന്ന ചിന്തയിലൂടെയാണ് ഈ വരികൾ കാർട്ടൂണിൽ പരാമർശിക്കപ്പെടുന്നത്.
കോൺഗസിന്റെ മുറ്റത്ത് ഗ്രൂപ്പിസം എന്ന വാഴനടുന്ന ലീഡർ കെ.കരുണാകരനെയും മക്കളേയും വാഴക്കുലയിലെ മുഖ്യകഥാപാത്രങ്ങളാക്കി ആ കവിത മുഴുവൻ കാർട്ടൂണിലൂടെ അവതരിപ്പിച്ചത് ഈ പംക്തിയിൽ മുമ്പ് എഴുതിയിട്ടുണ്ട്.
മലയപ്പുലയന്റെയും മക്കളുടെയും മനം പോലെ ഗ്രൂപ്പിസവാഴയിൽ സ്ഥാനമാനങ്ങൾ പൊടിച്ചുവരുന്നതും ആ കരുമാടിക്കുട്ടന്മാർ തല്ലുകൂടുന്നതും വാഴയ്ക്ക് ചുവട്ടിൽ ആ കൊതിയസമാജം നടന്നുവരുന്നതുമെല്ലാം അത്ഭുതകരമായി ആ സമയത്തെ രാഷ്ട്രീയ സാഹചര്യവുമായി ഒത്തുവന്നിരുന്നു. കവിതയിലെ അതേ വരികൾ ഒട്ടും മാറ്റാതെയാണ് കാർട്ടൂണിൽ ഉപയോഗിച്ചത്.
ജന്മി, കുടിയാൻ വ്യവസ്ഥക്കെതിരായ ശക്തമായ പ്രതിഷേധമായിരുന്നു വാഴക്കുല എന്ന കവിത. മോഹിച്ച് ലാളിച്ച് വളർത്തിയ വാഴ കുലച്ചപ്പോൾ കുല വെട്ടിയെടുക്കാൻ വന്ന തമ്പുരാനോടുള്ള പ്രതിഷേധം അദ്ധ്വാനവർഗത്തിന്റെ മുഴുവൻ വികാരമായി ആ കവിതയിൽ പ്രതിഫലിച്ചു.ഇന്ത്യൻ കാർഷിക രംഗത്ത് ഇതിനു സമാനമായ ഒട്ടേറെ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. നിലനിൽപ്പിനായി കർഷകർ സമരം ചെയ്യുന്ന ഇക്കാലത്തും ചങ്ങമ്പുഴയുടെ കവിതയ്ക്ക് രാഷ്ട്രീയ പ്രാധാന്യമുണ്ട്.
പ്രത്യേക ഇനം ഉരുളക്കിഴങ്ങ് ഉത്പാദിപ്പിച്ചതിന് ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കർഷകർക്ക് എതിരെ മുമ്പ് പെപ്സികോ നടത്തിയ നിയമനടപടി ഉദാഹരണമാണ്. ഭക്ഷ്യ ഉത്പന്നമായ ലെയ്സ് ഉണ്ടാക്കുന്നതിന് അനുയോജ്യമായ ഉരുളക്കിഴങ്ങ് കൃഷി ചെയ്ത കർഷകർക്കെതിരെയായിരുന്നു ബഹുരാഷ്ട്ര കുത്തകയായ പെപ്സികോയുടെ നിയമനടപടി. കമ്പനിയുടെ അനുമതിയില്ലാതെ ഉരുളക്കിഴങ്ങ് ഉത്പാദിപ്പിച്ചതിന് ഒരു കോടി രൂപവീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് നാല് കർഷകർക്കെതിരെയായിരുന്നു പെപ്സിയുടെ നിയമ നടപടി. പ്രത്യേക ഇനത്തിൽപ്പെട്ട ഉരുളക്കിഴങ്ങ് ഉത്പാദിപ്പിക്കുന്നതിനുള്ള അവകാശം കമ്പനിക്ക് മാത്രമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. പ്രാദേശികമായി ലഭിച്ച വിത്ത് ഉപയോഗിച്ച് കൃഷിയിറക്കിയ സബർകന്ദ, ആരവല്ലി ജില്ലകളിലെ കർഷകർക്കെതിരെയാണ് കമ്പനി കേസ് കൊടുത്തത്. തങ്ങളുടെ ലെയ്സ് ചിപ്സ് നിർമിക്കുന്നതിന് ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങാണ് ഈ കർഷകർ കൃഷിയിറക്കിയതെന്നും അത് ഉത്പാദിപ്പിക്കാനും ഉപയോഗിക്കാനും തങ്ങൾക്കാണ് നിയമപരമായ അവകാശമെന്നുമായിരുന്നു പെപ്സികോയുടെ വാദം. കമ്പനി ഉന്നയിക്കുന്ന നിയമ പ്രശ്നങ്ങളെക്കുറിച്ച് അറിവില്ലാതെ പ്രാദേശികമായി വിത്തു ലഭിച്ചപ്പോൾ കൃഷിയിറക്കിയ കർഷകരാണ് കേസിൽ കുടുങ്ങിയത്.
പ്രൊട്ടക്ഷൻ ഒഫ് പ്ലാന്റ് വെറൈറ്റീസ് ആൻഡ് ഫാർമേഴ്സ് റൈറ്റ്സ് ആക്ട് പ്രകാരം തങ്ങൾ സ്വന്തമാക്കിയ സങ്കര ഇനം വിത്താണ് കർഷകർ ഉപയോഗിച്ചത് എന്നും പെപ്സിയുമായി കരാറുള്ള കർഷകർക്ക് മാത്രമാണ് ഈ ഇനം ഉത്പാദിപ്പിക്കുവാൻ അനുമതി നൽകിയിട്ടുള്ളത് എന്നും കമ്പനി വാദിച്ചു. ഇങ്ങനെ കർഷകർ വ്യാവസായികമായി കൃഷിചെയ്യുന്ന ഉരുളക്കിഴങ്ങ് പെപ്സിക്ക് മാത്രമേ വിൽക്കാവൂ എന്ന നിബന്ധനയും ഉണ്ട്.
പെപ്സിയുടെ പരാതിയിൽ കർഷകർ ഉരുളക്കിഴങ്ങ് കൃഷിചെയ്യുന്നതും വിൽപന നടത്തുന്നതും കോടതി താൽകാലികമായി തടഞ്ഞു. പ്രത്യേക ഇനം ഉരുളക്കിഴങ്ങ് പോലെ കുത്തകകൾ കൈവശമാക്കിയിട്ടുള്ള മറ്റ് ബ്രാൻഡഡ് വിത്തുകൾക്കും വിളകൾക്കും ഇത്തരം നിയമനടപടി നേരിടേണ്ടി വരുമോയെന്ന ആശങ്ക ഉയർന്നു. ഈ നടപടിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നു. പെപ്സി ഉത്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ഉയർന്നു.ലെയ്സ് ഉൾപ്പെടെയുള്ള പെപ്സിയുടെ ഉത്പന്നങ്ങളുടെ ബഹിഷ്കരണാഹ്വാനവും കിസാൻ സഭയുടേത് അടക്കമുള്ള പ്രതിഷേധവും കമ്പനിക്ക് വൻ നഷ്ടം ഉണ്ടാക്കുമെന്ന സാഹചര്യത്തിൽ കർഷകർക്ക് എതിരായ ഹർജി പിൻവലിക്കാൻ പെപ്സികോ നിർബന്ധിതമായി.
ആഗോളവത്ക്കരണത്തിനു പിന്നാലെ ഇന്ത്യയിൽ കൃഷിക്കു വേണ്ട അസംസ്കൃതവസ്തുക്കളായ വിത്തുകൾ, വളം, കീടനാശിനി എന്നിവയുടെയെല്ലാം ഉൽപ്പാദനം വമ്പൻ ബഹുരാഷ്ട്രകുത്തകകളടക്കമുള്ള സ്വകാര്യമേഖലയ്ക്ക് വെള്ളിത്താലത്തിൽ വെച്ചു നൽകിയിരിക്കുകയാണല്ലോ. ഇതിന്റെ ഫലമായി, ഈ വസ്തുക്കളുടെയെല്ലാം വിലകൾ ദിനംപ്രതി കുതിച്ചുയരുകയും കൃഷിക്കുള്ള ചെലവ് വൻതോതിൽ വർദ്ധിക്കുകയുമാണ്. ഈ ഉയരുന്ന ചെലവുകൾക്ക് മതിയായ പണം ഇല്ലാത്തതിനാൽ, അതിഭീമമായ പലിശയ്ക്ക് ഹുണ്ടികക്കാരിൽ നിന്നും കർഷകർക്ക് പണം കടം വാങ്ങേണ്ടി വരുന്നു.പക്ഷേ, വിള വിൽക്കുവാനായി കർഷകർ ചെല്ലുമ്പോൾ, തങ്ങളുടെ ചെലവിനു തുല്യമായ തുക പോലും വിലയായി ലഭിക്കുന്നില്ല .അതുകൊണ്ടു തന്നെ വായ്പകൾ തിരിച്ചടയ്ക്കാൻ അവർക്കു സാധിക്കുന്നില്ല.തങ്ങളുടെ കുടുംബങ്ങൾ പട്ടിണിയിൽ ഉഴലുന്നത് കാണാനാകാതെയും കടക്കെണിയുടെ കളങ്കം താങ്ങാനാകാതെയും കർഷകർ വളരെ അനിശ്ചിതമായ മാനസികാവസ്ഥയിലേക്ക് തള്ളിവിടപ്പെട്ട്, അവസാനം ആത്മഹത്യയിൽ അഭയം പ്രാപിക്കുന്നു.
ജനിതകമാറ്റം വരുത്തിയ വിത്തുകളിലൂടെ കൂടുതൽ വിളയും ഗുണമേന്മയുള്ള ഉത്പന്നങ്ങളും ലഭിക്കുന്നുവെന്ന ബോദ്ധ്യമുണ്ടാക്കുക, പിന്നീട് അതിന് നിയമപ്രാബല്യമുണ്ടാക്കുക. അതിന് ശേഷം ജൈവ വിത്തിനങ്ങളുടെ നാശത്തിന് വഴിയൊരുക്കി ആഗോള വിത്ത് ഭീമന്മാരെമാത്രം ആശ്രയിക്കേണ്ട ഗതികേടിലേയ്ക്ക് കർഷകരെ എത്തിക്കുക. ഇതാണ് കാർഷിക രംഗത്ത് കുത്തകകൾ സ്വീകരിക്കുന്ന രീതി. ഉരുളക്കിഴങ്ങ് കൃഷിയിൽ പെപ്സി കോയും പരുത്തി കൃഷിയിൽ മോൺസാണ്ടോയും ഇന്ത്യയിൽ ഈ രീതി നടപ്പിലാക്കി.ലോകത്തെ പല രാജ്യങ്ങളിലുമെന്നപോലെ ഇന്ത്യയിലും വിത്തിന്റെ കുത്തക കൈയടക്കിയ ആഗോള കുത്തക കമ്പനികളുടെ ആശ്രിതരായി നിൽക്കുന്ന കർഷക സമൂഹം സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നുവെന്നാണ് പല സംസ്ഥാനങ്ങളിലെയും കൃഷിയനുഭവങ്ങൾ വ്യക്തമാക്കുന്നത്.
ഇന്ത്യൻ കാർഷിക രംഗത്തെ ഈ ദുരവസ്ഥയെ ചങ്ങമ്പുഴയുടെ വാഴക്കുല എന്ന കവിതയുമായി ബന്ധിപ്പിച്ചതായിരുന്നു വാഴക്കുല AD 2025 എന്ന കാർട്ടൂൺ. 2007 ൽ കേരളകൗമുദി ഓണപ്പതിപ്പിനു വേണ്ടിയാണ് രണ്ടു പേജുകളിൽ ഈ കാർട്ടൂൺ തയ്യാറാക്കിയത്.
വിദേശ കമ്പനി പേറ്റന്റ് നേടിയ ജനിതക വാഴവിത്തു വാങ്ങാൻ ലോക ബാങ്കിൽ നിന്നും കാർഷിക വായ്പയെടുക്കാൻ നിർബന്ധിതനായ ഇന്ത്യൻ കർഷകനായിരുന്നു കാർട്ടൂണിലെ നായകൻ. മികച്ച വിള ലഭിക്കുന്ന കൃഷിക്കായി അയാൾക്ക് വിദേശ കൺസൾട്ടൻസിയെ ഫീസ് നൽകി നിയമിക്കേണ്ടി വരുന്നു. കുടിവെള്ളം പോലും ബഹുരാഷ്ട്ര കുത്തകകളുടെ അധീനതയിലായ കാലത്ത് കൃഷിക്കാവശ്യമായ വെള്ളം വലിയ വില നൽകി വാങ്ങേണ്ടി വരുന്നു. പാട്ടത്തിനെടുത്ത സ്ഥലത്ത് കഠിനമായ അധ്വാനത്തോടെ കൃഷിയിറക്കുന്ന കർഷകന് അവസാനം വിള ലഭിക്കുമ്പോൾ കൺസൾട്ടൻസി ഇനത്തിലും വായ്പാ തിരിച്ചടവിലും മറ്റുമുള്ള ബില്ലുകളും ജപ്തി നോട്ടീസുമായി എത്തി വിള മുഴുവൻ സ്വന്തമാക്കുന്ന കുത്തകകളേയാണ് കാർട്ടൂണിൽ ചിത്രീകരിച്ചത്. 2025 ൽ ഇത്തരം അവസ്ഥയെ ഇന്ത്യൻ കർഷകന് നേരിടേണ്ടി വരും എന്നായിരുന്നു 2007ൽ വരച്ച ഈ കാർട്ടൂണിൽ സൂചിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |