തിരുവനന്തപുരം: ജി.എസ്.ടിയിൽ ഉൾപ്പെടുത്തിയാലും പെട്രോളിയം ഉല്പന്നങ്ങളുടെ വില കുറയില്ലെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. പാചകവാതകത്തിന് ജി.എസ്.ടി പ്രകാരം 5 ശതമാനമാണ് നികുതി. എന്നാൽ 2017 ആഗസ്റ്റിൽ 524 രൂപയായിരുന്ന പാചകവാതത്തിന്റെ ഇപ്പോഴത്തെ വില 910 രൂപയാണ്. ജി.എസ്.ടിയിലായിട്ടും വില കുറയാത്തത് കേന്ദ്രസർക്കാർ സെസുകൾ ഏർപ്പെടുത്തുന്നതുകൊണ്ടാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി. ജി.എസ്.ടിയിൽ ഉൾപ്പെടുത്തുകയല്ല പെട്രോളിയം ഉല്പന്നങ്ങളുടെ വിലകുറയ്ക്കാനായി ചെയ്യേണ്ടത്. ജനങ്ങളുടെയും സംസ്ഥാനങ്ങളുടെയും താത്പര്യം പരിഗണിച്ച് കേന്ദ്രം നികുതി കുറയ്ക്കുകയാണ് വേണ്ടത്. പെട്രോളിയം ഉല്പന്നങ്ങളെ ജി.എസ്.ടിയിൽ ഉൾപ്പെടുത്തുന്നതിനെ കേരളം മാത്രമല്ല, കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ ഉൾപ്പെടെയാണ് ജി.എസ്.ടി കൗൺസിലിൽ എതിർത്തത്.
ജി.എസ്.ടിയിൽ ഉൾപ്പെടുത്തുമ്പോൾ പരമാവധി 28 ശതമാനം നികുതി ഏർപ്പെടുത്താം. അപ്പോൾ 14 ശതമാനമാണ് സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നത്. അത് വലിയ കുറവാണ്. സംസ്ഥാനങ്ങൾക്കുള്ള വിഹിതം കുറയുകയും അതേസമയം കേന്ദ്രത്തിന് സെസ് എന്ന നിലയിൽ എത്ര തുകവേണമെങ്കിലും വർദ്ധിപ്പിക്കുകയും ചെയ്യാം. 2014ൽ പെട്രോളിന് 9.47രൂപയായിരുന്ന എക്‌സൈസ് തിരുവ ഇപ്പോൾ 32.9 ആയും ഡീസലിന്റേത് 3.56 രൂപയിൽ നിന്ന് 31.8 ആയും വർദ്ധിപ്പിച്ചു. ഇതൊക്കെ സെസ് ആയും സ്‌പെഷ്യൽ എക്‌സൈസ് ഡ്യൂട്ടിയുമായാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ സംസ്ഥാനങ്ങൾക്ക് ഈ വർദ്ധനയുടെ വിഹിതം നൽകേണ്ടതില്ല. 2014ൽ നിന്ന് പെട്രോളിന് കേന്ദ്ര നികുതിയിൽ 247.41ശതമാനത്തിന്റെയും ഡീസലിൽ 792 ശതമാനത്തിന്റെയും വർദ്ധനയാണുണ്ടായതെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |