തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പൊതു സ്ഥലംമാറ്റത്തിൽ മാനദണ്ഡങ്ങൾ കർശനമായും സുതാര്യമായും നടപ്പാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഓരോ വകുപ്പും ഉറപ്പുവരുത്തണം. എല്ലാ വകുപ്പുകളിലും ഓൺലൈൻ സംവിധാനത്തിലൂടെ സ്ഥലംമാറ്റം സുതാര്യമായി നടപ്പിലാക്കുന്നുണ്ടെന്നും ഉറപ്പാക്കും.
രാഷ്ട്രീയ പകപോക്കലിന് സ്ഥലംമാറ്റം ആയുധമാക്കുന്നതായി പ്രതിപക്ഷ സർവീസ് സംഘടനകളിൽ നിന്ന് പരാതി ഉയർന്നതിനെ തുടർന്ന് 2017ൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സർവീസ് സംഘടനകളുമായി ചീഫ് സെക്രട്ടറി ചർച്ച നടത്തി പൊതുമാനദണ്ഡം പരിഷ്കരിച്ച് കർശനമാക്കാൻ നിർദ്ദേശിച്ചിരുന്നു. സ്ഥലംമാറ്റം ഓൺലൈൻ വഴിയാക്കാനും ധാരണയായിരുന്നു. ഉദ്യോഗസ്ഥ-ഭരണപരിഷ്കാര വകുപ്പ് അന്നിറക്കിയ ഉത്തരവിന്റെകൂടി അടിസ്ഥാനത്തിലാണ് തീരുമാനം. ഒരേ തസ്തികയിൽ മൂന്നുവർഷം തുടരുന്നവരെ സ്ഥലംമാറ്റുകയെന്നത് മാനദണ്ഡങ്ങളിൽ പ്രധാനമാണ്.
ഭരണാനുമതി നൽകും
കൊച്ചി- ബംഗളുരു വ്യവസായ ഇടനാഴിയുടെ വികസനത്തിന് പാലക്കാട്, പുതുശേരി വെസ്റ്റ് വില്ലേജിൽ കണ്ടെത്തിയ 375 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിന് ഭരണാനുമതി നൽകും.
സമയം അനുവദിക്കും
കൊവിഡ് രണ്ടാം തരംഗത്തിലെ ലോക്ക്ഡൗൺ കാരണം ലേലം കൊണ്ട തടി യഥാസമയം ലേലത്തുകയും നികുതിയും അടച്ചിട്ടും നീക്കം ചെയ്യാൻ കഴിയാത്തവർക്ക് അത് ചെയ്യാൻ, ഉത്തരവിറങ്ങുന്ന തീയതി മുതൽ രണ്ടാഴ്ചത്തെ സമയം അനുവദിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |