കൊച്ചി: സിന്തറ്റിക്ക് ലഹരി മരുന്നിനൊപ്പം, കൊച്ചിയിൽ മയക്കുമരുന്ന് ഗുളികളുടെ ഉപയോഗവും കൂടി വരികയാണ്. കുറഞ്ഞ ചെലവിൽ ലഹരിയിൽ മതിമയങ്ങാമെന്നതാണ് വിദ്യാർത്ഥികളെയടക്കം ഇതിലേക്ക് അടുപ്പിക്കുന്നത്. കൊച്ചിയുൾപ്പടെ മദ്ധ്യകേരളത്തിലേക്ക് ഗുളികളെത്തുന്നത് പുതുച്ചേരിയിൽ നിന്നാണ്. നൈട്രോസെപാം ഗുളികളാണ് ഇതിൽ മുന്നിൽ. മാനസിക അസ്വാസ്ഥ്യങ്ങൾക്ക് ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ലഭിക്കുന്ന ഗുളികയാണ് നൈട്രോസെപാം. എന്നാൽ, പുതുച്ചേരിയിലും തമിഴ്നാട്ടിലെ ചില മെഡിക്കൽ ഷോപ്പുകളിൽ നിന്നും ആവശ്യപ്പെടുന്ന അത്രയും ഗുളികകൾ കുറുപ്പടിയില്ലാതെ തന്നെ ലഭിക്കും. മാത്രവുമല്ല ഇവിടെ പൊലീസ് പരിശോധനയും കുറവാണ്. ഈ സാഹചര്യം മുതലെടുത്താണ് ലഹരിമാഫിയാ സംഘങ്ങൾ പുതുച്ചേരി, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള ഇടപാട് കൊഴുപ്പിക്കുന്നത്.
വില്പന വിദ്യാർത്ഥികൾക്കിടയിൽ
അനധികൃതമായി കടത്തിക്കൊണ്ടുവരുന്ന നൈട്രോസെപാം ഗുളികകൾ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ, യുവാക്കൾ എന്നിവർക്കിടയിലാണ് അധികവും വിറ്റഴിക്കുന്നത്. 20 ഗുളികകൾ അടങ്ങിയ സ്ട്രിപ്പ് ഒന്നിന് പോണ്ടിച്ചേരിയിൽ 100 രൂപയിൽ താഴെയാണ് വില. കൊച്ചിയിൽ 500 രൂപയാണ് ഈടാക്കുന്നത്. ഒരു ഗുളിക കഴിച്ചാൽ തന്നെ ഒരു ദിവസം മുഴുവൻ ഇതിന്റെ ലഹരി ലഭിക്കും എന്നതാണ് യുവാക്കളെ ഇതിലേക്ക് ആകർഷിക്കുന്നത്. കൈകാര്യം ചെയ്യാനുള്ള എളുപ്പവും കാരണമാണ്. അതേസമയം, ജില്ലയിൽ 'ന്യൂജെൻ' മയക്കുമരുന്നുകളും വ്യാപകമാകുകയാണ്.
ഹിപ്‌നോട്ടിക്ക് ഡ്രഗ്
മാനസിക രോഗികളിൽ ചികിത്സയ്ക്കായി ഉപയോഗിച്ചുവരുന്ന ഒരു തരം ഹിപ്‌നോട്ടിക്ക് ഡ്രഗാണ് നൈട്രോസെപാം. തലച്ചോറിലെ ഞരമ്പുകളെ മന്ദീഭവിപ്പിക്കുന്നതാണ് നൈട്രോസെപാമിന്റെ പ്രവർത്തനരീതി. ഇതിന്റെ അമിതമായ ഉപയോഗം തലച്ചോറിലും ശ്വാസകോശത്തിലും കാൻസറിനുള്ള സാദ്ധ്യത വർദ്ധിപ്പിക്കും. ക്രമേണ ഭ്രാന്തിന് തുല്ല്യമായ അവസ്ഥയിൽ എത്തും. അമിതമായ ഉറക്കം, തലവേദന, മറവി, തുടങ്ങിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന ലഹരിമരുന്നാണ് നൈട്രോസെപാം. ഇത്തരം ലഹരി ഉപയോഗിക്കുന്ന യുവാക്കളിൽ വാഹനാപകടങ്ങൾക്കുള്ള സാദ്ധ്യതയും കൂടുതലാണ്. ഈ മാരക മയക്കുമരുന്നാണ് വിദ്യാർത്ഥികൾക്കിടയിൽ വ്യാപകമായി വിറ്റഴിക്കുന്നത്.
സെറ്റിൽമെന്റിലെ
ലഹരി നിർമ്മാണം
കേരളത്തിലേക്ക് ഒഴുകുന്ന രാസലഹരികളുടെ ഉറവിടങ്ങളിൽ ഒന്ന് ബംഗളൂരുവിലെ ആഫ്രിക്കൻ സെറ്റിൽമെന്റുകളാണ്. മാക്‌സ് ജെല്ലി എക്സ്റ്റസി എന്നറിയപ്പെടുന്ന മെത്തലിൻ ഡയോക്‌സി മെറ്റാ ആംഫിറ്റമിനുമായി കഴിഞ്ഞ വർഷം കോഴിക്കോട് യുവാവ് പിടിയിലായ കേസന്വേഷണത്തിലാണ് ലഹരി മരുന്നുകളുടെ കേന്ദ്രം ബംഗളൂരുവിലെ ആഫ്രിക്കൻ സെറ്റിൽമെന്റുകളെന്ന വിവരം ലഭിച്ചത്. രാസ ലഹരിമരുന്നുകളും ഇവിടെ നിർമ്മിക്കുന്നുണ്ട്. കൊച്ചിയിൽ നേരത്തെ രാസലഹരിയുമായി പിടിയിലായവരിൽ പലർക്കും മയക്കുമരുന്ന് ലഭിച്ചത് ബംഗളൂരും ഗോവയിലും താമസമാക്കിയ ആഫ്രിക്കൻ വംശജരിൽ നിന്നാണെന്ന് മൊഴി നൽകിയിരുന്നു. ഇവർക്കായി അന്ന് അന്വേഷണം നടത്തിയിരുന്നെങ്കിലും മുഖ്യ ഇടപാടുകാരെയോ ആഫ്രിക്കൻ വംശജരെയോ പിടികൂടാൻ പൊലീസിനും എക്‌സൈസിനും സാധിച്ചില്ല. പ്രാദേശിക ക്രിമിനൽ സംഘങ്ങളുമായി ചേർന്നാണ് ആഫ്രിക്കൻ സെറ്റിൽമെന്റുകൾ പ്രവർത്തിക്കുന്നതെന്നാണ് എക്‌സൈസിന് ലഭിച്ചിട്ടുള്ള വിവരം. ഇന്ത്യയിൽ വിദ്യാഭ്യാസത്തിനായി എത്തിയവരാണ് കോളനികളിൽ താമസിക്കുന്നവർ അധികവും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |