ഉത്രയെ കൊലപ്പെടുത്താൻ ആലോചന തുടങ്ങിയത് 2019 ഫെബ്രുവരിയിൽ
കൊല്ലം: ഉത്രയും സൂരജിന്റെ വീട്ടുകാരും തമ്മിൽ 2019 ഡിസംബർ പകുതിയോടെ പ്രശ്നങ്ങളുണ്ടായി. അതോടെ തനിക്ക് ഭർത്താവിന്റെ വീട്ടിൽ ജീവിക്കാനാവില്ലെന്ന് ഉത്ര അമ്മയെ വിളിച്ചു പറഞ്ഞു. ആ ദിവസം തന്നെ ഉത്രയുടെ അച്ഛനും അമ്മാവനും സൂരജിന്റെ വീട്ടിലെത്തി സംസാരിച്ചശേഷം ഉത്രയുടെ കുഞ്ഞിനെ തങ്ങൾ കൊണ്ടുപോവുകയാണെന്ന് അറിയിച്ചതോടെ സൂരജ് കുഞ്ഞിനെയും എടുത്ത് മുകളിലേക്ക് പോയി. അന്ന് രാത്രി മുതലാണ് സൂരജ് ഇന്റർനെറ്റിൽ പാമ്പുകളെക്കുറിച്ച് തിരഞ്ഞ് തുടങ്ങിയത്.
പിന്നീട് പാമ്പ് പിടിത്തക്കാരനായ ചിറക്കര സ്വദേശി ചാവരുകാവ് സുരേഷിന്റെ വീഡിയോകൾ യുട്യൂബിൽ കണ്ടു. ഉടൻ തന്നെ സുരേഷിനെ ബന്ധപ്പെട്ട് പാമ്പുകളെക്കുറിച്ചുള്ള ബോധവത്കരണത്തിന് അണലിയെ വേണമെന്ന് ആവശ്യപ്പെട്ടു. സുഹൃത്തിനൊപ്പം പറക്കോട്ടെത്തിയ സുരേഷ് അണലിയെ സൂരജിന് കൈമാറി. ആവശ്യപ്പെട്ട പ്രതിഫലം 10,000 രൂപ നൽകി. മാർച്ച് 2ന് അണലിയെ ഉത്രയുടെ ദേഹത്തിട്ട് കടിപ്പിച്ചു. ഉത്രയുടെ നിലവിളി സഹിക്ക വയ്യാതായപ്പോൾ ആശുപത്രിയിലെത്തിച്ചു. ഉത്ര രക്ഷപ്പെട്ടതോടെ കൂടുതൽ വിഷമുള്ള പാമ്പിനെക്കുറിച്ച് ഇന്റർനെറ്റിൽ തിരഞ്ഞു. ചാവരുകാവ് സുരേഷിനെ വീണ്ടും ബന്ധപ്പെട്ട് മൂർഖനെ വാങ്ങി.
മയക്കാൻ ഗുളിക
പാമ്പിനെക്കൊണ്ട് കടിപ്പിക്കുന്നതിന് മുൻപായി രണ്ടു തവണയും
മയക്കം വരുന്ന ഗുളിക അമിത അളവിൽ നൽകി. മാർച്ച് 2ന് പായസത്തിലും കൊല്ലപ്പെട്ട മേയ് 6ന് സന്ധ്യയ്ക്ക് ജ്യൂസിലും കലർത്തിയാണ് മയക്കുഗുളിക നൽകിയത്. രാസപരിശോധനയിൽ ഉത്രയുടെ ശരീരത്തിൽ മൂർഖന്റെ വിഷത്തിന് പുറമേ മയക്കുമരുന്നിന്റെ അംശവും കൂടിയ അളവിൽ ഉള്ളതായി കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |