ധാക്ക : ഇന്ത്യയുടെ അയൽരാജ്യമായ ബംഗ്ലാദേശ് ഇപ്പോൾ ഉയർച്ചയുടെ പടവുകളിലാണ്. ഇന്ത്യൻ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ഉറച്ച തീരുമാനമാണ് 1971 ബംഗ്ലാദേശിന്റെ പിറവിക്ക് കാരണമായത്. പട്ടിണിയിൽ നിന്നും പിറവിയെടുത്ത് അമ്പതാണ്ട് ആകുമ്പോഴേക്കും ജി ഡി പിയിലും മറ്റ് അടിസ്ഥാന സൗകര്യ സൂചകങ്ങളിൽ ബംഗ്ലാദേശ് വൻ കുതിപ്പാണ് നടത്തുന്നത്. സാമ്പത്തികമായി സുസ്ഥിരമായ അവസ്ഥയിൽ എത്തുമെന്നായതോടെ വ്യോമസേന നവീകരിക്കുന്നതിലാണ് ബംഗ്ലാദേശ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
നിലവിൽ ബംഗ്ലാദേശ് വ്യോമസേനയ്ക്ക് വെറും 44 യുദ്ധവിമാനങ്ങളാണ് ഉള്ളത്. ഇതിൽ എട്ടെണ്ണം മിഗ് 29 വിമാനങ്ങളാണ്, ഭൂരിഭാഗവും ചൈനയിൽ നിന്നും വാങ്ങിയ വിമാനങ്ങളാണ്. ഈ വിമാനങ്ങളിൽ ചൈന റിവേഴ്സ് എഞ്ചിനീയറിംഗ് വിദ്യയിലൂടെ മിഗ് 21ൽ നിന്നും നിർമ്മിച്ചെടുത്തവയാണ് കൂടുതലും. ഇവ ഇപ്പോൾ കാലഹരണപ്പെട്ട അവസ്ഥയിലാണ്. മിഗ് 29 വിമാനങ്ങൾ അടുത്തിടെ നവീകരിച്ചെങ്കിലും ഇതൊന്നും തങ്ങളുടെ ഇപ്പോഴത്തെ അന്തസിന് ചേർന്നതല്ലെന്ന തോന്നലാണ് പുതിയ കരുത്തരെ തേടാൻ ബംഗ്ലാദേശിനെ പ്രേരിപ്പിക്കുന്നത്. ബംഗ്ലാദേശ് പുതിയ വിമാനങ്ങൾക്കായി യൂറോപ്യൻ രാജ്യങ്ങളിലാണ് പ്രധാനമായും കണ്ണുവയ്ക്കുന്നത്. ഫ്രാൻസിന്റെ റഫാലും, യൂറോപ്യൻ കൂട്ടായ്മ നിർമ്മിക്കുന്ന യൂറോഫൈറ്റർ ടൈഫൂണുമാണ് ബംഗ്ലാദേശ് ഇപ്പോൾ പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ട്.
ഇന്ത്യയ്ക്കുള്ളതിനാൽ റഫാലുകൾ വേണ്ട
ധാക്ക ട്രിബ്യൂണിൽ വന്ന ഒരു ലേഖനത്തിൽ പറയുന്നത് ബംഗ്ലാദേശ് യൂറോഫൈറ്റർ ടൈഫൂണുകൾക്ക് റഫാലുകളെക്കാളും പരിഗണന നൽകുന്നുണ്ടെന്നാണ്. ഇതിന് കാരണമായി എടുത്ത് പറയുന്നത് ഇന്ത്യ റഫാലുകളെ സ്വന്തമാക്കിയതിനാൽ ഇനി തങ്ങൾ അതിന് പിന്നാലെ പോകേണ്ട ആവശ്യമില്ലെന്നാണ്. എതിരാളികൾക്ക് സമാനമായ ഒരു വിമാനം ഉണ്ടായിരിക്കുന്നത് ഒരു പോരായ്മയാണ്, കാരണം വിമാനത്തിന്റെ കഴിവുകൾ അവർക്ക് നന്നായി അറിയാൻ കഴിയും ഒപ്പം പോരായ്മയും, ഇതു മാത്രമല്ല നാളെ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം വഷളായാൽ വിമാനത്തിനായുള്ള സ്‌പെയർ പാർട്സ്, ആയുധങ്ങൾ തുടങ്ങിയവ കൂടുതൽ വിമാനങ്ങളുള്ള ഇന്ത്യയ്ക്ക് നൽകുവാനാവും ഫ്രാൻസ് തയ്യാറാവുക. എന്നാൽ വ്യത്യസ്ത യൂറോപ്യൻ രാജ്യങ്ങളിൽ യൂറോഫൈറ്റർ ടൈഫൂണുകൾ നിർമ്മിക്കുന്നതിനാൽ തന്നെ അത്തരം റിസ്‌ക് ഫാക്ടർ ഈ വിമാനങ്ങളുടെ കാര്യത്തിൽ കുറവാണ്.
എന്നാൽ റഫാലുകളെ വിട്ട് യൂറോഫൈറ്റർ ടൈഫൂണുകളുടെ പിന്നാലെ പോകാൻ ഈ കാരണങ്ങളാൽ ബംഗ്ലാദേശ് തീരുമാനിച്ചാൽ അതൊരു മണ്ടൻ നയമായെ വിദഗ്ദ്ധർ വിലയിരുത്തുന്നുള്ളു. അതിനുള്ള പ്രധാന കാരണം ഇവയാണ്.
1. അയൽ രാജ്യങ്ങളായ ഇന്ത്യയുമായും, ചൈനയുമായും നിലവിൽ ബംഗ്ലാദേശിന് വലിയ പ്രശ്നങ്ങളൊന്നും ഇല്ല, സൗഹൃദാന്തരീക്ഷമാണുള്ളത്. ഈ അവസ്ഥയിൽ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള യുദ്ധ സാദ്ധ്യത കേവലം പൂജ്യത്തിനടുത്താണ്. അതിനാൽ ഇന്ത്യയെ കരുതി മാത്രം റഫാലുകൾ ഉപേക്ഷിച്ച് മറ്റൊരു വിമാനത്തിലേക്ക് പോകേണ്ടതില്ല.
2. ബംഗ്ലാദേശ് റഫാൽ വാങ്ങിയാൽ ഈ വിമാനങ്ങളിൽ പരിശീലനമടക്കമുള്ള കാര്യങ്ങളിൽ ഇന്ത്യയ്ക്ക് സഹായിക്കാനാവും, വിമാനങ്ങൾ ഭാവിയിൽ പരിപാലിക്കുന്നതിലും സഹായം ലഭിക്കും. റഫാലുകളെ നന്നാക്കാനും പരിഷ്‌ക്കരിക്കാനും കഴിയുന്ന വിപുലമായ സൗകര്യങ്ങൾ ഇന്ത്യ സജ്ജീകരിച്ചിട്ടുണ്ട്.
3. യൂറോ ഫൈറ്റർ ടൈഫൂൺ നിർമ്മിച്ചിരിക്കുന്നത് യുകെ, ജർമ്മനി, ഇറ്റലി, സ്‌പെയിൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയാണ്. എല്ലാവരും വിമാനത്തിന് വ്യത്യസ്ത ഭാഗങ്ങളാണ് ഉണ്ടാക്കുന്നത്. ഒരു രാജ്യവും മുഴുവൻ വിമാനം നിർമ്മിക്കുന്നില്ല. അതിനാൽ, ബംഗ്ലാദേശ് ഈ നാല് രാജ്യങ്ങളുമായി നല്ല ബന്ധം പുലർത്തണം, കാരണം ഒരു രാജ്യവുമായുള്ള ബന്ധം വഷളായെങ്കിലും അത് ഭാവിയിൽ ജെറ്റുകളുടെ സംരക്ഷണത്തെ ബാധിക്കും.
4. ആയുധങ്ങളുമായി വലിയ ഭാരം വഹിക്കുന്നതിൽ മികച്ചത് റഫാലാണ്. കുറഞ്ഞ വേഗതയിൽ പോലും മികച്ച രീതിയിൽ പ്രഹര ശേഷിയുണ്ട്. എന്നാൽ ടൈഫൂണുകൾ റഫാലുകളെക്കാലും ഉയരത്തിൽ നിന്നുള്ള പ്രഹരത്തിനായി അനുയോജ്യമാണ്. ഉയർന്ന പ്രദേശങ്ങളിൽ എയർടുഎയർ ദൗത്യങ്ങളിൽ ടൈഫൂൺ കരുത്തനാണ്. എന്നാൽ സമുദ്രത്തിലെ ലക്ഷ്യങ്ങളെ തകർക്കുന്നതിൽ റഫാലിനാണ് മുൻഗണന നൽകേണ്ടത്. ഫ്രഞ്ച് നാവികസേനയിൽ റഫാൽ സേവനം നൽകുന്നുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |